തൃശൂര്‍ പൂരം വെടിക്കെട്ട്; അനുമതി വൈകിയത് അന്വേഷിക്കണമെന്നാവശ്യം
തൃശൂര്‍: അടുത്ത വര്‍ഷത്തേക്കുള്ള തൃശൂര്‍ 'പൂരം വെടിക്കെട്ട് മോഡലി'നായി പൂരം സംഘാടകരായ ദേവസ്വങ്ങള്‍ ശ്രമം തുടങ്ങി. വ്യക്തമായ മാനദണ്ഡങ്ങളോടെ ചട്ടങ്ങള്‍ രൂപീകരിച്ച് അനുമതി നേടാനാണ് നീക്കം. മുന്‍വര്‍ഷം സമാനനീക്കമുണ്ടായെങ്കിലും ഗസറ്റ് നോട്ടിഫിക്കേഷനു കാലതാമസമുണ്ടായി. അതേസമയം തൃശൂര്‍ പൂരം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ പല കോണുകളില്‍ നിന്നുമുണ്ടാകുന്നതായി പരാതിയുണ്ട്. ശിവകാശി ലോബിയാണ് വെടിക്കെട്ടുനിരോധന ആവശ്യത്തിനു പുറകിലെന്ന് ദേവസ്വങ്ങള്‍ മുമ്പേ ചൂണ്ടിക്കാട്ടിയിരുന്നു.
മന്ത്രിസഭയും ജില്ലയില്‍ നിന്നുള്ള മന്ത്രിമാരും പൂരം നടത്തിപ്പിനു സര്‍വപിന്തുണയും നല്കിയ വേളയിലും ചില ഉന്നത ഉദ്യോഗസ്ഥര്‍ നിഷേധാത്മക നടപടിയെടുത്തത് സംശയാസ്പദമാണെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ചു പരാതി നല്‍കാനാണ് ആലോചന.
ഇക്കഴിഞ്ഞ പൂരം വെടിക്കെട്ടിനു അനുമതി നല്കുന്നതിനു ജില്ലാ ഭരണകൂടം ഏറെ സമയമെടുത്തുവെന്ന ആക്ഷേപം പൂരം സംഘാടകര്‍ക്കുണ്ട്. പുലര്‍ച്ചെയുള്ള മുഖ്യവെടിക്കെട്ട്, സാമ്പിള്‍ വെടിക്കെട്ട്, രണ്ടാംദിവസത്തെ പൂരത്തിന്റെ വെടിക്കെട്ട് എന്നിവയ്ക്ക് ഒരുമിച്ചു അനുമതി നല്‍കുകയാണ് സാധാരണ നടപടിക്രമം.
തൃശൂര്‍ പൂരത്തിന്റെ മുഖ്യവെടിക്കെട്ടിനു ഏതാനും സമയം മുമ്പുമാത്രമാണ് അനുമതി ലഭിച്ചത്. പല തവണ കലക്ടറെ ബന്ധപ്പെട്ടപ്പോഴും ഉടനെ ശരിയാക്കുമെന്ന മറുപടിയാണ് ലഭിച്ചതത്രെ. പുലര്‍ച്ചെ മൂന്നിനുള്ള വെടിക്കെട്ടിനു രാത്രി പത്തരയോടെയാണ് അനുമതി ലഭിച്ചത്.
സാമ്പിള്വെടിക്കെട്ടിനും ഇതുപോലെ മണിക്കൂറുകള്‍ക്കു മുമ്പാണ് അനുമതി നല്‍കിയത്. രണ്ടാംപൂരത്തിന്റെ ഉച്ച വെടിക്കെട്ടിന് അനുമതി ലഭിച്ചത് 26 ന് ഉച്ചയ്ക്ക് 11 മണിയോടെയാണ്. ഇത്രവിപുലമായ തയാറെടുപ്പുകള്‍ നടത്തിയിട്ടും പൂരം സംഘാടകരെ മുള്‍മുനയില്‍ നിര്‍ത്തിയതിനുള്ള കാരണം വ്യക്തമാക്കണമെന്നാണ് ആവശ്യം.
പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന സമയത്ത് പാറമേക്കാവ് ദേവസ്വം സെക്രട്ടറിയെ വിളിച്ചുവരുത്താനുള്ള ഉദ്യോഗസ്ഥ നീക്കമുണ്ടായതിലും ശക്തമായ പ്രതിഷേധമുണ്ട്. സാമ്പിള്‍ വെടിക്കെട്ടു ദിവസം കോറ തെറിച്ചുവീണു പൊള്ളലേറ്റുവെന്ന പേരിലാണ് പൂരദിവസം ഹാജരാകാന്‍ പറഞ്ഞ് നോട്ടീസ് നല്‍കിയത്. പാറമേക്കാവിന്റെ മുഖ്യ ചടങ്ങിനു തുടക്കമിടുന്ന ഉച്ചയ്ക്ക് 12 നു കലക്ടറേറ്റില്‍ എത്താനായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് അത് വൈകീട്ട് അഞ്ചിനാക്കി മാറ്റി. ആ സമയത്താണ് കുടമാറ്റം ഉള്‍പ്പെടെ നടക്കുന്നതെന്നതു പരിഗണിക്കാതെയാണ് നോട്ടീസ് നല്‍കിയതെന്നാണ് ദേവസ്വങ്ങളുടെ പരാതി.
സാമ്പിള്‍ വെടിക്കെട്ടു സമയത്ത് ഉണ്ടായ അസ്വാഭാവിക നീക്കങ്ങള്‍ സംബന്ധിച്ചും സംശയമുണ്ട്. 100 അടി അകലം പാലിച്ചുനിന്നിട്ടും കോറ തെറിച്ചുവീണുവെന്നു പറയുന്നത് സംശയാസ്പദമാണെന്നു ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ചു പരസ്പരവിരുദ്ധമായാണ് പരുക്കേറ്റവര്‍ പ്രതികരിച്ചതെന്നറിയുന്നു. പൂരത്തെ യുനസ്കോ പ്രത്യേകമായി അടയാളപ്പെടുത്തിയിടത്താണ് ഉദ്യോഗസ്ഥലോബിയുടെ പുറകോട്ടുള്ള പിടിച്ചുവലിക്കല്‍. രാഷ്ട്രീയകക്ഷികളുടെ സമ്മേളനത്തിനു അനുമതി തേടാതെ പൊട്ടിച്ച പടക്കങ്ങള്‍ക്കു പൂരം വേളയില്‍ അനുമതി വേണമെന്നു നിഷ്കര്ഷിക്കുന്നതുള്പ്പെടെയുള്ള നിര്ബന്ധങ്ങളുമുണ്ടായി. പെസോയുടെ കൃത്യമായ മാര്‍ഗനിര്‍ദേശം പാലിച്ചാണ് വെടിക്കെട്ടു സാമഗ്രികള്‍ കൊണ്ടുവന്നതെന്നും ദേവസ്വങ്ങള്‍ അവകാശപ്പെടുന്നു.
അതിനിടെ കൊച്ചിന്‍ദേവസ്വം ബോര്‍ഡ് തുടക്കം മുതല്‍ സ്വീകരിച്ച നടപടികളും വന്‍ വിമര്‍ശനവിധേയമായിട്ടുണ്ട്. പൂരം പ്രദര്‍ശന വരുമാനത്തിന്റെ മൂന്നിലൊന്നു കൊച്ചിന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത് അങ്ങേയറ്റത്തെ വേദനയുണ്ടാക്കിയെന്ന് ദേവസ്വങ്ങള്‍ പറയുന്നു. പിന്നീട് മന്ത്രിമാര്‍ ഇടപെട്ട് യോഗം വിളിച്ചാണ് വിഷയം പരിഹരിച്ചത്. ചില കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി പൂരം ചടങ്ങുകള്‍ക്കു പരോക്ഷമായി അനാവശ്യ തടസങ്ങളണ്ടാക്കുന്നുണ്ടോ എന്ന സംശയവും സംഘാടകര്‍ക്കുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് പൂരം ചടങ്ങുകള്‍ കാണാന്‍ നേരിട്ടു വന്ന അവസരത്തിലാണ് വെടിക്കെട്ടിനു അനുമതി നല്കാന് കാലതാമസമുണ്ടായത്. വെടിക്കെട്ടു ക്രമീകരണങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാന്‍ തടസമുണ്ടാക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങള്‍ മന്ത്രിമാരായ എ.സി.മൊയ്തീന്, വി.എസ്.സുനില്‍കുമാര്‍, സി.രവീന്ദ്രനാഥ് എന്നിവരുടെ ശ്രദ്ധയില്‍ പെടുത്തും. മുഖ്യമന്ത്രിയെയും കണ്ടേക്കും. തൃശൂര്‍ പൂരം നടത്തിപ്പില്‍ മുഖ്യമന്ത്രിയും സംതൃപ്തി രേഖപ്പെടുത്തിയിരുന്നു.