സ്വപ്നയുടെ ഒരു കോടി, ജലീലിന്റെ കിറ്റ് കടത്തൽ, സിപിഎം തന്ത്രത്തിൽ മാധ്യമങ്ങൾ വീണെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ നിന്നും ശ്രദ്ധ തിരിക്കാനുളള സിപിഎമ്മിന്റെ കുതന്ത്രമാണ് മാധ്യമപ്രവർത്തകർക്ക് എതിരെയുളള സൈബർ ആക്രമണം എന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഈ തന്ത്രത്തിൽ മാധ്യമങ്ങൾ വീണുകൊടുക്കുന്നു.
മന്ത്രി കെ ടി ജലീലിന്റെ 'കിറ്റ് കടത്തലൽ' അടക്കമുളളവ വാർത്തയിൽ മാറ്റി നിർത്താൻ സിപിഎം എറിഞ്ഞ കല്ലാണ് സൈബർ ആക്രമണമെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിന്റെ കണ്ണുകെട്ടാനുള്ള വളഞ്ഞവഴികള്‍ വിലപ്പോകില്ലെന്നും ശോഭാ സുരേന്ദ്രൻ തുറന്നടിച്ചു.
സിപിഎം എറിഞ്ഞ കല്ലുകൾ
ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്: '' എത്ര എളുപ്പത്തിലാണ് കേരളത്തിലെ മാധ്യമങ്ങളും പ്രതിപക്ഷവും സിപിഎമ്മിന്റെ കുതന്ത്രത്തില്‍ ചെന്നു വീണുകൊടുക്കുന്നത്. ലൈഫ് മിഷന് പദ്ധതിക്ക് സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മീഷന് വാങ്ങിയതും മന്ത്രി കെ ടി ജലീലിന്റെ 'കിറ്റ് കടത്തലും' വാര്‍ത്തയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സിപിഎം എറിഞ്ഞ കല്ലുകളാണ് ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ സൈബര്‍ ആക്രമണം. ഈ ആക്രമണങ്ങളെ അപലപിക്കുമ്പോൾ തന്നെ അത് ചില വാർത്തകൾ ചർച്ച ചെയ്യപ്പെടാതിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായി വേണം കാണാൻ.
സിപിഎം പ്രൊഫൈലുകള്‍ തന്നെ
ഇന്നിതാ പരാതി, കേസ്, ബഹളം, ചര്‍ച്ച, ദാ, മുഖപ്രസംഗം വരെയായി. അത് അങ്ങോട്ട് എത്തിക്കുന്നതിനു വേണ്ടി, മുമ്പ് മാധ്യമ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരായ സ്ത്രീകളും, സൈബര്‍ ആക്രമണത്തിന് ഇരയായപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയ കോലാഹലം സൃഷ്ടിക്കാന്‍ സമൂഹമാധ്യമങ്ങളിലെ സിപിഎം പ്രൊഫൈലുകള്‍ തന്നെ ശ്രമിച്ചുകൊണ്ടിരുന്നു എന്നും വ്യക്തമാവുകയാണ്.
ജനശ്രദ്ധ മാറ്റുന്ന തന്ത്രം
പലപ്പോഴും സിപിഎമ്മിനെയും സര്‍ക്കാരിനെയും അലോസരപ്പെടുത്തുകയും പ്രതിരോധത്തിലാക്കുകയും ചെയ്ത വിഷയങ്ങള്‍ ഉണ്ടായപ്പോഴൊക്കെ വിവാദങ്ങളിലൂടെ മാധ്യമ, പ്രതിപക്ഷ, ജനശ്രദ്ധ മാറ്റുന്ന തന്ത്രം പരീക്ഷിച്ചു വിജയിച്ചവരാണ് അവര്‍. ലൈഫ് മിഷന്റെ വീടുനിര്‍മാണം സിപിഎമ്മും സര്‍ക്കാരും കൊണ്ടാടിയ പദ്ധതിയാണ്. നാടുമുഴുവന്‍ സ്ഥാപിച്ച കൂറ്റന്‍ ഹോര്‍ഡിംഗുകള്‍ ഇപ്പോഴും പലയിടത്തുമുണ്ട്.
സ്വപ്നയ്ക്ക് ഒരു കോടി രൂ കമ്മീഷന്
അതിന്റെ രണ്ടാംഘട്ടം തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി നടപ്പാക്കാനിരിക്കുകയുമാണ്. അതിനിടെ കള്ളത്തരം പുറത്തുവന്നത്; അതില്‍ സ്വകാര്യ ഏജന്‍സിയുടെ ഇടപെടലും സ്വര്‍ണ്ണക്കടത്തു കേസ് പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉറ്റ സുഹൃത്തുമായ സ്വപ്നയ്ക്ക് അവര്‍ ഒരു കോടി രൂ കമ്മീഷന് നല്കിയതും വ്യക്തമായി. ആ പണം സ്വപ്നയ്ക്കുള്ളതാണോ അതോ സ്വപ്ന വഴി മറ്റാരിലേക്കെങ്കിലുമാണോ പോയത് എന്ന് പുറത്തു വരാനിരിക്കുന്നതേയുള്ളു.
സ്വപ്നയുമായി നടത്തിയ ഫോണ്‍ സംഭാഷണം
പക്ഷേ, കഴിഞ്ഞ രണ്ടു ദിവസമായി അത് വാര്‍ത്തകളില്‍ നിന്നു പിന്നോട്ടു പോയിരിക്കുന്നു; സമൂഹമാധ്യമങ്ങളിലും ആ വിഷയമില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഉന്നത ഇടപെടലുകള്‍ രാജ്യ താല്പര്യങ്ങള്ക്കു വിരുദ്ധമാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന വിധമുള്ള പലതുമാണ് പുറത്തു വന്നുകൊണ്ടിരുന്നത്. കെ ടി ജലീല്‍ സ്വപ്നയുമായി നടത്തിയ ദീര്‍ഘ ഫോണ്‍ സംഭാഷണം റമദാന് കിറ്റുമായി ബന്ധപ്പെട്ടതാണ് എന്നാണ് ന്യായീകരിച്ചത്.
കണ്ണുകെട്ടാനുള്ള വളഞ്ഞവഴികള്‍
മന്ത്രിയുടെ പിഎയോ സെക്രട്ടറിയോ സംസാരിക്കേണ്ട കാര്യത്തില്‍ മന്ത്രി അമിത താല്പര്യമെടുത്ത് സംസാരിക്കുകയും ഇടപെട്ടുകൊണ്ടേയിരിക്കുകയും ചെയ്തു എന്നാണ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. മറ്റൊന്ന് സി-ആപ്റ്റ് എന്ന പൊതുമേഖലാ സ്ഥാപനത്തിലേക്ക് കൊണ്ടുപോയ പാക്കറ്റുകളിലെ ദുരൂഹതകളും അതില്‍ മന്ത്രിയുടെ പങ്കുമാണ്. സര്‍ക്കാരിനെയും പാര്‍ട്ടിയെയും അടിമുടി ഉലച്ച അത്തരം വിഷയങ്ങളില്‍ നിന്ന് കേരളത്തിന്റെ കണ്ണുകെട്ടാനുള്ള വളഞ്ഞവഴികള്‍ വിലപ്പോകില്ല എന്ന് അറിയിക്കട്ടെ.
എല്ലാക്കാലത്തും വഴിതെറ്റിക്കാനാകില്ല
ഒരു കോടി കമ്മീഷന് പോയ വഴിയും മന്ത്രി ജലീലിന്റെ വഴിവിട്ട ഇടപെടലുകളും പുറത്തു വരികതന്നെ ചെയ്യും. യഥാര്‍ത്ഥ പ്രതിബദ്ധതയുള്ള പൊതുപ്രവര്‍ത്തകര്‍, സൈബര്‍ ആക്രമണങ്ങളെ അപലപിക്കുന്നതിനൊപ്പംതന്നെ നാടിനെ കുഴപ്പത്തിലാക്കുന്ന മറ്റെല്ലാ വിഷയങ്ങളിലേക്കും കണ്ണും കാതും തുറന്നു വച്ചിരിക്കുകകൂടിയാണ്. നിങ്ങളുടെ വളഞ്ഞവഴികള്ക്ക് എല്ലാവരെയും എല്ലാക്കാലത്തും വഴിതെറ്റിക്കാനാകില്ല''.