തുലാവർഷം നാളെയെത്തും, ശക്തമായ മഴ, കാറ്റ് ആഞ്ഞ് വീശും, അഞ്ച് ജില്ലകളിൽ കനത്ത മഴ, അതീവ ജാഗ്രത
തിരുവനന്തപുരം: പ്രളയകാലത്തിന് ശേഷം തുലാവര്‍ഷം വരുമ്പോള്‍ വീണ്ടും മഴപ്പേടിയില്‍ കുടുങ്ങിയിരിക്കുകയാണ് കേരളം. വരുന്ന നാല്‍പ്പത്തിയെട്ട് മണിക്കൂറുകളില്‍ സംസ്ഥാനത്ത് മഴ കനക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിപ്പ്.
മഴ തുടരവേ അണക്കെട്ടുകള്‍ നിറഞ്ഞ് കൊണ്ടിരിക്കുന്നു. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിനിടെ ലക്ഷദ്വീപിനടുത്ത് അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപം മാറുന്നതും ആശങ്ക ഉയര്‍ത്തുന്നു.
തുലാവർഷം വരുന്നു
സംസ്ഥാനത്ത് നാളെയോടെ തുലാവര്‍ഷത്തിന് തുടക്കമായേക്കും. ന്യൂനമര്‍ദ്ദവും കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കനത്ത മഴമേഘങ്ങളുടെ സാന്നിധ്യവും കാരണമാണ് ഇത്തവണ തുലാവര്‍ഷം നേരത്തെ എത്തുന്നത്. അടുത്ത വെള്ളിയാഴ്ച വരെ കേരളത്തില്‍ ഉച്ചകഴിഞ്ഞ് ശക്തമായ മഴയും കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.
ശക്തി കൂടി ന്യൂനമർദ്ദം
ലക്ഷദ്വീപിലെ മിനിക്കോയിക്ക് സമീപം 730 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനകം ലുബാന്‍ ചുഴലിക്കാറ്റായി രൂപം മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. കാലാവസ്ഥാ വകുപ്പ് ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയത്.
ലുബാന്‍ ചുഴലിക്കാറ്റ്
അര്‍ധരാത്രിയോടെ ഇത് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി. ഇന്ന് ഈ ന്യൂനമര്‍ദം ലുബാന്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. എന്നാല്‍ കാറ്റ് ഇന്ത്യന്‍ തീരത്ത് നിന്ന് അകലുന്നതിനാല്‍ അപകട സാധ്യത കുറയും എന്നാണ് വിലയിരുത്തല്‍. ലുബാന്‍ ചുഴലിക്കാറ്റ് ഒമാനിലേക്കോ ഏദന്‍ ഉള്‍ക്കടലിലേക്കോ പോകാനാണ് സാധ്യത.
കനത്ത മഴയും കാറ്റും
എന്നാല്‍ ലുബാന്റെ സ്വാധീനം മൂലം സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ അടക്കം ശക്തമായ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല രണ്ട് ദിവസം കനത്ത മഴയും പെയ്യും. ഇടുക്കി, മലപ്പുറം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് ലുബാന്‍ കനത്ത മഴ പെയ്യിക്കുക. ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബാക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ടും നിലനില്‍ക്കുന്നു.
കടലിൽ പോകരുത്
കടലില്‍ 85 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനിടയുണ്ട്. കേരള തീരത്ത് 60 കിലോമീറ്റര്‍ വീതിയില്‍ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ കടലില്‍ പോകരുത് എന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച വരെ കടലില്‍ പോകരുത് എന്നാണ് മുന്നറിയിപ്പ്. അതേസമയം കേരളതീരത്ത് നിന്ന് കടലില്‍ പോയ എല്ലാവരും തിരിച്ച് എത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതീവ ജാഗ്രത
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തനം തുടങ്ങി. അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്റെ നേതൃത്വത്തിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ഇതില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ കളക്ടര്‍മാരോടും ജാഗ്രത തുടരാന്‍ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
വൈദ്യതി നിലയ്ക്കുമെന്ന് പ്രചാരണം
മുന്‍കരുതലെന്നോണം സംസ്ഥാനത്തെ 42 ഡാമുകള്‍ ഇതിനകം തുറന്നിട്ടുണ്ട്. അതിനിടെ ഇടുക്കിയില്‍ കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി ബന്ധം പൂര്‍ണമായും നിലയ്ക്കാന്‍ പോകുന്നു എന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.
ലുബാൻ ഒമാനിലേക്ക്
അതേസമയം ഒമാന്റെയും യമന്റെയും ഭാഗത്തേക്ക് നീങ്ങുന്ന ലുബാന്‍ ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ തീരത്തെത്താനാണ് സാധ്യത. മണിക്കൂറില്‍ 90100 കിലോമീറ്റര്‍ വേഗത്തിലാവും ചുഴലിക്കാറ്റ് സഞ്ചരിക്കുക. എന്നാല്‍ ഒമാന്‍ തീരത്തേക്ക് അടുക്കുമ്പോഴേക്ക് വേഗത കുറഞ്ഞേക്കും. അതേസമയം ലുബാന്‍ കാറ്റഗറി 5 സൂപ്പര്‍ സൈക്ലോണ്‍ ആയി മാറിയേക്കാം എന്നും ചില കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നുണ്ട്.
ഹനാന്റെ ഫ്ലാറ്റിൽ ചെന്നപ്പോൾ കണ്ടത് ഹൃദയഭേദകമായ കാഴ്ച.. വൈറലായി ഫേസ്ബുക്ക് കുറിപ്പ്
കന്യാസ്ത്രീ സമരത്തെ തൊട്ട് കൈ പൊള്ളി.. ശബരിമലയെ ക്കുറിച്ചുള്ള ചോദ്യത്തിന് കയ്യോങ്ങി മോഹൻലാൽ