ബിജെപിക്ക് തുഷാറിന്‍റെ വെട്ട്! ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ബിജെപി തിരുമാനിക്കേണ്ട
തിരുവനന്തപുരം: ലോക്സഭാ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ എന്‍ഡിഎയില്‍ നിലപാട് കടുപ്പിച്ച് ബിഡിജെഎസ്. തുഷാര്‍ വെള്ളാപ്പള്ളിയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള ബിജെപിയുടെ നീക്കത്തിനെതിരെ തുഷാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത് ബിജെപി അല്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും തുഷാറിന്‍റെ പിതാവുമായ വെള്ളാപ്പളിയെ ഒതുക്കുകയെന്ന ലക്ഷ്യം വെച്ചാണ് തുഷാറിനെ മത്സരരംഗത്തേക്ക് ഇറക്കാന്‍ ബിജെപി സമ്മര്‍ദം ചെലുത്തുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. ബിജെപിയുടെ നിരന്തര വിമര്‍ശകനായി വെള്ളാപ്പള്ളി മാറായിതാണ് ഈ നീക്കത്തിന് പിന്നില്‍. എന്നാല്‍ ഇതിനെതിരെ തുഷാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

ബിഡിജെഎസ് സീറ്റ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത് ബിജെപി അല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്‍ഡിഎ ഘടകകക്ഷിയായി അഞ്ചോ ആറോ സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കും. സീറ്റുകളുടെ കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുഷാറിന്‍റെ നിലപാട്
തുഷാര്‍ വെള്ളാപ്പള്ളി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ നിരവധിയുണ്ട്. പക്ഷെ നേതാക്കള്‍ മത്സരരംഗത്തിറങ്ങാത്തതാണ് പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് വിജയത്തിന് നല്ലതെന്നും തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രയാപ്പെട്ടു.

അഞ്ച് സീറ്റുകള്‍
വെള്ളാപ്പള്ളിയുടെ താല്‍പര്യത്തെ മറികടന്ന് മത്സര രംഗത്ത് ഉണ്ടാകില്ലെന്ന സൂചനയാണ് തുഷാര്‍ നല്‍കുന്നത്. തൃശൂര്‍ അടക്കം എട്ടുസീറ്റുകള്‍ വിട്ടു കിട്ടണമെന്നാണ് ബിജെപിയോട് ബിഡിജെഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അഞ്ച് സീറ്റുകള്‍ നല്‍കാമെന്നാണ് ബിജെപിയുടെ നിലപാട്.

തൃശ്ശൂരിലും
ആറ്റിങ്ങല്‍, മാവേലിക്കര, ഇടുക്കി, ചാലക്കുടി, വയനാട് എന്നീ സീറ്റുകളാണ് ബിഡിജെഎസിനായി ബിജെപി കരുതിവെച്ചിരിക്കുന്നത്. എന്നാല്‍ തൃശൂരടക്കം മൂന്ന് സീറ്റുകള്‍ കൂടി വേണമെന്നാണ് ബിഡിജെഎസിന്‍റെ ആവശ്യം. വിജയ സാധ്യത വെച്ചുപുലര്‍ത്തുന്ന തൃശൂരില്‍ കെ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ താല്‍പര്യം.

സുരേന്ദ്രനെ പരിഗണിക്കും
എന്നാല്‍ ജയസാധ്യതയുള്ള മണ്ഡലമായതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേന്ദ്രം വിട്ടുവീഴ്ച ചെയ്യില്ല. തുഷാര്‍ മത്സരിക്കുകയാണെങ്കില്‍ മാത്രം മണ്ഡലം ബിഡിജെഎസ്സിന് നല്‍കും അല്ലെങ്കില്‍ കെ സുരേന്ദ്രനെ തന്നെ ബിജെപി പരിഗണിക്കും.

എതിര്‍പ്പുമായി വെള്ളാപ്പള്ളി
മത്സരരംഗത്തേക്ക് കടന്നുവരാന്‍ തുഷാര്‍ വെള്ളാപ്പള്ളി ആദ്യം താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കടുംപിടുത്തവമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് എത്തിയതോടെ അദ്ദേഹം പിന്നോട്ടു പോവുകയായിരുന്നു എന്നാണ് സൂചന. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനോട് യോജിപ്പില്ലെന്ന് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തെറ്റിധരിക്കപ്പെടും
തുഷാര്‍ മാത്രമല്ല യോഗത്തിലെ മറ്റു ഭാരവാഹികളും മത്സരിക്കരുത്. പല രാഷ്ട്രീയക്കാർ സംഘടനയ്ക്കുള്ളിലുണ്ട്. നേതൃസ്ഥാനത്തുള്ളവർ മത്സരിച്ചാൽ അത് എസ്എൻഡിപി യോഗത്തിന്റെ നിലപാടാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. അതൊഴിവാക്കാനാണ് ഈ നിർദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഴിയേണ്ടി വരും
സജീവരാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചതിന്‍റെ ഭാഗമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്നാണ് എസ്എന്‍ഡിപിയുടെ യോഗം അറിയിക്കുന്നത്. യോഗം ഭാരവാഹികള്‍ പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്നതിന് വിലക്ക് വന്നാല്‍ തുഷാര്‍ അടക്കമുള്ളവര്‍ ഏതെങ്കിലും ഒരു സ്ഥാനം ഒഴിയേണ്ടി വരും.എന്നാല്‍ യോഗത്തെ പിണക്കി വിജയ സാധ്യതയില്ലാത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് തുഷാര്‍ രംഗത്തെത്തുകയായിരുന്നു എന്നാണ് സൂചന.












Click it and Unblock the Notifications