തുഷാർ വെള്ളാപ്പള്ളി ഊരാക്കുടിക്കിലേക്ക്; ഒത്തുതീർപ്പ് ശ്രമം പാളി, തുഷാർ പറഞ്ഞ പണം പോരെന്ന് നാസിൽ
ദുബായ്: ചെക്ക് തട്ടിപ്പ് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ഉടന്‍ യുഎഇ വിടാന്‍ ആവില്ലെന്ന് ഉറപ്പായി. പ്രോസിക്യൂട്ടറുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണിത്. യുഎഇ കോടതിയില്‍ കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങി.
തുഷാറിനെ കുടുക്കാന്‍ 'പെണ്‍കെണി' ഒരുക്കി; ഒത്തുതീര്‍പ്പിന് തയ്യാറായി എന്‍ഡിഎ കണ്‍വീനര്‍
പത്ത് മില്യണ്‍ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്കി പറ്റിച്ചു എന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് എതിരെയുള്ള കേസ്. തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ളയാണ് പരാതിക്കാരന്. പത്ത് വര്‍ഷം മുമ്പ് നല്കിയ ചെക്കിന്റെ പേരില്‍ കഴിഞ്ഞ ആഴ്ച ആയിരുന്നു നാസില്‍ അജ്മാന് പോലീസില്‍ പരാതി നല്‍കിയത്. തുഷാറിനെ തന്ത്രത്തില്‍ അജ്മാനില്‍ എത്തിച്ച് അറസ്റ്റിലാക്കുകയും ചെയ്തു.
മുഴുവന്‍ തുകയും കിട്ടാതെ പരാതി പിന്‍വലിക്കില്ലെന്ന് നാസില്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു. ഇപ്പോഴും ആ നിലപാടില്‍ അദ്ദേഹം തുടരുകയാണ്. എന്നാല്‍ ഇങ്ങനെ ഒരു ഒത്തുതീര്‍പ്പിന് തുഷാര്‍ തയ്യാറായിട്ടില്ല.
ചെക്ക് മോഷ്ടിച്ചതെന്ന്
പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് നാസില്‍ മോഷ്ടിച്ചതാണ് എന്ന വാദം ആയിരുന്നു തുഷാര്‍ വെള്ളാപ്പള്ളി കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ ഈ വാദം തുഷാറിന് തന്നെ തിരിച്ചടിയാവുകയായിരുന്നു. ചെക്ക് മോഷണം പോയ കാര്യം എന്തുകൊണ്ട് അന്ന് പരാതിപ്പെട്ടില്ല എന്നായിരുന്നു പ്രോസിക്യൂട്ടറുടെ ചോദ്യം.
പ്രോസിക്യൂട്ടറുടെ ഒത്തുതീര്‍പ്പ് ശ്രമം
കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാണോ എന്ന് തുഷാറിനോടും നാസിലിനോടും പ്രോസിക്യൂട്ടര്‍ ചോദിച്ചു. രണ്ട് പേരും തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ നാസില്‍ ആവശ്യപ്പെട്ട തുക നല്കാന് തുഷാര്‍ തയ്യാറല്ലെന്ന് പറഞ്ഞതോടെ ഈ ശ്രമം അവസാനിച്ചു.
വീണ്ടും കോടതിയില്‍
കേസില്‍ പരാതിക്കാരനില്‍ നിന്നുള്ള തെളിവ് ശേഖരണം ആയിരുന്നു നടന്നത്. ഒത്തുതീര്‍പ്പ് ശ്രമം പരാജയപ്പെട്ടതോടെ ആദ്യദിവസത്തെ കോടതി നടപടിക്രമങ്ങള്‍ അവസാനിച്ചു. രണ്ട് ദിവസത്തിന് ശേഷം തുഷാറിനേയും നാസിലിനേയും വീണ്ടും വിളിപ്പിക്കും.
പുറത്തും ശ്രമങ്ങള്‍
കോടതിയ്ക്ക് പുറത്തും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. തുഷാറിന്റേയും നാസിലിന്റേയും സുഹൃത്തുക്കള്‍ തമ്മിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ ഈ ചര്‍ച്ചകളിലും എത്രപണം നല്‍കണം എന്ന കാര്യത്തില്‍ ധാരണയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുഴുവന്‍ പണവും വേണം
തനിക്ക് മുഴുവന്‍ പണവും ലഭിക്കണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് നാസില്‍ അബ്ദുള്ള. പത്ത് ദശലക്ഷം ദിര്‍ഹം എന്നുപറഞ്ഞാല്‍ ഏതാണ്ട് പത്തൊമ്പത് കോടിയില്‍ അധികം ഇന്ത്യന്‍ രൂപ വരും. ഇത്രയധികം പണം നല്കാന് ആവില്ലെന്ന നിലപാടില്‍ ആണ് തുഷാര്‍ വെള്ളാപ്പള്ളിയുള്ളത്.
തുഷാര്‍ കുടുക്കില്‍
അറസ്റ്റ് ചെയ്ത ഉടന്‍ തന്നെ തുഷാര്‍ വെള്ളാപ്പള്ളിയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടിയിരുന്നു. ആ പാസ്പോര്‍ട്ട് തിരികെ ലഭിക്കാതെ തുഷാറിന് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവില്ല. കേസില്‍ തീര്‍പ്പ് കല്പിക്കാതെ പാസ്പോര്‍ട്ട് വിട്ടുകൊടുക്കുകയും ഇല്ല. കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചാല്‍ ഏറെനാള്‍ തുഷാര്‍ യുഎഇയില്‍ തന്നെ തുടരേണ്ടി വരും.
നാസിലിന്റെ പ്രതീക്ഷ
കേസിന്റെ നൂലാമാലകളില്‍ പെട്ട് യുഎഇയില്‍ തുടരാന്‍ തുഷാര്‍ താത്പര്യപ്പെടില്ല എന്നാണ് നാസില്‍ അബ്ദുള്ളയുടേയും പ്രതീക്ഷ. അത്തരം ഒരു സാഹചര്യത്തില്‍ നല്‍കാനുള്ള മുഴുവന്‍ പണവും തിരികെ കിട്ടും എന്നും നാസില്‍ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ, തുഷാര്‍ കൊടുക്കാം എന്നേറ്റ തുക വളരെ ചെറിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജാമ്യത്തില്‍
ബിഡിജെഎസ് നേതാവും കേരളത്തിലെ എന്‍ഡിഎ കണ്‍വീനറും ആയ തുഷാര്‍ വെള്ളാപ്പള്ളി ഇപ്പോള്‍ ചെക്ക് തട്ടിപ്പ് കേസില്‍ ജാമ്യത്തിലാണ്. അജ്മാന് പോലീസ് അറസ്റ്റ് ചെയ്ത തുഷാറിനെ ജാമ്യത്തിലിറങ്ങാന്‍ സഹായിച്ചത് പ്രവാസി വ്യവസായി എംഎ യൂസഫലി ആയിരുന്നു. ഒരു മില്യണ്‍ ദിര്‍ഹം ആണ് ജാമ്യത്തുകയായി കെട്ടിവച്ചിരിക്കുന്നത്.