സോണിയയെ പിന്തുടർന്ന പോലെ രാഹുലിന് പിന്നാലെ ബിജെപി! എതിരാളി സ്മൃതി ഇറാനിയല്ല
Recommended Video
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്നുളള ആകാംഷയ്ക്ക് ഇന്ന് അന്ത്യമായേക്കും. ദില്ലിയിൽ ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വവും ചർച്ചയാവും. രണ്ടാം മണ്ഡലമായി വയനാട് തിരഞ്ഞെടുക്കണമോ എന്നുളളതില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേത് തന്നെ ആയിരിക്കും.
അതേസമയം രാഹുലിന്റെ വരവ് ഉറപ്പിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. പലയിടത്തും ആഘോഷ പരിപാടികളും നടന്ന് കഴിഞ്ഞു. രാഹുല്‍ കേരളത്തിലേക്ക് വരികയാണ് എങ്കില്‍ ഒത്ത എതിരാളിയെ തന്നെ മത്സരത്തിന് ഇറക്കണമെന്ന് ബിജെപി കരുതുന്നു. രാഹുലിന് എതിരാളിയായി ഏറ്റവും ഒടുവില്‍ പറഞ്ഞ് കേള്‍ക്കുന്ന പേര് തുഷാര്‍ വെളളാപ്പളളിയുടേതാണ്.
രാഹുലിന് പരിഹാസം
അമേഠിയില്‍ സ്മൃതി ഇറാനിയോട് തോല്‍ക്കുമെന്ന് ഭയന്നാണ് രാഹുല്‍ സുരക്ഷിത മണ്ഡലമായ വയനാട്ടിലേക്ക് മത്സരിക്കാന്‍ എത്തുന്നത് എന്നാണ് ബിജെപി പരിഹസിക്കുന്നത്. സ്മൃതി ഇറാനി തന്നെ രാഹുലിനെ ട്രോളിക്കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. 2014ല്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ ജയിച്ച മണ്ഡലമാണ് അമേഠി.
രാഹുൽ ഭയന്ന് ഓടുന്നു
ഇത്തവണ എസ്പിയും ബിഎസ്പിയും കൂടി രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കാനുണ്ട് എന്നത് കൂടി കണക്കിലെടുത്താല്‍ അമേഠിയില്‍ രാഹുല്‍ തോല്‍ക്കുമെന്ന് കരുതാനാവില്ല. പക്ഷേ തോല്‍വി ഭയന്ന് ഓടുന്ന ഭീരുവാണ് രാഹുല്‍ ഗാന്ധി എന്നാണ് ബിജെപി വ്യാപകമായി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത്.
സോണിയയെ പിന്തുടർന്ന ബിജെപി
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയാണ് എങ്കില്‍ ഒത്ത എതിരാളി തന്നെ വേണം എന്ന തീരുമാനത്തിലാണ് ബിജെപി. 1999ല്‍ സോണിയാ ഗാന്ധി രണ്ടാം മണ്ഡലമായി കര്‍ണാടകയിലെ ബെല്ലാരി തിരഞ്ഞെടുത്തപ്പോള്‍ ബിജെപി നേരിട്ടത് അത്തരത്തിലായിരുന്നു. സോണിയ എവിടെ മത്സരിച്ചാലും എതിരാളി സുഷമ സ്വരാജ് ആയിരിക്കുമെന്നായിരുന്നു തീരുമാനം.
ബിഡിജെഎസിന്റെ സീറ്റ്
ശക്തമായ മത്സരം നടന്ന ആ തിരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധി സുഷമാ സ്വരാജിനെ പരാജയപ്പെടുത്തി. രാഹുല്‍ വയനാട്ടില്‍ എത്തുകയാണ് എങ്കില്‍ വയനാട് സീറ്റ് ബിഡിജെഎസില്‍ നിന്ന് ഏറ്റെടുക്കുകയും അമേഠിയിലെ രാഹുലിന്റെ എതിരാളിയായ സ്മൃതി ഇറാനിയെ തന്നെ മത്സരത്തിന് ബിജെപി ഇറക്കിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ബിജെപിക്ക് വിട്ടുകൊടുക്കില്ല
ബിഡിജെഎസില്‍ നിന്ന് വയനാട് സീറ്റ് ഏറ്റെടുക്കണമെന്നും ദേശീയ നേതാക്കളെ മത്സരിപ്പിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വയനാട് സീറ്റ് ബിജെപിക്ക് വിട്ടുകൊടുക്കാന്‍ ഒരുക്കമല്ല എന്നാണ് ബിഡിജെഎസ് അധ്യക്ഷനായ തുഷാര്‍ വെളളാപ്പളളി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
തുഷാർ തന്നെ മത്സരിച്ചേക്കും
വയനാട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ആന്റോ അഗസ്റ്റിനെ മത്സരിപ്പിക്കാന്‍ ആയിരുന്നു ബിഡിജെഎസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെങ്കില്‍ തുഷാര്‍ വെള്ളാപ്പളളി തന്നെ മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനം പ്രഖ്യാപിച്ചാലുടന്‍ എന്‍ഡിഎയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയേക്കും.
പ്രഖ്യാപനം വന്നില്ല
ബിഡിജെഎസിന് നല്‍കിയ അഞ്ച് സീറ്റുകളില്‍ വിജയസാധ്യതയുളള തൃശൂരില്‍ നിന്നും തുഷാര്‍ വെളളാപ്പളളി മത്സരിക്കാനായിരുന്നു ഇതുവരെയുളള തീരുമാനം. അമിത് ഷാ അടക്കമുളള ബിജെപി നേതാക്കള്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയതിന് ശേഷമാണ് തുഷാര്‍ വെളളാപ്പളളി തൃശൂരില്‍ മത്സരിക്കാന്‍ തയ്യാറായത്. ഔദ്യോഗിക പ്രഖ്യാപനം നടത്താനിരിക്കുന്നതേ ഉളളൂ.
രാഹുൽ ആലോചിച്ചിട്ട് പോലുമില്ല
അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കില്ല എന്നാണ് എന്‍ഡിടിവി കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം രാഹുല്‍ ആലോചിച്ചിട്ട് പോലുമില്ലെന്നും അക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
ഗ്രൂപ്പ് പോരിന്റെ ഫലം
കേരളത്തിലെ കോണ്‍ഗ്രസിനുളളിലെ ഗ്രൂപ്പ് വഴക്കിന്റെ പരിണിത ഫലമാണ് രാഹുലിന് വയനാട്ടിലേക്കുളള ക്ഷണമെന്ന് ദേശീയ നേതൃത്വം കരുതുന്നതായും എന്‍ഡിടിവി വാര്‍ത്തയില്‍ പറയുന്നു. വയനാട് സീറ്റിന്റെ കാര്യത്തില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ ശക്തമായ പോര് തന്നെ നടന്നിരുന്നു. ടി സിദ്ദിഖിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് കേരളത്തിലെ നേതാക്കൾ രാഹുൽ മത്സരിക്കും എന്ന് പ്രഖ്യാപിച്ചത്.
വരവ് ഉറപ്പിച്ച് പ്രവർത്തകർ
ബിജെപിയല്ല ഇടതുപക്ഷമാണ് എതിരാളി എന്ന സന്ദേശം രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതിലൂടെ നല്‍കുന്നത് നല്ലതല്ലെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം കരുതുന്നു. അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എത്തും എന്ന് ഉറപ്പിച്ചിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പലയിടത്തും രാഹുലിന് വോട്ട് തേടി ഫ്‌ളക്‌സുകള്‍ വരെ ഉയര്‍ന്ന് കഴിഞ്ഞു.
അമേഠിയിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് തോൽക്കില്ല, മായാവതിയും അഖിലേഷും ഒപ്പമുണ്ട്!