രാജ്യസഭാ സീറ്റിൽ ബിഡിജെഎസിനെ നാണം കെടുത്തി... ചെങ്ങന്നൂരിൽ ബിജെപിക്ക് എട്ടിന്റെ പണികൊടുക്കും
ബിജെപി വാഗ്ദാനം ചെയ്ത സ്ഥാനങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് കടുത്ത പ്രതിഷോധം പുകയുന്ന ബിഡിജെഎസ് എൻഡിഎ മുന്നണി വിടുമെന്ന അഭ്യൂഹം ശക്തം. ഇനി ഇടത്തോട്ടോ. വലത്തോട്ടോയെന്ന് ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. ഒഴിവ് വന്ന രാജ്യസഭാ സീറ്റ് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്‍റ് തുഷാർ വെള്ളാപള്ളിക്ക് നൽകുമെന്ന പ്രചാരണങ്ങളുണ്ടായെങ്കിലും പ്രഖ്യാപനം വന്നപ്പോൾ തുഷാർ പുറത്തും ബിജെപി മുൻ സംസ്ഥാന പ്രസിഡന്‍റ് വി മുരളീധരൻ അകത്തുമായി.
രാജ്യസഭാ സീറ്റുകാട്ടി ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വരെ ബിഡിജെഎസിനെ ഒപ്പം നിർത്താമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പദ്ധതി ഇനി നടപ്പാവില്ല. സിപിഎമ്മിന്റെ വോട്ടുബാങ്കായ ഈഴവരെ അടർത്തിയെടുത്താണ് എസ്എൻഡിപിയുടെ ആശിർവാദത്തോടെ ബിഡിജെഎസ് രൂപീകരിച്ചത്. തങ്ങളുടെ വോട്ടുബാങ്ക് ഭിന്നിക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞ സിപിഎം തുടക്കം മുതൽ ബിഡിജെഎസിനെ കടുത്ത രീതിയിൽ എതിർക്കുന്നുണ്ട്. അതേസമയം ബിജെപി ക്യാമ്പിൽ നിന്ന് വിട്ടുപോരുമെന്ന സൂചന ശക്തമായതോടെ ബിഡിജെഎസിനെ സിപിഎം നേതാക്കളും സ്വാഗതം ചെയ്തിട്ടുണ്ട്. ബിഡിജെഎസിലെ ചില നേതാക്കൾക്ക് ഇടതിലേക്ക് പോവുന്നതിൽ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
ബിഡിജെഎസിനോട് അവഗണന തന്നെ
സഖ്യത്തിൽ ചേർന്നിട്ടും ഇതുവരെ ബിഡിജെഎസിന് നൽകിയ ഉറപ്പുകളൊന്നും എൻഡിഎ പാലിച്ചിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. നേതൃത്വം എൻഡിഎയോട് ആവശ്യപ്പെട്ടത് ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ മാത്രമാണ് അതുകൊണ്ട് തന്നെ രാജ്യസഭാ സീറ്റ് നൽകാത്തതിൽ യാതൊരു പരാതിയും ഇല്ല. എന്നാൽ ബിജെപി ബിഡിജെഎസിനോടുള്ള അവഗണന ഇപ്പോഴും തുടരുകയാണെന്ന് തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു. എൻഡിഎ സഖ്യത്തിൽ നിന്നും പുറത്തുപോകുകയാണെന്ന് കഴിഞ്ഞ ദിവസം തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജ്യസഭാ സീറ്റ് വി മുരളീധരന് നൽകിയ കാര്യം ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിൽ നിന്നാണ് മുരളീധരൻ രാജ്യസഭയിൽ എത്തുക.
സംസ്ഥാന നേതൃത്വത്തിൻറെ കടുംപിടിത്തം
അതേസമയം സംസ്ഥാന നേതൃത്വത്തിൻറെ കടുംപിടിത്തത്തെ തുടർന്നാണ് മുരളീധരന് സീറ്റ് നൽകാൻ ദേശീയ നേതൃത്വം തയ്യാറായതെന്നാണ് വിവരം. രണ്ട് എംപിമാരും ഒരു കേന്ദ്രമന്ത്രിയും കേരളത്തിൽ നിന്ന് ഉണ്ടായിട്ടും ബിജെപി സംസ്ഥാന നേതൃത്വത്തത്തിൽ നിന്ന് ആരേയും പരിഗണിക്കാതിരുന്നതിനെതിരെ ചെറിയ അനിഷ്ടമൊന്നുമല്ല ബിജെപി നേതാക്കൾ ഉയർത്തിയത്. ഒപ്പം ഇനി തുഷാറിന് സീറ്റ് നൽകാനാണ് ഉദ്ദേശമെങ്കിൽ നേതാക്കളിൽ പലരും പാർട്ടി വിടുമെന്നതടക്കമുള്ള ഭീഷണി മുഴക്കിയതോടെയാണ് വി മുരളീധരന് സീറ്റ് നൽകിയതെന്നാണ് വിവരം. 18 രാജ്യസഭാ സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്. എൻഡിഎ വൈസ് ചെയർമാൻ രാജീവ് ചന്ദ്രശേഖരനും സീറ്റ് നൽകിയിട്ടുണ്ട്. അദ്ദേഹം കർണാടകയിൽ നിന്നാകും മത്സരിക്കുക.
തുഷാറിനേക്കാൾ യോഗ്യൻ മുരളി തന്നെ
അതേസമയം രാജ്യസഭാ സ്ഥാനാർത്ഥിയായി തുഷാറിനേക്കാൾ യോഗ്യൻ മുരളീധരൻ തന്നെയാണെന്ന് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. രാജ്യസഭാ സീറ്റിലേക്ക് ബിജെപി കേരളത്തിൽ നിന്ന് ആദ്യം പരിഗണിക്കേണ്ടിയിരുന്നത് മുരളീധരനെ തന്നെയായിരുന്നു. എന്നാൽ തുഷാറിന് എംപി സ്ഥാനം ബിഡിജെഎസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി ആവർത്തിച്ചു. തുഷാർ എംപി സീറ്റ് ചോദിച്ചെന്ന വാർത്തയ്ക്ക് പിന്നിൽ കോഴിക്കോട് നിന്നുള്ള മാധ്യമപ്രവർത്തകൻ ആണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കേരളത്തിൽ ഘടകക്ഷികൾക്ക് നൽകാമെന്ന് പറഞ്ഞ ഒരു സീറ്റും എൻഡിഎ നൽകിയിട്ടില്ല. ഇക്കാര്യത്തിൽ എൽഡിഎഫിനേയും യുഡിഎഫിനേയും കണ്ടുപഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂര്‍ ഫലം കാത്തിരുന്ന് കാണാം
നാല് വര്‍ഷമായി വാഗ്ദാനം ചെയ്ത പദവികള്‍ ഇനിയും നല്‍കിയിട്ടില്ലേങ്കില്‍ മുന്നണി വിടും എന്ന് തന്നെയാണ് ബിഡിജെഎസ് വ്യക്തമാക്കുന്നത്. ഇനിയെങ്കിലും തിരുമാനമെടുത്തില്ലേങ്കില്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് കഴിഞ്ഞ തവണത്തേക്കാള്‍ കുറയുമെന്നാണ് തുഷാര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതോടെ പ്രഖ്യാപനങ്ങള്‍ പാലിച്ചില്ലേങ്കില്‍ ബിഡിജെഎസ് കാലുവാരിയേക്കാമെന്ന ആശങ്കയും ബിജെപിയില്‍ ഉയര്‍ന്നിട്ടുണ്ട്. വരുന്ന 14 ന് മുന്നണി വിടുന്ന കാര്യം സംബന്ധിച്ച് തിരുമാനം അറിയിക്കുമെന്നും തുഷാര്‍ പറഞ്ഞു. കേരളത്തിലെ മുന്നോക്ക ആഭിമുഖ്യമുള്ള പാര്‍ട്ടിയായ ബിജെപി പിന്നാക്ക ആഭിമുഖ്യമുള്ള ബിഡിജെഎസിനെ ചേര്‍ത്ത് മുന്നോട്ട് പോയില്ലേങ്കില്‍ കേരളത്തില്‍ ഒരിക്കലും ബിജെപിക്ക് മുന്നേറാന്‍ ആകില്ലെന്ന മുന്നറിയിപ്പാണ് ബിഡിജെഎസ് പറയുന്നത്.