ശബരിമലയിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ്, ബിജെപി-ബിഎംഎസ് നേതാക്കൾ കരുതൽ തടങ്കലിൽ
പമ്പ: മണ്ഡലകാല തീർത്ഥാടനത്തിനായി വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് ശബരിമല നട തുറക്കുന്നത്. സംഘർഷ സാധ്യത മുന്നിൽ കണ്ട് വലിയ സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളുമാണ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങൾ മണ്ഡലകാല തീർത്ഥാടനത്തിനായി എത്തുന്ന വിശ്വാസികളെ വലയ്ക്കുകയാണ്.
ശബരിമലയിൽ രാത്രി നട അടച്ചുകഴിഞ്ഞാൽ തീർത്ഥാടകരെ സന്നിധാനത്ത് തുടരാൻ അനുവദിക്കില്ലെന്ന് ഡിജിപി വ്യക്തമാക്കിയിരിക്കുന്നത്. സന്നിധാനത്ത് വിരിവയ്ക്കാൻ ആരെയും അനുവദിക്കില്ല. പലയിടങ്ങളിലായി പോലീസ് തടയുന്നത് തീർത്ഥാടകരുടെ പ്രതിഷേധത്ത് ഇടയാക്കുന്നുണ്ട്.
കടുത്ത നിയന്ത്രണങ്ങൾ
വ്യാഴാഴ്ച അർധരാത്രി പമ്പ ഗണപതി കോവിലിന് സമീപം വിരിവെച്ച ഇരുന്നൂറോളം തീർത്ഥാടകരെ പോലീസ് ഒഴിപ്പിച്ചു. ശരണം വിളി കേട്ട് എത്തിയ പോലീസ് ഇവരോട് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിലയ്ക്കലിൽ വഴിപാട് സാധനങ്ങളുമായി വാഹനം തടഞ്ഞു. എരുമേലിയിൽ ഭക്തരുടെ വാഹനങ്ങൾ പിടിച്ചിട്ടത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
കാൽനട യാത്രക്കാരെ തടഞ്ഞു
നിലയ്ക്കലിൽ കാൽനടയാത്രയായി എത്തിയ തീർത്ഥാടകരെ തടഞ്ഞത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. നിലയ്ക്കൽ, ഇലവുങ്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിരോധനാജ്ഞ നിലവിൽ വന്നു. അഴുത പരമ്പരാഗത കാനന പാതയിലും തീർത്ഥാടകർക്ക് പാസ് ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യമായാണ് ഈ പാതയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
കരുതൽ തടങ്കൽ
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ മൂന്ന് ബിജെപി- ബിഎംഎസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. ബിജെപി കട്ടപ്പന നിയോജക മണ്ഡലം പ്രസിഡന്റ് വിഎസ് രതീഷ്, ജില്ലാ കമ്മിറ്റിയംഗം മനോജ്, ബിഎംഎസ് മേഖലാ വൈസ് പ്രസിഡന്റ് ടി ജി ശ്രീകുമാർ എന്നിവരാണ് കരുതൽ തടങ്കലിലുള്ളത്. മുൻപ് നടന്ന സംഘർഷങ്ങളിൽ പങ്കെടുത്തവർ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇവർ വീണ്ടുമെത്താതിരിക്കാൻ മുൻകരുതലായി അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
പോലീസ് വിന്യാസം
4500ൽ അധികം പോലീസുകാരെയാണ് നിലയ്ക്കൽ മുതൽ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്. റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ രണ്ട് കമ്പനി ശബരിമലയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്. എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങളുമുണ്ടാകും. 33 വനിതാ പോലീസുകാരടങ്ങുന്ന കർണാടക പോലീസിന്റെ ഒരു സംഘവും ശബരിമല ഡ്യൂട്ടിയക്കായി എത്തിയിട്ടുണ്ട്.
ഡ്രസ് കോഡ് നിർബന്ധം
ശബരിമലയിൽ പോലീസിന് സുരക്ഷാ ഉപകരണങ്ങളും ഡ്രസ് കോഡും നിർബന്ധമാക്കി. സോപാനത്തും പതിനെട്ടാംപടിയിലും മാത്രമാണ് ഡ്രസ് കോഡിന് ഇളവുള്ളത്. എല്ലാ പോലീസുകാരും ഷീൽഡും ലാത്തിയും കരുതണമെന്നാണ് നിർദ്ദേശം ബെൽറ്റും ഷൂസും നിർബന്ധമായി ധരിക്കണം. സംഘർഷസാധ്യതകൾ മുന്നിൽ കണ്ടാണ് നിർദ്ദേശം.
700 സ്ത്രീകൾ
എഴുന്നൂറോളം യുവതികളാണ് ശബരിമല ദർശനത്തിനായി ഓൺലൈനായി ബുക്ക് ചെയ്തിരിക്കുന്നത്. ആദ്യ മൂന്നു ദിവസങ്ങൾക്കുള്ളിലാകും കൂടുതൽ സ്ത്രീകളെത്തുകയെന്നാണ് സൂചന. സ്ത്രീ പ്രവേശനം എന്തുവിലകൊടുത്തും എതിർക്കുമെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. ശബരിമലയിൽ മാധ്യമങ്ങൾക്കും കർശന നിയന്ത്രണമുണ്ട്.
തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം
ശബരിമല ദർശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ വലിയ പ്രതിഷേധമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നടക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ 4.45ന് വിമാനമിറങ്ങിയ തൃപ്തിക്കും സംഘത്തിനും 6 മണിക്കൂറുകൾ പിന്നിടുമ്പോഴും പുറത്തിറങ്ങാനായിട്ടില്ല. ബിജെപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ദർശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന നിലപാടിലാണ് തൃപ്തി ദേശായി.
Recommended Video
തീരുമാനമായില്ലെന്ന് ഡിജിപി
തൃപ്തി ദേശായിക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിഡിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ശബരിമലയിൽ ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോച നടത്തിയിട്ട് ശേഷം മാത്രം തീരുമാനമെടുക്കുമെന്നാണ് ഡിജിപിയുടെ നിലപാട്. ദർശനത്തിനുള്ള സൗകര്യം സർക്കാരും പോലീസും ഏർപ്പെടുത്തണമെന്നാണ് തൃപ്തി ദേശായിയുടെ നിലപാട്.
ബിജെപി നേതാക്കൾ നെടുമ്പാശ്ശേരിയിൽ, തൃപ്തി ദേശായിയെ തിരിച്ച് അയച്ചേക്കുമെന്ന് സൂചന
തൃപ്തിക്ക് വാഹനസൗകര്യം നൽകാനാവില്ലെന്ന് ടാക്സി ഡ്രൈവർമാർ; പോലീസ് വാഹനം തടയുമെന്ന് പ്രതിഷേധക്കാർ