തിരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർ രാഷ്ട്രീയം മാറ്റി വെക്കണം, ഇല്ലെങ്കിൽ കർശന നടപടിയെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിന് തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ സഹകരണം അനിവാര്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. റിട്ടേര്‍ണിംഗ് ഓഫീസര്‍മാര്‍ക്കായി തൈക്കാട് ഹെല്‍ത്ത് ആന്റ് ഫാമിലി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സംഘടിപ്പിച്ച റിഫ്രഷ്മെന്റ് കോഴ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥര്‍ അവരവരുടെ രാഷ്ട്രീയം പൂര്‍ണമായി മാറ്റിവച്ചുവേണം തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഏര്‍പ്പെടാന്‍. രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി ജോലി ചെയ്യുന്നതിന് എല്ലാവിധ പിന്തുണയും കമ്മീഷന് ഉറപ്പുനല്‍കുന്നതായും ഇതുവരെയും മികച്ച രീതിയില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തിയ ചരിത്രമാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ആര് അഹമ്മദ് കബീര്‍, റീസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളിലും സദസുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ടിക്കാറാം മീണ നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. കോവിഡിന്റെ സാഹചര്യത്തിൽ പൊതുജന ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം. പൊതുസമ്മേളനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും കോവിഡ് മാനദണ്ഡങ്ങളും സാമൂഹ്യ അകലവും കർശനമായി പാലിക്കുകയും വേണം.
സംസ്ഥാന ആരോഗ്യവകുപ്പുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടത്തിയ വിശദമായ ചർച്ചയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാർഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികൾ, സ്ഥാനാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരെല്ലാം മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.