മസ്താനിയാണ് ശരിയെന്നു കാലം തെളിയിച്ചു; അന്ന് ഇരവാദം കളിച്ച സവാദ്: മെന്‍സ് അസോസിയേഷനെതിരേ പ്രതിഷേധം
കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായ കോഴിക്കോട് സ്വദേശി സവാദിനെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. സമാനമായ കേസില്‍ രണ്ടാമത്തെ തവണയാണ് ഇപ്പോള്‍ സവാദ് അറസ്റ്റില്‍ ആയിരിക്കുന്നത്. തൃശൂരില്‍ നിന്ന്
മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വച്ച് കഴിഞ്ഞ ജൂണ്‍ 14ന് സവാദ് മോശമായി പെരുമാറി എന്നാണ് യുവതിയുടെ പരാതി. പെണ്‍കുട്ടി പ്രതികരിച്ചതോടെ സവാദ് ബസില്‍ നിന്ന് ഇറങ്ങി ഓടിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് സവാദിനെ പിടികൂടിയത്.
2023 ല്‍ മറ്റൊരു യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ സമാന കുറ്റകൃത്യത്തിന് കേസ് എടുക്കുകയും അറസ്റ്റിലാവുകയും ചെയ്തിരുന്നു. അന്ന് നെടുമ്പാശേരി ഭാഗത്ത് വച്ചായിരുന്നു അതിക്രമം ഉണ്ടായത്. അന്നും പെണ്‍കുട്ടി പ്രതികരിച്ചതോടെ ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങി ഓടിയിരുന്നു. സവാദ് ഓടുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ അന്ന് സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു

എന്നാല്‍ അന്ന് സവാദിന്റെ അറസ്റ്റിനേക്കാള്‍ കേരളം ചര്‍ച്ച ചെയ്തത് ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതിക്ക് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ നല്‍കിയ സ്വീകരണമായിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സവാദിനെ മാലയിട്ടാണ് മെന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ സ്വീകരിച്ചത്. ഇത് അന്ന് വന്‍ വിവാദത്തിലാണ് തിരികൊളുത്തിയത്. ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി മനപ്പൂര്‍വം സവാദിനെ കുടുക്കിയത് എന്നായിരുന്നു മെന്‍സ് അസോസിയേഷന്റെ ആരോപണം.
അന്ന് ഇരവാദം കളിച്ച് സമൂഹത്തിന്റെ സഹതാപം നേടിയ സവാദാണ് ഇക്കുറി വീണ്ടും സമാനമായ കേസില്‍ പിടിയിലായിരിക്കുന്നത്. സാമൂഹിക നിരീക്ഷകനായ രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ പിന്തുണയ്ക്കുന്ന സംഘടനയാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. സവാദ് വീണ്ടും അറസ്റ്റിലായതോടെ അസോസിയേഷന് എതിരെ വലിയ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. അന്ന് മാലയിട്ട് സ്വീകരിച്ചവരൊക്കെ എവിടെയെന്നാണ് പലരും കളിയാക്കി ചോദിക്കുന്നത്.
അന്ന് സവാദ് തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ഒരു അഭിഭാഷകന്‍ അടക്കം രംഗത്ത് വന്നിരുന്നു. പുതിയ കേസിന്റെ പശ്ചാത്തലത്തില്‍ സവാദിനെ അന്ന് സ്വീകരിച്ച ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് എതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. അന്ന് അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ വസ്ത്രധാരണത്തെ ഉള്‍പ്പെടെ വിമര്‍ശിച്ചുകൊണ്ടാണ് മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഉള്‍പ്പെടെ പ്രതികരിച്ചത്.
യുവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അന്ന് പ്രതികരിച്ചത്. കേസിനെ ഹണി ട്രാപ്പ് എന്നു വരെ അജിത് കുമാര്‍ വിശേഷിപ്പിച്ചിരുന്നു. അധിക്ഷേപ കമന്റുകള്‍ ഉള്‍പ്പെടുത്തി പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ സവാദിന്റെ സ്വീകരണം വാര്‍ത്തയായിരുന്നു.
മെന്‍സ് അസോസിയേഷനെ പിന്തുണയ്ക്കുന്ന രാഹുല്‍ ഈശ്വറിനെതിരേയും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്കിലെ പ്രതികരണം വൈറലായിരിക്കുകയാണ്. ശ്രീജിത്ത് പെരുമനയുടെ കുറിപ്പ് വായിക്കാം:
'KSRTC യിൽ സ്ത്രീകളെ നോക്കി സ്വയംഭോഗം ചെയ്തുവെന്ന പരാതിയിൽ ജയിലിലായ പ്രതിക്ക് മുതൽ പോക്സോ കേസിലെ പ്രതികൾക്ക് വരെ ജയിലിനു പുറത്ത് ഗർഭം കലക്കി പൊട്ടിച്ചും, പൂമാലയിട്ടും സ്വീകരണമൊരുക്കുക എന്ന പ്രബുദ്ധ കേരളത്തെ ലജ്ജിപ്പിക്കുന്ന അശ്ലീല നാടക കമ്പനിയാണ് മെൻസസ് അസോസിയേഷൻ എന്ന പേരിൽ കഴുത്തിൽ ചെയിനും ഇട്ടു നടക്കുന്ന ചില സ്ത്രീവിരുദ്ധകൂട്ടങ്ങളും, അവരുടെ വിളക്കിൽ എണ്ണ ഒഴിച്ച് കത്തിക്കുന്ന രാഹുൽ ഈശ്വർ ഉൾപ്പെടെ ഇതിനു മറുപടി പറയണം..!
മെൻസസ് അസോസിയേഷൻ പൂമാലയിട്ട് സ്വീകരിച്ച സവാദ് എന്ന പൊട്ടൻഷ്യൽ ക്രിമിനലാണ് ഇന്ന് വീണ്ടും സമാന കുറ്റകൃത്യത്തിന് പിടിയിലായത്. ഇച്ചാഭംഗം സംഭവിച്ച, ഞരമ്പ് രോഗികളായ വേട്ടാവളിയന്മാരുടെ മെൻസസ് അസോസിയേഷനെന്ന പേരിൽ സ്ത്രീവിരുദ്ധത പ്രചരിപ്പിച്ച് ആത്മരതി അടയുന്ന പൊട്ടൻഷ്യൽ ലൈംഗിക ഞരമ്പ് രോഗികളുടെ കൂട്ടത്തെപ്പോലെ ഒരു അശ്ലീല ആൾക്കൂട്ടം അടുത്തകാലത്തൊന്നും നമ്മുടെ സമൂഹം കണ്ടിട്ടില്ല എന്നുതന്നെ പറയാം. അതിന് ഇപ്പോൾ ചുക്കാൻ പിടിക്കാൻ എത്തിയത് ആകട്ടെ എന്റെ അടുത്ത സുഹൃത്ത് രാഹുൽ ഈശ്വറും എന്നത് കഷ്ടമാണ്; ദുരന്തവും! പലതവണ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയതാണ്.
രാഹുൽ ഈശ്വർ എന്റെയൊരു ഏറ്റവും നല്ല സുഹൃത്താണ്, പല കാര്യങ്ങളും പരസ്പരം ചർച്ച ചെയ്യാറും സംസാരിക്കാറുമൊക്കെയുണ്ട് വിയോജിപ്പുകളും യോജിപ്പുകളും ഞങ്ങൾക്കിടയിൽ ഉണ്ടാകാറുമുണ്ട്. എന്നാൽ തികച്ചും സ്ത്രീവിരുദ്ധമായതും, ആഭാസങ്ങളും അശ്ലീലങ്ങളും മാത്രം നാളിതുവരെ കാഴ്ചവെച്ചിട്ടുള്ളതുമായ ഒരുകൂട്ടം ഞരമ്പുരോഗികളായ ആളുകളുടെ നാടക കമ്പനിയുടെ സ്പോക്പെഴസൺ ഇപ്പോൾ എന്ത് പറയുന്നു ❓
രാഹുൽ ഈശ്വർ അടുത്തകാലത്ത് എൻറോൾ ചെയ്ത് അഭിഭാഷകനായ ഒരാളാണ് എന്നാണ് ഞാൻ മനസ്സിലാകുന്നത്. അഡ്വക്ക്വറ്റ്സ് ആകറ്റ് പ്രകാരം ഒരു അഭിഭാഷകൻ പാലിക്കേണ്ട മിനിമം ഉത്തരവാടുത്തമാണ് കോടതികളും ജഡ്ജിമാരുമായി ബന്ധപ്പെട്ട ഇത്തരം ആഭാസങ്ങളിൽ നിയമവ്വാഴ്ചയെ വെല്ലുവിളിച്ച് ആരാചകത്വം സൃഷ്ടിക്കുന്ന ഇത്തരം സംഘങ്ങളിൽ നിന്നും മാറി നിൽക്കുക എന്നത്.സുഹൃത്ത് RahulEaswar ഇനിയെങ്കിലും ബോധോദയം ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു' - അഡ്വ ശ്രീജിത്ത് പെരുമനയുടെ വരികള്‍
സവാദ് വിഷയത്തില്‍ സമൂഹ മാധ്യമങ്ങളിലെ മറ്റൊരു ശ്രദ്ധേയമായ കുറിപ്പ് - 'മസ്താനിയാണ് ശരിയെന്നു കാലം തെളിയിച്ചു. സവാദ് വീണ്ടും അതേ പ്രശ്‌നത്തിന്റെ പേരില്‍ വേറൊരു കേസില്‍ അറസ്റ്റില്‍. ഇവനെ സ്വീകരിക്കാന്‍ പോയവരൊക്കെ എവിടെ ഇപ്പോള്‍' എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്.
ആക്ടിവിസ്റ്റായ ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ് - 'ബസില്‍ നഗ്‌നതാപ്രദര്‍ശനം നടത്തി ജയിലില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ ഇതേ സവാദിനെ അല്ലെ അന്നു മെന്‍സ് അസോസിയേഷന്‍ ഭാര്വാഹികള്‍ ജയിലില്‍ നിന്നും സ്വീകരിച്ച് ആനയിച്ചു കൊണ്ടു പോയത്. അങ്ങനെ മെന്‍സ് അസോസിയേഷന്റെ ധീരപ്രവര്‍ത്തിയില്‍ കൂടുതല്‍ ഊര്‍ജ്ജം കൊണ്ടു ദാ വീണ്ടും അതെ സവാദ് അതെ ഒഫന്‍സിനു വീണ്ടും അറസ്റ്റില്‍. പീഡനവീരന്മാര്‍ക്ക് വേണ്ടി സംസാരിക്കുന്ന നിലകൊള്ളുന്ന അവകാശ സംരക്ഷകര്‍ സട കുടഞ്ഞു എണീക്കുന്നത് ഇനി കാണാം'.












Click it and Unblock the Notifications