'സതീഷേട്ടന്‍ പഴയ സതീഷേട്ടന്‍ തന്നെ'; മുഖ്യമന്ത്രിയെ കണ്ട ശേഷം നടന്‍ ടിനി ടോം, 30 വര്‍ഷത്തെ ബന്ധം
നടന്‍ ടിനി ടോം മുഖ്യമന്ത്രി വിഡി സതീശനുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ടിനി ടോം മുഖ്യമന്ത്രിയെ കണ്ടത്. ശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഫോട്ടോകള്‍ ടിനി ടോം ഫേസ്ബുക്കില്‍ പങ്കുവച്ചു. 30 വര്‍ഷമായുള്ള സഹോദര ബന്ധമാണ് മുഖ്യമന്ത്രിയാമായുള്ളത് എന്ന് സതീശന്‍ കുറിച്ചു.
പറവൂര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ജയിച്ചുവരുന്ന നേതാവാണ് വിഡി സതീശന്‍. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി യുവജനോല്‍സവങ്ങളില്‍ കൂടെ പ്രവര്‍ത്തിച്ചു തുടങ്ങിയ ബന്ധമാണിത് എന്ന് ടിനി ടോം പറയുന്നു. മുഖ്യമന്ത്രിയായപ്പോഴും സതീശന് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും ടിനി ടോം ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ടിനി ടോമിന്റെ കുറിപ്പ് ഇങ്ങനെയാണ്- ''30 വർഷമായിട്ടുള്ള സഹോദര ബന്ധം. .എന്റെ അപ്പാപ്പൻ ദേവസി 10 വർഷം പഞ്ചായത്ത് പ്രസിഡന്റായിരുന്ന പുത്തൻവേലിക്കര പഞ്ചായത്ത് ഉൾപ്പെടുന്ന നോർത്ത് പറവൂർ നിയമസഭ മണ്ഡലത്തിൽ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉയർന്നപ്പോഴും സതീഷേട്ടൻ ഇപ്പോഴും പഴയ സതീഷേട്ടൻ തന്നെ. ..മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി യുവജനോത്സവങ്ങളിൽ കൂടെ പ്രവർത്തിച്ചു തുടങ്ങിയ ബന്ധം. ..c3 ഇവന്റ് സംഘടിപ്പിക്കുന്ന centora ജ്വല്ലേഴ്‌സ് ഉൽഘാടനവുമായി ബന്ധപെട്ടു ചർച്ചയ്ക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ചെന്നപ്പോഴും എന്നോട് ഇപ്പോഴും ആ പഴയ വാത്സല്യം തന്നെ. ...എനിക്കും അഭിമാനിക്കാം എന്റെ, കേരളത്തിന്റെ മുഖ്യമന്ത്രി vd സതീശൻ''
നടി അന്‍സിബ നല്‍കിയ കേസില്‍ പ്രതിയാണ് ടിനി ടോം. ഈ വാര്‍ത്ത കഴിഞ്ഞാഴ്ചകളില്‍ പ്രധാന ചര്‍ച്ചയായിരുന്നു. അന്‍സിബയെ ജിഹാദി എന്നു വിളിച്ച് അധിക്ഷേപിക്കുകയും മോശമാക്കി ചിത്രീകരിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടി ഇല്ലാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു അന്‍സിബ. കോടതി നിര്‍ദേശ പ്രകാരം കടവന്ത്ര പോലീസ് കേസെടുത്തു. മുന്‍കൂര്‍ ജാമ്യം നേടിയിരിക്കുകയാണ് ടിനി ടോം.
സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. മുന്‍കൂര്‍ ജാമ്യം ലഭിച്ച പിന്നാലെ ദൈവത്തിന് നന്ദി എന്നായിരുന്നു ടിനി ടോമിന്റെ പ്രതികരണം. ദൈവത്തിന് സത്യം അറിയാമെന്നും ദൈവം നമുക്ക് വേണ്ടി പോരാടുമെന്നും ടിനി ടോം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.




Click it and Unblock the Notifications