ടൈറ്റാനിയം അഴിമതി കേസ് സിബിഐ അന്വേഷിക്കും; ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും 'പ്രതിക്കൂട്ടില്‍'
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍. സ്ഥാപനത്തില്‍ മാലിന്യ സംസ്കരണത്തിന് വേണ്ടിയുള്ള ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയില്‍ 80 കോടി രൂപ നഷ്ടം വന്നുവെന്നാണ് ആരോപണം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹീം കുഞ്ഞ് വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്ന 2004-2006 കാലത്താണ് വിവാദമായ സംഭവം.
തിരുവനന്തപുരത്തെ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡില്‍ മാലിന്യസംസ്കരണത്തിനുള്ള പ്ലാന്റ് സ്ഥാപിക്കാനായിരുന്നു തീരുമാനം. അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷിച്ചിരുന്നു. ഇടപാടില്‍ 80 കോടി രൂപ നഷ്ടമുണ്ടായി എന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ടൈറ്റാനിയത്തിലെ ആറ് ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കിയായിരുന്നു വിജിലന്‍സ് അന്വേഷണം.
സൗദി അറേബ്യയില്‍ വന്‍ അഴിച്ചുപണി; അരാംകോ കമ്പനി മേധാവിയെ മാറ്റി, ഊര്‍ജ വകുപ്പ് വിഭജിച്ചു
അന്ന് മലിനീകരണ നിയന്ത്രണ വകുപ്പിന്റെ ചുമതല മന്ത്രി കെകെ രാമചന്ദ്രനായിരുന്നു. എന്നാല്‍ രമേശ് ചെന്നിത്തല സമ്മര്‍ദ്ദം ചെലുത്തി മെക്കോണ്‍ കമ്പനി വഴി ഫിന്‍ലാന്റിലെ കമ്പനിക്ക് കരാര്‍ നല്‍കിയെന്നാണ് ആരോപണം. കേസിന് അന്താരാഷ്ട്ര പശ്ചാത്തലമുള്ളത് കൊണ്ടാണ് സിബിഐക്ക് വിടുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. ബ്രിട്ടനിലെ വിഎ ടെക് വെബാഗ്, എവിഐ യൂറോപ്പ്, ഫിന്‍ലാന്റിലെ കെമടോര്‍ ഐക്കോ പ്ലാനിങ് തുടങ്ങിയ കമ്പനികള്‍ വഴിയാണ് യന്ത്രങ്ങള്‍ വാങ്ങിയത്.
വിദേശ കമ്പനി ഉള്‍പ്പെട്ട കേസായതിനാല്‍ പരിമിതിയുണ്ടെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. ഏത് ഏജന്‍സി അന്വേഷിച്ചാലും കുഴപ്പമില്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.