കൈവെട്ട് കേസ്: 'യഥാർത്ഥ പ്രതികള്‍ ഇപ്പോഴും കാണാമറയത്ത്, ആക്രമിച്ചവർ ആയുധങ്ങൾ മാത്രം': ടിജെ ജോസഫ്
കൊച്ചി: കൈവെട്ട് കേസിലെ യഥാർത്ഥ പ്രതികള്‍ ഇപ്പോഴും കാണാമറയത്താണെന്ന് പ്രൊഫ. ടിജെ ജോസഫ്. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടവർ വെറും ആയുധങ്ങള്‍ മാത്രമാണ്. അവർ മറ്റുള്ളവർ പറയുന്നത് അനുസരിക്കുകയായിരുന്നു. ഇത്തരമൊരു തീരുമാനമെടുത്ത പ്രതികള്‍ ഇപ്പോഴും ഈ കേസിന് പുറത്താണെന്നും അദ്ദേഹം പറഞ്ഞു. കൈവെട്ട് കേസിലെ രണ്ടാംഘട്ട ശിക്ഷാ വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രൊഫസർ ടിജെ ജോസഫ്.
'കേസില്‍ പ്രതികളായിട്ടുള്ള ആളുകളൊന്നും തന്നെ എന്നെ നേരിട്ട് അറിയുന്നവരോ ഏതെങ്കിലും തരത്തില്‍ വ്യക്തിവൈരാഗ്യം ഉള്ളവരോ ആയിരുന്നില്ല. അവർ വെറും ആയുധങ്ങള്‍ മാത്രമായിരുന്നു. മറ്റുള്ളവർ പറയുന്നത് അവർ അനുസരിച്ചു. ശരിക്കുള്ള പ്രതികള്‍ ഈ കേസിന് പുറത്താണ്. എന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ നിയമ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നതാണ് നമ്മുടെ രാജ്യത്തിന്റെ ദുര്യോഗം' ടിജെ ജോസഫ് പറഞ്ഞു.

ഉപകരണങ്ങളാക്കപ്പെടുന്ന, പാവങ്ങളായിട്ടുള്ള ആളുകളാണ് പലപ്പോഴും പിടിക്കപ്പെടുകയും ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നത്. ഇങ്ങനെയുള്ള ആക്രമണത്തിന് തീരുമാനം എടുക്കുന്നവരാണ് യഥാർത്ഥ കുറ്റവാളികള്‍. അവരെ കണ്ടെത്താന്‍ സാധിക്കുന്നില്ല. അവർ ഇപ്പോഴും കാണാമറയത്താണ്. ആദ്യം ജയിലില്‍ അടയ്ക്കേണ്ടത് ഇത്തരം പ്രാകൃത വിശ്വാസങ്ങളെയാണെന്നും ടിജെ ജോസഫ് പറഞ്ഞു.
2015 ല്‍ കേസിന്റെ ആദ്യ ഘട്ട വിധി വന്നപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. പ്രതികളെ ശിക്ഷിക്കുന്നതില്‍ എനിക്കായി യാതൊരു വിധ ഉത്കണ്ഠയുമില്ല. കേസിന്റെ പരിസമാപ്തി എന്താവും എന്ന് അറിയാനുള്ള ഒരു സാധാരണ ഇന്ത്യന്‍ പൗരന്റെ കൗതുകം മാത്രമേ എനിക്കുമുള്ളു. പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന് വിശ്വാസം എനിക്ക് പണ്ടേ ഇല്ലാത്തതാണ്. രാജ്യത്തിന്റെ നീതി നടപ്പിലാവൂ എന്ന് മാത്രമേ ഈ ശിക്ഷാ വിധിയിലൂടെ ഞാന്‍ മനസ്സിലാക്കുന്നുള്ളു.
പ്രതികളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതില്‍ എനിക്ക് വ്യക്തിപരമായ യാതൊരുവിധ ഇഷ്ടാനിഷ്ടങ്ങളും ഇല്ലെന്നുള്ളതാണ് വാസ്തവം. ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ എന്നെപ്പോലെ തന്നെ ഇരയാക്കപ്പെട്ടിട്ടുള്ളവരാണ്. പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണെത്രേ അവർ എന്നെ ഉപദ്രവിച്ചതെന്നാണ് മനസ്സിലാക്കിയിട്ടുള്ളതെന്നും ടിജെ ജോസഫ് പറയുന്നു.
ഗ്രോത്ര വിഭാഗങ്ങള്‍ക്കിടയില്‍ പണ്ട് നിലനിന്നിരുന്ന ഒരു പ്രാകൃത നിയമത്തിന് ഇരയായ എന്നെപോലെ തന്നെ അവരും ആ വിശ്വാസത്തിന് ഇരയായതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. ഈ ലോകത്ത് ജീവിക്കുന്ന എല്ലാ മനുഷ്യരും ശാസ്ത്രാവബോധമൊക്കെ ഉള്‍ക്കൊണ്ട് മാനവികതയിലും സാഹോദര്യത്തിലുമൊക്കെ പുലർന്ന് നല്ല ആധുനിക പൗരന്മാരായി മാറേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.
എനിക്കേറ്റ മുറിവുകളും എന്നെ ഉപദ്രവിച്ചവർ നേരിടുന്ന കഷ്ടപ്പാടുകളുമൊക്കെ യുവതലമുറയെ പ്രാകൃത്യ വിശ്വാസങ്ങളുടെ അടിമത്വത്തില്‍ നിന്നും മോചിതരാക്കുന്നതിന് ഇടയാക്കട്ടെ. ഒരു പ്രതിയെ ശിക്ഷിക്കുന്നത് കൊണ്ട് ഇരയ്ക്ക് നീതി ലഭിക്കും എന്നുള്ളത് അബദ്ധവിശ്വാസമാണ്, രാജ്യത്തിന്റെ നീതി നടപ്പിലാവുന്നു എന്ന് മാത്രം. പ്രതികളെ പിടിക്കേണ്ടത് പൊലീസാണ്. ഏതെങ്കിലും പ്രതിയെ പിടിച്ചില്ലെങ്കില്‍ അത് അന്വേഷണ സംവിധാനത്തിന്റെ പരാജയമെന്ന് മാത്രമേ കാണാന്‍ കഴിയൂ. അത് എന്നെ ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. അഞ്ച് പ്രതികളെ വെറുതെ വിട്ടു. ഷഫീഖ്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇവർക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.












Click it and Unblock the Notifications