ടിഎം ഹർഷൻ മീഡിയവണിൽ നിന്ന് രാജിവച്ചു; ഇനി 24 ന്യൂസ് ചാനലിൽ അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനും വാര്‍ത്ത അവതാരകനും ആയ ടിഎം ഹര്ഷന് മീഡിയവണ്‍ ചാനലില്‍ നിന്ന് രാജിവച്ചു. മീഡിയവണില്‍ ഡെപ്യൂട്ടി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ആയിരുന്നു ഹര്ഷന്.
സാമൂഹ്യ മാധ്യമങ്ങളിലെ ഇടതുപക്ഷ മുഖങ്ങളില്‍ ഒരാള്‍ കൂടിയാണ് ടിഎം ഹര്ഷന്. പല വിഷയങ്ങളിലും അതി ശക്തമായ നിലപാടുകള്‍ ഹര്ഷന് സോഷ്യല്‍ മീഡിയയില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലും ഹര്ഷന് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എസ്ഡിപിഐയെ വെള്ളപൂശാനുള്ള ശ്രമങ്ങള്‍ ജമാ അത്തെ ഇസ്ലാമിയുടെ ഭാഗത്ത് നിന്നും, മീഡിയവണിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്ന് ആക്ഷേപമുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഹര്ഷന്റെ രാജി എന്നും റിപ്പോര്‍ട്ടുകളുണ്ട്. അഭിമന്യുവിന്റെ ജില്ലക്കാരന് തന്നെയാണ് ഹര്ഷനും.
ഫ്ലവേഴ്സ് ചാനലിന്റെ പുതിയ ന്യൂസ് ചാനല്‍ ആയ 24 ന്യൂസിലേക്കാണ് ഹര്ഷന് പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അവിടെ അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ പദവിയിലായിരിക്കും ഹര്ഷന് ജോയിന്‍ ചെയ്യുക.
കൈരളി ടിവി, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നിവിടങ്ങളില്‍ ആയിരുന്നു ഹര്ഷന് മുമ്പ് ജോലി ചെയ്തിരുന്നത്. മലയാളത്തിലെ മികച്ച വാര്‍ത്താ അവതാരകരില്‍ ഒരാളാണ് ഹര്ഷന്.