കേന്ദ്രസർക്കാരിന്റെ 21 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജിന് എന്തു സംഭവിച്ചുവെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ 21 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജിന് എന്തു സംഭവിച്ചുവെന്ന ചോദ്യവുമായി തോമസ് ഐസക്. ലോകത്തെ 173 രാജ്യങ്ങളിൽ കൊവിഡ് പ്രതിരോധത്തിനായി രൂപം നൽകിയ 621 സാമ്പത്തിക നടപടികളെക്കുറിച്ച് ലോകബാങ്കിന്റെ വിശകലനം ലഭ്യമാണ്. ഇതിന്റെ പകുതി ക്യാഷ് ട്രാൻസ്ഫർ അഥവാ കാശായി ധനസഹായം നൽകുന്ന നടപടികളാണ്. 23 ശതമാനം ഭക്ഷ്യ സഹായമാണ്. മറ്റൊരു 25 ശതമാനം വായ്പ എഴുതിത്തള്ളലും വായ്പകളുമാണ്. മരാമത്ത് പണിക്കും മറ്റും ചെലവഴിക്കുന്ന പണം 2 ശതമാനമേയുള്ളൂവെന്നും തോമസ് ഐസക് വ്യക്തമാക്കുന്നു.
എന്നാൽ ഇന്ത്യയിലെ 21 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ സ്വഭാവം ഇതിനു നേർവിപരീതമാണ്. കാശായി കൈമാറുന്നത് ഈ പാക്കേജിന്റെ 10 ശതമാനമേ വരൂ. നീട്ടിവലിച്ച് ഇത് 20 ശതമാനം എത്തിക്കുന്നവരുമുണ്ട്. 60-70 ശതമാനം വായ്പകളാണ്. ബാക്കി ഭക്ഷ്യസഹായവും ആരോഗ്യ സ്കീമുകളും മറ്റുമാണ്.
Recommended Video
ഇതാണ് ഏതാണ്ട് എല്ലാ സാമ്പത്തിക വിദഗ്ധരും കേന്ദ്ര പാക്കേജിനെക്കുറിച്ചു നടത്തിയിട്ടുള്ള വിമർശനം. ക്യാഷ് ട്രാൻസ്ഫർ നാമമാത്രമാണ്. അതുകൊണ്ട് ഇത് ജനങ്ങളുടെ വാങ്ങൽ കഴിവിനെ വർദ്ധിപ്പിക്കുന്നില്ല. കമ്പോളത്തെ ഉത്തേജിപ്പിക്കുന്നില്ല. വായ്പാ പദ്ധതികളാണെങ്കിൽ ഇപ്പോഴും ഭാഗീകമായേ പ്രാവർത്തികമായിട്ടുള്ളൂ. സ്കീമുകളാണെങ്കിൽ പലതും വർഷങ്ങളെടുക്കും.
ഈ പശ്ചാത്തലത്തിൽ കെ-റേറ്റിംഗ്സ് അഭിപ്രായപ്പെട്ടിട്ടുള്ളത് ജിഡിപിയുടെ 2 ശതമാനം - 4 ലക്ഷം കോടി രൂപയെങ്കിലും - അടിയന്തിരമായി ജനങ്ങളുടെ കൈകളിൽ എത്തിക്കണം. 7500 രൂപ വീതം ഓരോ കുടുംബത്തിനും നൽകണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗും കഴിഞ്ഞ ദിവസം ഇതുതന്നെ ശക്തമായി അഭിപ്രായപ്പെട്ടു. പക്ഷെ, ആര് കേൾക്കാൻ- തോമസ് ഐസക് ഫേസ്ബുക്കില് കുറിച്ചു.