കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായ്പ തിരിച്ചടവ് സാധ്യമാക്കാന്‍ നടപടികൾ എടുക്കണമെന്നും;ജിഎസ്ടി കൗണ്‍സിലില്‍ നിര്‍ദ്ദേശം വെച്ച് കേരളം

Google Oneindia Malayalam News

തിരുവനന്തപുരം; കേന്ദ്രസർക്കാരിന്റെ സെസ് അക്കൗണ്ടിൽ നഷ്ടപരിഹാരം നൽകുന്നതിന് നിലവില്‍ ആവശ്യമായ തുക ഇല്ലാത്തതുകൊണ്ട് ജിഎസ്ടി കൗൺസിൽ ഇതിന് ആവശ്യമായ തുക കടമെടുക്കുകയും കോമ്പൻസേഷൻ സെസ് പിരിക്കുന്നതിന് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള അഞ്ചുവർഷമെന്ന് കാലപരിധി ദീർഘിപ്പിച്ച് ഇതിനായി എടുത്ത വായ്പ തിരിച്ചടവ് സാധ്യമാക്കുന്നതിനുള്ള നടപടികൾ എടുക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് കേരളം ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്.

എന്നാൽ ബിജെപി സംസ്ഥാനങ്ങൾ ഇത് കൊവിഡുമൂലമുണ്ടായ ഒരു അസാധാരണ സ്ഥിതിവിശേഷമാണെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്തതെന്നും തോമസ് ഐസക് വ്യക്തമാക്കി. അതേസമയം നഷ്ടപരിഹാരം വേണമെന്ന കാര്യത്തിൽ ഒരു സംസ്ഥാനത്തിനും വ്യത്യസ്തമായ അഭിപ്രായം ഉണ്ടായില്ല. കേരളം ഉയർത്തിയ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ ഈ വിഷയം മാത്രം പരിഗണിക്കുന്നതിനായി ജൂലൈ പകുതിയോടുകൂടി ജിഎസ്ടി കൗൺസലിൽ വീണ്ടും ചേരുന്നതിനും അതിനു മുമ്പ് സംസ്ഥാനങ്ങൾ അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൗൺസിലിനെ അറിയിക്കുന്നതിനുമുള്ള ഒരു സമവായം രൂപപ്പെടുത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.

 issac

മൂന്നുമാസം മുമ്പു ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽതന്ന ഉറപ്പായിരുന്നു പാർലമെന്റ് സമ്മേളനത്തിനുശേഷം അടിയന്തിര ജിഎസ്ടി കൗൺസിൽ വിളിച്ചുചേർത്ത് കോമ്പൻസേഷൻ പ്രശ്നം ചർച്ച ചെയ്യാമെന്നത്. എന്നാൽ ഇന്നാണ് ജിഎസ്ടി കൗൺസിൽ ചേർന്നത്. കോമ്പൻസേഷനെ സംബന്ധിച്ചത് ഒരു പുതിയ കാര്യവും പറയാൻ കേന്ദ്രസർക്കാരിന് ഉണ്ടായിരുന്നില്ല. ഇക്കാര്യം ചർച്ച ചെയ്യണമെന്ന് ശഠിച്ചത് കേരളമാണ്.

പകർച്ചവ്യാധിയോടെ ജിഎസ്ടി വരുമാനം തകർന്നപ്പോൾ കോമ്പൻസേഷൻ പ്രശ്നം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. നഷ്ടപരിഹാരത്തുക കുത്തനെ ഉയർന്നു. കഴിഞ്ഞ മൂന്നുമാസത്തെ നഷ്ടപരിഹാരത്തുക ഒരുലക്ഷം കോടി രൂപയിലേറെവരും. കേരളത്തിനുമാത്രം 5200 കോടി രൂപ നഷ്ടപരിഹാരം കിട്ടാനുണ്ട്. എന്നാൽ ജിഎസ്ടി കോമ്പൻസേഷൻ ഫണ്ടിൽ ഇനി ബാക്കിയുള്ള തുക 8000 കോടി രൂപയാണെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

ഈ വിഷയത്തെ സംബന്ധിച്ച് ഉയർന്നുവന്ന ചർച്ചയിൽ വ്യക്തമായ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത് കേരളമാണ്. നിലവിൽ കേന്ദ്രസർക്കാരിന്റെ സെസ് അക്കൗണ്ടിൽ നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായ തുക ഇല്ലാത്തതുകൊണ്ട് ജിഎസ്ടി കൗൺസിൽ ഇതിന് ആവശ്യമായ തുക കടമെടുക്കുകയും കോമ്പൻസേഷൻ സെസ് പിരിക്കുന്നതിന് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള അഞ്ചുവർഷമെന്ന് കാലപരിധി ദീർഘിപ്പിച്ച് ഇതിനായി എടുത്ത വായ്പ തിരിച്ചടവ് സാധ്യമാക്കുന്നതിനുള്ള നടപടികൾ എടുക്കണമെന്നും ആവശ്യപ്പെട്ടു.

2017-18ൽ ഐജിഎസ്ടി തുകയിൽ വിതരണം ചെയ്യാത്ത 1.78 ലക്ഷം കോടി രൂപ നീക്കിയിരിപ്പുണ്ടായിരുന്നു. ഇത് യഥാർത്ഥത്തിൽ സംസ്ഥാനങ്ങൾക്കു വീതംവച്ച് നൽകേണ്ട തുകയായിരുന്നു. എന്നാൽ ഇത് സംസ്ഥാനങ്ങൾക്കു വീതം വയ്ക്കുന്നതിന് പകരം കൺസോളിഡേറ്റഡ് ഫണ്ടിൽ ചേർക്കുകയാണ് കേന്ദ്രം ചെയ്തത്. ഈ നടപടിതെറ്റാണെന്ന് സിഎജിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിലെ നേർപകുതിയായ 88000 കോടി രൂപ എസ്ജിഎസ്ടി ഇനത്തിൽ സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടതാണ്. ബാക്കി പകുതി കേന്ദ്രവിഹിതത്തിൽ നിന്ന് 42% സംസ്ഥാനങ്ങൾക്ക് ടാക്സ് ഡെവല്യൂഷനായും കൈമാറേണ്ടതാണ്. എന്നാൽ തെറ്റായനടപടിമൂലം 1.78 ലക്ഷം കോടി രൂപയുടെ 42% ശതമാനമാണ് സംസ്ഥാനങ്ങൾക്ക് കൈമാറിയിട്ടുള്ളത്. ഈ തെറ്റ് തിരുത്തി33,000 കോടി രൂപയോളം കോമ്പൻസേഷൻ ഫണ്ടിലേയ്ക്ക് വകമാറ്റി സംസ്ഥാനങ്ങൾക്ക് നൽകിക്കഴിഞ്ഞു. ഇനിയും ബാക്കി 17,000 കോടിയോളം രൂപ സംസ്ഥാനങ്ങൾക്ക് നൽകുവാനുണ്ടെന്ന് നമ്മൾ ചൂണ്ടിക്കാണിച്ചു. ഈ തുക നൽകുന്നതിനായി സംസ്ഥാനങ്ങൾ തമ്മിലും കേന്ദ്രവും സംസ്ഥാനങ്ങൾ തമ്മിലുമുള്ള ഡെവൊല്യൂഷൻ - കോമ്പൻസേഷൻ കണക്കുകൾ നോക്കേണ്ടിവരും. ഇതിനായി മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തി.

Inverted Duty Structureനിലനിൽക്കുന്ന തുണിത്തരങ്ങൾ, പാദരക്ഷകൾ, വളം എന്നിവയുടെ നികുതിഘടനയിലെ സങ്കീർണ്ണതകൾ യുക്തിസഹമായി പരിഹരിക്കുന്നതിനായി നികുതി നിരക്ക് ഉയർത്തണമെന്ന വിഷയം ചർച്ചയിൽ ഉയർന്നുവന്നു. എന്നാൽ വ്യാപാരമാന്ദ്യവും തൊഴിൽനഷ്ടവും നിലനിൽക്കുന്ന ഈ കൊവിഡ് പശ്ചാത്തലത്തിൽ ഇത്തരം പരിഷ്കാരങ്ങൾ നടത്താനുള്ള സമയമല്ലെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വാദിക്കുകയും നിർദ്ദേശത്തെ എതിർക്കുകയും ചെയ്തു. തുടർന്ന് ഇത് പിന്നീട് ചർച്ച ചെയ്യുവാൻ മാറ്റിവച്ചു.

അഞ്ചുകോടി രൂപയിൽ താഴെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾക്ക് കൊവിഡ് പരിഗണിച്ച് നൽകിയിരുന്ന റിട്ടേൺ ഫയൽ ചെയ്യുവാനുള്ള ലേറ്റ് ഫീസ്, പലിശ എന്നിവയുടെ ഇളവ് 2020 സെപ്തംബർ വരെ നീട്ടി. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങൾക്ക് നൽകിയിരുന്ന ഈ ഇളവ് മെയ്, ജൂൺ, ജൂലൈ മാസങ്ങളിലെ റിട്ടേണുകൾക്കും നൽകുവാൻ തീരുമാനമായി. ജൂലൈ 2017 മുതൽ ജനുവരി 2020 വരെ റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് ലേറ്റ് ഫീസിൽ ഇളവുകൾ അനുവദിച്ച് റിട്ടേൺ ഫയൽ ചെയ്യുവാൻ ഒരു ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചു. നികുതി ബാധ്യത ഇല്ലാത്തവർക്ക് (Nil Return Filers) ലേറ്റ് ഫീ ഉണ്ടായിരിക്കുന്നതല്ല. മറ്റുള്ളവർക്ക് നിലവിലുള്ള പരാമവധി ലേറ്റ് ഫീസ് 10,000 രൂപ എന്നത് 500 രൂപയായി കുറച്ചു. ഈ ആനുകൂല്യം ജൂലൈ 1 മുതൽ ലഭ്യമാകും. സെപംബർ 30 നകം കുടിശിക റിട്ടേൺ ഫയൽ ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നും തോമസ് ഐസക് അറിയിച്ചു.

English summary
TM Thomas Isaac about gst council meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X