സർക്കാർ ജോലി അന്വേഷിക്കുന്നവരെ ഞെട്ടിക്കുന്ന ഉത്തരവ്, കേന്ദ്ര സർക്കാരിനെതിരെ തോമസ് ഐസക്
തിരുവനന്തപുരം: പിഎസ്സി നിയമനങ്ങൾ സംബന്ധിച്ച് വലിയ വിവാദം സംസ്ഥാന സർക്കാരിനെതിരെ നിലനിൽക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ സർക്കാരിനേക്കാളും രാജ്യത്ത് മറ്റേത് സംസ്ഥാനത്ത് ഉളളതിനേക്കാളും നിയമനങ്ങൾ ഈ സർക്കാരിന്റെ കാലത്ത് കേരളത്തിൽ നടക്കുന്നുണ്ട് എന്നാണ് ഭരണപക്ഷം ഉയർത്തുന്ന വാദം.
അതിനിടെ നിയമന നിരോധനം സംബന്ധിച്ച കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ധനമന്ത്രി ടിഎം തോമസ് ഐസക്. സർക്കാർ മേഖലയിലെ തൊഴിൽ അന്വേഷിക്കുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ് ഈ നീക്കമെന്ന് മന്ത്രി പ്രതികരിച്ചു. വിശദാംശങ്ങളിങ്ങനെ..
ഞെട്ടിക്കുന്ന ഉത്തരവ്
മന്ത്രി ടിഎം തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' സർക്കാർ മേഖലയിലെ തൊഴിൽ അന്വേഷിക്കുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ കേന്ദ്ര സർക്കാർ ഉത്തരവ്. കേന്ദ്ര സർക്കാർ അനോദ്യോഗികമായി കുറേക്കാലമായി നടത്തിക്കൊണ്ടിരുന്ന നിയമ നിരോധനം ഔദ്യോഗികമാക്കി ഉത്തരവിറക്കി. കേന്ദ്ര മന്ത്രാലയങ്ങൾ / വകുപ്പുകൾ, അറ്റാച്ചുചെയ്ത ഓഫീസുകൾ, സബോർഡിനേറ്റ് ഓഫീസുകൾ, സ്റ്റാറ്റ്യൂട്ടറി ബോഡികൾ, സ്വയംഭരണ സ്ഥാപനങ്ങൾ മുതലായ സമസ്ത മേഖലകളിലും പുതിയ പോസ്റ്റുകൾ സൃഷ്ടിക്കുന്നതിന് നിരോധനമുണ്ടാകും.
ഇനി നിയമനം നൽകേണ്ടതില്ല
ഇതിനോടൊപ്പം നേരത്തെ കേന്ദ്ര സർക്കാർ സ്വന്തമായി തസ്തിക സൃഷിട്ടിക്കാൻ അനുമതി നൽകിയ സ്ഥാപനങ്ങൾക്കും തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നത് ഇതോടെ നിരോധിക്കപ്പെട്ടു. ഉത്തരവിന്റെ കാഠിന്യം മനസ്സിലാകണമെങ്കിൽ അതിലെ (2(c)) 01.07.2020 ന് ശേഷം സൃഷ്ടിച്ച പോസ്റ്റുകൾ ഇതുവരെ നിയമനം നടന്നില്ല എങ്കിൽ അത്തരം പോസ്റ്റുകളിൽ ഇനി നിയമനം നൽകേണ്ടതില്ല എന്ന വ്യവസ്ഥയിൽ സുവ്യക്തമാണ്.
ജോലി നഷ്ടമായി എന്നർത്ഥം
അതായത് അപ്പോയിന്റ്മെന്റ് ഓർഡർ കിട്ടിയിട്ടും ജോയിൻ ചെയ്തില്ലെങ്കിൽ ആ ഉദ്യോഗാർത്ഥിക്ക് ജോലി നഷ്ടമായി എന്നർത്ഥം. ബിജെപി സർക്കാർ അധികാരത്തിൽ വരുമ്പോൾ 36.5 ലക്ഷം ജീവനക്കാരാണ് കേന്ദ്രസർക്കാരിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 31.2 ലക്ഷം. 38 ലക്ഷം അംഗീകൃത തസ്തികകൾ ഉണ്ടെങ്കിലും 31.2 ലക്ഷം പേരുടെ നിയമനേ നടന്നിട്ടുള്ളൂ. റെയിൽവേ, ബിഎസ്എൻഎൽ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം വി.ആർ.എസ് കൊടുത്ത് പിരിച്ചുവിട്ടുകൊണ്ടിരിക്കുമ്പോഴാണ് ഈ ഉത്തരവ് വരുന്നത്.
ഇത് ബിജെപി സർക്കാരിന്റെ കണക്കല്ലേ
കേന്ദ്രസർക്കാരിൽ ബിജെപി അധികാരത്തിൽ വരുന്നതിനു തൊട്ടുമുമ്പ് 2013-14 ൽ 64,430 പേരാണ് യു.പി.എസ്.സി / എസ്.എസ്.സി മുഖേന കേന്ദ്രസർക്കാരിൽ നിയമനം നേടിയത്. 2018-19 ൽ നിയമനങ്ങളുടെ എണ്ണം 18,090 ആയി കുറഞ്ഞു. 2013-14 ൽ റെയിൽവേ നിയമനങ്ങൾ 81,086 ആയിരുന്നു. 2018-19 ൽ 7,325 ആയി കുറഞ്ഞു. ഇത് ബിജെപി സർക്കാരിന്റെ കണക്കല്ലേ എന്നു കരുതുന്നവർക്ക് രാജസ്ഥാനിലെ നിയമനം ഇതാ - കഴിഞ്ഞ വർഷം രാജസ്ഥാനിൽ ആകെ 30 പി.എസ്.സി പരീക്ഷകളാണ് നടന്നത്.
1.34 ലക്ഷം നിയമനങ്ങൾ
നിയമനം നൽകിയത് 8,640 പേർക്കും. ഇതൊക്കെ തന്നെയാണ് മറ്റു സംസ്ഥാനങ്ങളുടെയും നില. ഉദാഹരണത്തിന് തമിഴ്നാട്ടിൽ കഴിഞ്ഞ വർഷം 17,648 നിയമനങ്ങളാണ് നടന്നത്. കേരളത്തിലോ? ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 1.34 ലക്ഷം പി.എസ്.സി വഴിയുള്ള നിയമനങ്ങൾ ഇതുവരെ നടത്തി. താത്കാലിക തസ്തികൾ ഉൾപ്പെടെ 44000 പുതിയ തസ്തികകൾ സൃഷ്ടിച്ചു.
വ്യത്യാസം രണ്ടു രാഷ്ട്രീയത്തിന്റേതു കൂടി
100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി 1000 തസ്തികൾ പുതുതായി സൃഷ്ട്ടിക്കാൻ പോവുകയാണ്. ഈ കൊവിഡ് കാലത്തുപോലും 10,054 പേർക്ക് അഡ്വൈസ് മെമ്മോ അയച്ചു. 55 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. 35 തസ്തികകളിലേയ്ക്ക് വിജ്ഞാപനം നടത്തി. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും സമീപനങ്ങൾ തമ്മിലുള്ള വ്യത്യാസം രണ്ടു രാഷ്ട്രീയത്തിന്റേതു കൂടിയാണ്''.