പദ്ധതി നിർവ്വഹണത്തിന് തടസ്സങ്ങളെന്നത് അഭ്യൂഹം മാത്രം, പ്രചാരണം തളളി തോമസ് ഐസക്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിഹിതത്തില്‍ അവ്യക്തതയെന്ന വാര്‍ത്ത തളളി ധനമന്ത്രി ടിഎം തോമസ് ഐസക്. പദ്ധതി നിര്‍വ്വഹണത്തിന് തടസ്സങ്ങളെന്നത് അഭ്യൂഹം മാത്രമാണെന്ന് ധനമന്ത്രി പ്രതികരിച്ചു. '' സംസ്ഥാന ബജറ്റിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള മെയിൻ്റനൻസ് ഗ്രാൻ്റ് (റോഡ്/റോഡിതരം) കേന്ദ്ര ധനകാര്യ കമ്മീഷൻ്റെ അവാർഡ് തുക പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ആദ്യ നാല് മാസത്തേയ്ക്കുള്ള തുക മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇതുമൂലം തദ്ദേശഭരണ സ്ഥാപനങ്ങളുടെ മെയിൻ്റനൻസ് പ്ലാൻ തയ്യാറാക്കുന്നതിന് പ്രയാസം നേരിടുന്നതായി പല തദ്ദേശഭരണ അധ്യക്ഷൻമാരും അഭിപ്രായപ്പെടുകയുണ്ടായി. ഇതുസംബന്ധിച്ച് മലയാള മനോരമയും റിപ്പോർട്ട് ചെയ്തിരുന്നു'' എന്ന് ധനമന്ത്രി വ്യക്തമാക്കി.
'' തദ്ദേശഭരണ അധ്യക്ഷൻമാരോട് എനിക്കു പറയാനുള്ളത്; ഇതിൽ പ്രയാസപ്പെടേണ്ടതില്ല. ഇപ്പോൾ നിങ്ങൾ ചെയ്യേണ്ടത് കഴിഞ്ഞ വർഷം കിട്ടിയ (2020-21) മെയിൻ്റനൻസ് ഗ്രാൻ്റ് വിഹിതം വച്ചുതന്നെ പ്ലാൻ തയ്യാറാക്കി, ഡിപിസി അംഗീകാരം നേടി, ഏപ്രിൽ ആദ്യം തന്നെ നിർവ്വഹണം നടത്തുന്നതിന് തയ്യാറാവുക. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടേയും വിവരശേഖരണം ആദ്യ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്ന സമയത്ത് പൂർത്തിയാകാത്തതുകൊണ്ടാണ് 6-ാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ ശിപാർശ പ്രകാരം 2021-22 സാമ്പത്തിക വർഷം പ്രാദേശിക സർക്കാരുകൾക്ക് റോഡ്/റോഡിതര സംരക്ഷണഫണ്ട് നാല് മാസത്തേയ്ക്ക് ആദ്യതവണയായിട്ടുള്ള തുക മാത്രമായി വിഭജിച്ച് നൽകിയിട്ടുള്ളത്''.
'' റോഡുകള്‍ വീതിയുടെ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗമായി തരംതിരിക്കേണ്ടതും ഓരോ വിഭാഗത്തിനും വെയിറ്റേജ് കൊടുക്കേണ്ടതും ഈ മാനദണ്ഡ പ്രകാരം റോഡ് സംരക്ഷണഫണ്ട് 4 മാസത്തേക്ക് ആദ്യതവണയായി വിതരണം ചെയ്യേണ്ടതുമാണെന്ന് തീരുമാനിച്ചിട്ടുണ്ട്. ശരിയായ വിവരങ്ങള്‍ സമർപ്പിക്കുന്ന മുറയ്ക്ക് പുതുക്കിയ വിഹിതം അനുവദിക്കും'' എന്ന് തോമസ് ഐസക് വ്യക്തമാക്കി.
'' 2020-21 സാമ്പത്തിക വർഷത്തേയ്ക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് 15-ാം കേന്ദ്ര ധനകാര്യ കമ്മീഷന്‍ റിപ്പോര്ട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചുവെങ്കിലും പാർലമെന്റിൽ വെയ്ക്കാത്തതിനാൽ വിശദാംശങ്ങൾ ലഭ്യമല്ല. അതുകൊണ്ടാണ് ആദ്യവർഷമായ 2020-21 വർഷത്തേയ്ക്കുള്ള കേന്ദ്ര ധനകാര്യകമ്മീഷന്‍ അവാർഡ് തുക നൽകിയിരിക്കുന്നത്. കേന്ദ്ര ധനകാര്യ കമ്മീഷന്‍ അവാർഡ് കേന്ദ്രം പ്രഖ്യാപിക്കുമ്പോള്‍ 2021-22 ലെ ബജറ്റ് പ്രകാരമുള്ള സാധാരണ വിഹിതവും ധനകാര്യ കമ്മീഷന്‍ തുകയും നൽകുന്നതാണ്. ഇതു പ്രകാരം മാറ്റം വരുന്ന തുകയ്ക്കനുസരിച്ച് പദ്ധതി റിവൈസ് ചെയ്യുന്നതിനുള്ള അനുമതിയും നൽകുന്നതാണ്''.