മകളുടെ കല്യാണത്തിന് മുഖ്യമന്ത്രി മാസ്ക് വെക്കാത്തതിനെ പറ്റി പറയില്ല; ഐസകും പ്രതാപനും തുറന്ന പോര്!
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമ്പർക്ക വ്യാപനം ശക്തമായതിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മന്ത്രി ടിഎം തോമസ് ഐസകിന് മറുപടിയുമായി ടിഎൻ പ്രതാപൻ എംഎൽഎ. തോമസ് ഐസകിന്റെ പോസ്റ്റിന് നേരത്തെ പ്രതാപൻ കമന്റിലൂടെ മറുപടി നൽകിയിരുന്നു. തുടർന്ന് വീണ്ടും മന്ത്രി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി രംഗത്ത് എത്തി.
പ്രതാപൻ മന്ത്രിക്ക് മറുപടി നൽകി വീണ്ടും എത്തിയതോടെ പോര് ചൂട് പിടിച്ചിരിക്കുകയാണ്. മന്ത്രി തോമസ് ഐസക് പല പരിപാടികളിലും പങ്കെടുത്തത് മാസ്ക് ധരിക്കാതെയാണെന്ന് പ്രതാപൻ കുറ്റപ്പെടുത്തി. സ്വന്തം കണ്ണിൽ തോട്ടി വീണുകിടക്കുമ്പോൾ മറ്റൊരാളുടെ കണ്ണിലെ കരട് നോക്കി കുറ്റം പറയരുതെന്നും ടിഎൻ പ്രതാപൻ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം:
ഹീനമായ അജണ്ടയുടെ പ്രതിഫലനം
'' പ്രിയപ്പെട്ട തോമസ് ഐസക്, കഴിഞ്ഞ ദിവസങ്ങളിൽ അങ്ങ് അങ്ങയുടെ ഔദ്യോഗിക ഫേസ്ബുക് പേജിൽ പങ്കുവെച്ച ചില കുറിപ്പുകൾക്ക് എന്റെ വിയോജനക്കുറിപ്പ് ആ പോസ്റ്റുകളുടെ ചുവട്ടിൽ തന്നെ ഞാൻ പങ്കുവെച്ചിരുന്നു. അതിലൊന്നിന് മറുപടിയെന്നോണം അങ്ങ് മറ്റൊരു കുറിപ്പെഴുതി ഇന്നലെ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ സംസ്ഥാനത്തുണ്ടായിരിക്കുന്ന രോഗവ്യാപനത്തിന്റെ വർധിച്ച തോതിനും പ്രത്യേക സാഹചര്യത്തിനും ഉത്തരവാദികൾ പ്രതിപക്ഷമാണെന്ന ഹീനമായ അജണ്ടയുടെ പ്രതിഫലനമാണ് ആ പോസ്റ്റുകളിലൊക്കെയും ഞാൻ വായിച്ചത്.
പ്രതിപക്ഷത്തെ പഴിചാരി
മെയ് മാസം ഒൻപതിന് വളരെ അനിവാര്യമായ ഒരു പരിപാടിയിൽ പങ്കെടുക്കുന്ന എന്റെ ചിത്രവും ഉൾപ്പെടുത്തി ഇപ്പോഴുള്ള രോഗ വ്യാപനത്തിന് ഞാനും ഉത്തരവാദിയാണെന്ന സന്ദേശം നൽകുകയാണ് ആ കുറിപ്പ് എന്ന് അപലപിക്കുകയാണ് ഞാൻ ആദ്യ കമന്റിൽ ചെയ്തത്. എന്നാൽ എന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയായിരുന്നില്ല ലക്ഷ്യം എന്നുപറഞ്ഞ് ഞാൻ മാസ്കിടാത്തതും മറ്റു കോൺഗ്രസ് ജനപ്രതിനിധികൾ മാസ്ക് താഴ്ത്തിവെച്ചതുമൊക്കെയായിരുന്നു അങ്ങയുടെ ഇന്നലത്തെ പോസ്റ്റ് നിറയെ. ഒടുവിൽ പ്രതിപക്ഷത്തെ പഴിചാരിയുള്ള ഉപസംഹാരവും.
സൈബർ ആക്രമണങ്ങളിൽ ഏറ്റവും കേമന്മാർ
കേരളത്തിലെ രാഷ്ട്രീയ സംവാദങ്ങളിൽ പ്രത്യേകിച്ചും സോഷ്യൽ മീഡിയയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അനഭിലഷണീയമായ ആക്ഷേപ, അപഹാസ്യ ചർച്ചാ രീതികളെ ഞാൻ പ്രോത്സാഹിപ്പിക്കാറില്ല. ഈ സൈബർ ആക്രമണങ്ങളിൽ ഏറ്റവും കേമന്മാരായ ആളുകൾ ഇടതുപക്ഷ അനുഭാവികളായ സൈബർ പോരാളികളാണെന്ന് അങ്ങേക്ക് മനസ്സിലാകാഞ്ഞിട്ടാണ്. തരാതരം ഇഷ്ടംപോലെ ആളുകളെ വ്യക്തിഹത്യ നടത്താനും, സർവ്വ പൊളിറ്റിക്കൽ കറക്ട്നെസ്സുകളെയും കാറ്റിൽ പറത്തി കുറിപ്പുകളും, കമന്റുകളും പരത്താനും ആഘോഷിക്കാനും മിടുമിടുക്കന്മാരായ സൈബർ സഖാക്കളേക്കാൾ നമ്മുടെ പ്രബുദ്ധ രാഷ്ട്രീയ സംവാദ സംസ്കാരത്തിന് അപകടകാരികളായ മറ്റൊരു കൂട്ടർ ഇല്ലെന്ന് പറയാം.
അങ്ങ് മാത്രം മാസ്ക് ധരിച്ചിട്ടില്ല
മാസ്കിന്റെ വിഷയം പറഞ്ഞായിരുന്നാലോ അങ്ങ് പ്രതിപക്ഷത്തെ, പ്രത്യേകിച്ച് എന്നെ കാര്യമായി കുറ്റപ്പെടുത്തിയത്. അങ്ങയുടെ ഫേസ്ബുക് അക്കൗണ്ടിൽ വെറുതെ ഒന്നുകയറി ഇറങ്ങിയപ്പോഴേക്കും ഞാൻ കണ്ട കാഴ്ചകൾ ഏവരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഉദ്യോഗസ്ഥരെല്ലാവരും മാസ്ക് വെക്കുമ്പോൾ അങ്ങ് മാത്രം മാസ്ക് ധരിച്ചിട്ടില്ല. സഹമന്ത്രിമാർ എല്ലാവരും മാസ്ക് ധരിച്ചിരിക്കുന്നു; അങ്ങ് അത് ചെയ്തിട്ടില്ല. ചിലതിൽ മാസ്ക് തീരെയില്ല. ചിലതിൽ താടിയിലുണ്ട്. ചെറിയ മീറ്റിംഗുകൾ മുതൽ വലിയ യോഗങ്ങൾ അടക്കം പൊതുപരിപാടി വരെയുണ്ട്. സ്വന്തം കണ്ണിൽ തോട്ടി വീണുകിടക്കുമ്പോൾ മറ്റൊരാളുടെ കണ്ണിലെ കരട് നോക്കി കുറ്റം പറയരുത്, സഖാവേ.
തെറ്റിച്ചെങ്കിൽ, അതാരായാലും തെറ്റുതന്നെ
അങ്ങ് മാസ്കിടാത്തതുകൊണ്ട് ഞാനും മാസ്ക് ഇട്ടിട്ടില്ല, അതുകൊണ്ട് ഞാൻ എന്റെ തെറ്റ് ന്യായീകരിക്കുകയാണ് എന്ന് പറയാൻ ഞാൻ മുതിരില്ല. മാസ്ക് ധരിക്കലാണ് പ്രോട്ടോക്കോൾ. അത് തെറ്റിച്ചെങ്കിൽ, അതാരായാലും തെറ്റുതന്നെ. എന്നാൽ സ്വന്തം തെറ്റ് മറച്ചുവെച്ച് മറ്റുള്ളവരെ മാത്രം കുറ്റപ്പെടുത്തുന്നത് നീതിയാണോ? അല്ല. കോവിഡ് പ്രതിരോധം ഭംഗിയാണെന്ന് തോന്നുമ്പോൾ അത് ഇടത് സർക്കാരിന്റെ നേട്ടം. എത്രത്തോളമെന്നാൽ 2016ന് ശേഷം പെട്ടെന്നുണ്ടായ പ്രാപ്തി. പ്രതിരോധം പാളുമ്പോഴോ, അതിന് നാട്ടുകാർ കുറ്റക്കാർ. പ്രതിപക്ഷം മരണത്തിന്റെ വ്യാപാരികൾ! കഷ്ടം തന്നെ.
ഞങ്ങൾ കുറ്റകരമായി ഒന്നും ചെയ്തിട്ടില്ല
പിന്നെ, ഞങ്ങൾ യു ഡി എഫ് ജനപ്രതിനിധികൾ വാളയാറിൽ പോയത് ഇപ്പോഴും വലിയ വിഷയമാക്കുകയാണല്ലോ താങ്കളുടെ പക്ഷക്കാർ. എന്നാൽ അന്നും ഇന്നും ഞങ്ങൾ ആവർത്തിക്കുന്നത് ഞങ്ങൾ കുറ്റകരമായി ഒന്നും ചെയ്തിട്ടില്ല എന്നുതന്നെയാണ്. സ്വന്തം നാട്ടിലേക്ക് മടങ്ങി വരുന്ന മലയാളികൾക്ക് പാസ്സ് അനുവദിക്കാതെ സർവർ ഓഫ് ചെയ്‌തിട്ടതായിരുന്നു അന്ന് സർക്കാർ. ഇത് തൃശൂർ കലക്ടറേറ്റിന് മുന്നിലെ ഞങ്ങളുടെ പ്രതിഷേധം അനുനയിപ്പിക്കാൻ വന്ന ജില്ലാ കളക്ടർ തന്നെ സമ്മതിച്ചതാണ്.
ദുരന്തത്തിലേക്ക് തള്ളി വിടരുത്
ഇതോടെ അതിർത്തിയിൽ കുടുങ്ങിപ്പോയ മലയാളി സഹോദരങ്ങൾ തമിഴ്‌നാട് പോലീസിന്റെയും കേരളാ പോലീസിന്റെയും ലാത്തി പ്രയോഗങ്ങൾക്കിടയിൽ അവശരായിപോയെന്ന വാർത്തകൾ കേട്ടാണ് അവർക്ക് വെള്ളവും ഭക്ഷണവുമായി ഞങ്ങൾ അവിടെ ചെല്ലുന്നത്. പാസില്ലാതെ അതിർത്തി കടക്കാൻ കഴിയില്ലെന്ന സാങ്കേതിക തടസ്സം അന്നത്തെ സാഹചര്യം ഉൾക്കൊണ്ട് ഞങ്ങൾ അംഗീകരിക്കുകയും തമിഴ് നാട് കേരള പോലീസു കാരുടെ മർദ്ദനങ്ങൾക്ക് വിധേയമാക്കാൻ വിടാതേയും വിശുദ്ധ റമദാൻ സന്ദർഭത്തിൽ നോമ്പ് നോറ്റ് നിൽക്കുന്ന വിശ്വാസികൾ ഉൾപ്പെടെയുള്ളവരെ പൊരിവെയിലത്തും തുടർന്ന് രാത്രിയിൽ നടുറോഡിലും കുറ്റിക്കാട്ടിലും ഉപേക്ഷിച്ച് വലിയൊരു ദുരന്തത്തിലേക്ക് തള്ളി വിടരുത് എന്ന് മാത്രമായിരുന്നു ഞങ്ങൾ പ്രകടിപ്പിച്ച വികാരം.
വെറുതെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല
റോഡിൽ നിർത്തി വലയാൻ വിടാതെ ഇൻസ്റ്റിറ്റിയൂഷണൽ കോറന്റൈൻ ഒരുക്കിക്കൊടുക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. പാലക്കാട് ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ എ കെ ബാലനോടും കെ കൃഷ്ണൻകുട്ടിയോടുംനിരന്തരം ഫോണിൽ ബന്ധപ്പെട്ടപ്പോഴെല്ലാം ഞങ്ങൾ ഇതുതന്നെയാണ് ആവർത്തിച്ചുകൊണ്ടിരുന്നത് . അല്ലാതെ ആരെയും വെറുതെ കടത്തിവിടണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഈ വസ്തുതകളെല്ലാം മറച്ചുവെച്ച് യു ഡി എഫ് ജനപ്രതിനിധികളെ അവഹേളിക്കാനാണ് ചില മന്ത്രിമാരുൾപ്പെടെയുള്ള ഭരണപക്ഷം ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
സൈബർ പോരാളിയുടെ നിലവാരത്തിലേക്ക് തരംതാഴരുത്
അങ്ങ് ഒരു സാധാരണ സൈബർ പോരാളിയുടെ നിലവാരത്തിലേക്ക് തരംതാഴരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് ഞാൻ ഇന്നലെ മുഖ്യമന്ത്രിക്ക് നൽകിയ തുറന്ന കത്തിലും സൂചിപ്പിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട സഖാവെ, അത്യധികം ഗൗരവതരമായ സാഹചര്യത്തിലൂടെയാണ് നമ്മുടെ സംസ്ഥാനവും ഇപ്പോൾ കടന്നുപോകുന്നത്. പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയും ഈ പ്രതിസന്ധിയെ മറികടക്കാമെന്ന് നമ്മൾ കരുതരുതല്ലോ. ന്യായമായ വിമർശനങ്ങൾ ഉന്നയിച്ചും ആരോഗ്യകരമായ വിമർശനങ്ങളെ ഉൾകൊണ്ടും തെറ്റുകൾ അംഗീകരിച്ചും തന്നെയാണ് മുന്നോട്ടുപോകേണ്ടത്.
മുഖ്യമന്ത്രി മാസ്ക് വെക്കാത്തതിനെ പറ്റി
പ്രതിപക്ഷത്തിന്റെ സമരം മാത്രം കുറ്റപ്പെടുത്തുന്നത് തീർത്തും അപകടകരവും അപലപനീയവുമായ ഒരു പ്രവണതയുടെ, അജണ്ടയുടെ, കോൺസ്പിറസിയുടെ ഭാഗമാണ്. കുഞ്ഞനന്തന്റെ സംസ്കാര ചടങ്ങിലെ ആൾക്കൂട്ടത്തെ പറ്റി അങ്ങ് ആശങ്കപ്പെടുമോ? അങ്ങേക്ക് അതിന് കഴിയില്ല. വാശിപ്പുറത്ത് കീം പരീക്ഷ നടത്തിയപ്പോൾ വന്ന പാളിച്ചയെ പറ്റി? ഇല്ല, അങ്ങ് അതും ചെയ്യില്ല. മുഖ്യമന്ത്രിയുടെ മകളുടെ കല്യാണത്തിന് മുഖ്യമന്ത്രി മാസ്ക് വെക്കാത്തതിനെ പറ്റി എന്തായാലും പറയില്ല. പോട്ടെ. ഇവരൊക്കെ അണികൾക്ക് നൽകുന്ന സന്ദേശമെന്താണെന്ന് അങ്ങ് രോഷം കൊള്ളുമോ?
മനസ്സാക്ഷി എന്നൊന്നുണ്ടല്ലോ
മനസ്സാക്ഷി എന്നൊന്നുണ്ടല്ലോ. സെക്രട്ടറിയേറ്റും മുഖ്യമന്ത്രിയുടെ ഓഫിസും വരെ അന്വേഷണത്തിന്റെ നിഴലിലായ സ്വർണക്കടത്ത്, പി എസ് സി നിയമന അട്ടിമറി, കടൽക്ഷോഭങ്ങൾക്ക് നേരെയുള്ള സർക്കാരിന്റെ അലംഭാവം, പാലത്തായി പീഡനത്തിലെ പോലീസ് വീഴ്ച എന്നിങ്ങനെയുള്ള വിഷയങ്ങൾ നിലനിൽക്കുമ്പോൾ പ്രതിപക്ഷം നിശബ്ദരായിരിക്കുന്നത് ഒരു ജനാധിപത്യ വ്യവസ്ഥിതിക്ക് ഗുണകരമല്ലല്ലോ. നല്ല ചർച്ചകൾ തുടരട്ടെ. തെറ്റുകൾ തിരുത്തി നമുക്ക് മുന്നേറാം. ഈ കെട്ടകാലത്തെ നമുക്ക് അതിജീവിക്കാം. നന്മകൾ പുലരട്ടെ. സത്യം ജയിക്കട്ടെ''.