''ഇന്ത്യൻ നാസി എന്നതിൽ കവിഞ്ഞ് മറ്റൊരു വിശേഷണം ഗോൾവാൾക്കർക്ക് യോജിക്കില്ല'': ടിഎൻ പ്രതാപൻ
കോഴിക്കോട്: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ക്യാമ്പസിന് ഗോൾവാൾക്കറുടെ പേരിടാനുളള കേന്ദ്ര സർക്കാർ നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിന് ഗോൾവാക്കറുടെ പേരിടാനുള്ള കേന്ദ്രസർക്കാർ നീക്കം അങ്ങേയറ്റം അപമാനകരമാണ് എന്ന് കോൺഗ്രസ് എംപി ടിഎൻ പ്രതാപൻ പ്രതികരിച്ചു. പ്രസ്തുത തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട് എന്നും പ്രതാപൻ വ്യക്തമാക്കി.
'' തരംതാഴ്ന്ന രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി രാജ്യത്തെ ഉന്നത കലാലയങ്ങളുടെയും ഗവേഷണങ്ങളുടെയും മൂല്യം തകർക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഗോൾവാക്കറെ പോലെ വിഭജന രാഷ്ട്രീയത്തിന്റെ സൈദ്ധാന്തികനെ ആദരിക്കാനെന്നോണം ആതുര ശുശ്രുഷാ ഗവേഷണ കേന്ദത്തിന് പേരിടുന്നത് ലോകത്ത് വേറെ എവിടെയും സംഭവിക്കില്ല. ഇന്ത്യൻ നാസി എന്നതിൽ കവിഞ്ഞ് മറ്റൊരു വിശേഷണം ഒരുപക്ഷെ ഗോൾവാൾക്കർക്ക് യോജിക്കില്ല'' എന്ന് പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചു.
'' ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർക്കൊപ്പമായിരുന്നു സംഘ്പരിവാറുകാരുടെ ഈ 'ഗുരുജി.' ഇവിടുത്തെ ഹിന്ദുക്കൾ ബ്രിട്ടീഷുകാരോട് പോരാടി ഊർജ്ജം നഷ്ടപ്പെടുത്തരുതെന്ന് ഇയാൾ സിദ്ധാന്തിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് സംഘികൾ ബ്രിട്ടീഷുകാർക്ക് ദാസ്യവേല ചെയ്യുകയായിരുന്നു എന്നത് വെറുതെ പറയുന്നതല്ല. ഇത് മനസ്സിലാക്കാൻ ഇവരുടെയൊക്കെ ഗ്രന്ഥങ്ങൾ നോക്കുകയേ വേണ്ടൂ. മഹാത്മാ ഗാന്ധി വധത്തെ തുടർന്ന് അറസ്റ്റിലായ വ്യക്തി കൂടിയാണിത് എന്നോർക്കണം. എന്തുനല്ല നിലവാരം! ''
''രാജീവ് ഗാന്ധിയെ പോലെ ശാസ്ത്ര സാങ്കേതിക മേഖലയിൽ താല്പര്യമുണ്ടായിരുന്ന, അതിന് വേണ്ടി പ്രയത്നിച്ച, രാജ്യ പുരോഗതിയുടെ മാർഗ്ഗങ്ങൾ ഇതൊക്കെയാണെന്ന് വിശ്വസിച്ച പാരമ്പര്യമുള്ളവർ ബി ജെ പിക്ക് ഇല്ലാതെ പോയതിന് നാട്ടുകാരെന്ത് പിഴച്ചു? മുഴുവൻ ഇന്ത്യക്കാരെയും അപമാനിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിച്ചേ മതിയാകൂ. അറിവിനോടുള്ള ബി ജെ പിയുടെ അപകർഷതക്ക് പരിഹാരം ഇത്തരം ഉന്നത സ്ഥപനങ്ങളുടെ മൂല്യം നശിപ്പിക്കലല്ല. ഈ തീരുമാനം മാറ്റണം. അല്ലെങ്കിൽ ഇതുമൂലം രാജ്യത്തിന് വന്നുചേരുന്ന നാണക്കേടുകൾ അഭിമുഖീകരിക്കാൻ തയ്യാറാകണം.
ആർ ജി സി ബിയുടെ ആക്കുളം കേന്ദ്രത്തിന് ഒരു പേര് വേണമെങ്കിൽ അത് ഡോ. പല്പുവിന്റെയാകാമല്ലോ. ഡോ. ശശി തരൂരിന്റെ ഈ നിർദ്ദേശം എന്തുകൊണ്ടും അവസരോചിതവും അനിവാര്യവുമാണ്. ഡോ. പല്പു പ്ളേഗ് നിർമ്മാർജ്ജനത്തിൽ വഹിച്ച പങ്കും ബാക്ടീരിയോളജിയിൽ അദ്ദേഹത്തിനുള്ള പ്രാഗൽഭ്യവും ലോകപ്രശസ്തമല്ലേ. പോരാത്തതിന് അദ്ദേഹം തിരുവനന്തപുരത്താണ് ജനിച്ചത്. ജാതി വിവേചനത്തിന്റെ കെടുതികൾ അനുഭവിച്ച ഡോ. പല്പുവിനോട് ഈ നാട് കാണിക്കേണ്ട നീതിയായി പരിഗണിച്ച് ആർ ജി സി ബിയുടെ പുതിയ ക്യാമ്പസിന് ഡോ. പല്പുവിന്റെ പേര് നൽകണം'' .