'ഒരോ റൗണ്ട് വെടിക്കും ഒരു ശവമെങ്കിലും വീഴണം'; ചെന്നൈയില്‍ ബസ് ഓടിച്ച മലയാളി, ചില ശേഷന്‍ വിശേഷങ്ങള്‍
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ തിരഞ്ഞെടുപ്പ് രംഗത്തെ അടിമുടി ഉടച്ചുവാര്‍ത്ത ഉദ്യോഗസ്ഥനാണ് ടിഎന്‍ ശേഷന്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ പദവിയിലിരുന്നു കൊണ്ട് അദ്ദേഹം നടത്തിയ പരിഷ്കാരങ്ങള്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സബ്രദായത്തിന് പുതുജീവന്‍ പകരാനും വോട്ടര്‍മാരില്‍ വിശ്വാസം വര്‍ധിപ്പിക്കാനും ഇടയാക്കി. തിരഞ്ഞെടുപ്പുകളെ പരസ്യമായി സ്വാധീനിച്ചിരുന്ന കള്ളപ്പണത്തിനും കയ്യൂക്കിനും കൂച്ചുവിലങ്ങിട്ട ശേഷന്‍ രാജ്യത്തിന് മുന്നില്‍ മലയാളികളുടെ അഭിമാനമായി.
വോട്ടര്‍മാര്‍ക്ക് വേണ്ടി തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവന്നതുമുതല്‍ തിരഞ്ഞെടുപ്പ് രംഗത്ത് ഇന്ന് കാണുന്ന പല മാറ്റങ്ങള്‍ക്ക് പിന്നിലും ടിഎന്‍ ശേഷനാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ പദവിയിലെത്തുന്നതിന് മുമ്പും താന്‍കൈകാര്യം ചെയ്ത മേഖലകളിലെല്ലാം തന്‍റേതായ വ്യക്തമുദ്ര പതിപ്പിച്ചുകൊണ്ടാണ് ടിന്‍ ശേഷന്‍ കടന്നു പോയത്. അറിയാം ചില ശേഷന്‍ വിശേഷങ്ങള്‍...
1990ല്‍
1990 ലാണ് ഇന്ത്യയുടെ പത്താമത് തിരഞ്ഞെടുപ്പ് കമ്മീഷ്ണറായി ടിഎന്‍ ശേഷന്‍ ചുമതലയേല്‍ക്കുന്നത്. രാജ്യത്തൊരു തിരഞ്ഞെടുപ്പ് കമ്മീഷനും അതിന് ചില അധികാരങ്ങള്‍ ഉണ്ടെന്നും ജനങ്ങള്‍ക്ക് ബോധ്യമായത് ടിഎന്‍ ശേഷന്‍ പദവിയിലിരുന്ന കാലയളവിലായിരുന്നു. 1990 മുതല്‍ 96 വരെയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചുമതല വഹിച്ചത്.
സുപ്രീംകോടതിയില്‍ വരെ
ടിന്‍ ശേഷന്‍റെ പരിഷ്കാരങ്ങള്‍ക്കെതിരെ സുപ്രീംകോടതിയില്‍ വരെ ഹര്‍ജികള്‍ എത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളെ തടയിടാന്‍ കേന്ദ്രസര്‍ക്കാരും ഇടപെട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഫലപ്രദമായി നാടപ്പാക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലായിരുന്ന ശേഷന്‍റെ നിലപാടുകളാണ് രാഷ്ട്രീയ നേതാക്കളേയും ഭരണവിഭാഗത്തേയും ഒരു പോലെ ചൊടിപ്പിച്ചത്.
Recommended Video
വീരപരിവേഷം
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അധികാരങ്ങളെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയക്കാരനോട് നേരിട്ട് ഏറ്റുമുട്ടാന്‍ ധൈര്യം കാണിച്ച ശേഷന് ജനങ്ങള്‍ക്കിടയില്‍ വീരപരിവേഷം ലഭിച്ചു. കലങ്ങിമറഞ്ഞ തൊണ്ണൂറുകളിലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ടിന്‍ ശേഷന്‍റെ ഇടപെടല്‍ ജാനാധിപത്യത്തെ താങ്ങിനിര്‍ത്തുകയായിരുന്നെന്നും പറയാം.
മാറ്റങ്ങള്‍
പെരുമാറ്റച്ചട്ടം കര്‍ശനമാക്കി, വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, സ്ഥാനാര്‍ത്ഥികളുടെ ചിലവുകള്‍ക്ക് പരിധി, തിരഞ്ഞെടുപ്പ് വേളയില്‍ മദ്യവില്‍പ്പന നിര്‍ത്തി, പണവിതരണം തടഞ്ഞു,ഉച്ചഭാഷിണികള്‍ക്ക് നിയന്ത്രണം, ജാതിയുടേയും മതത്തിന്‍റേയും പേരില്‍ വോട്ട് ചോദിക്കുന്നതിന് വിലക്ക്, സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗം തടയല്‍, തിരഞ്ഞെടുപ്പ് കമ്മീഷനെ ബാഹ്യ ഇടപെടലില്‍ നിന്ന് മുക്തമാക്കി തുടങ്ങി രാജ്യത്തെ തിരഞ്ഞെടുപ്പ് രംഗത്ത് വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു.
1488 സ്ഥാനാര്‍ത്ഥികളെ
തിരഞ്ഞെടുപ്പ് ചിലവില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചാബ് തിരഞ്ഞെടുപ്പ് വോട്ടിങിന് മുമ്പ് റദ്ദാക്കിയ ശേഷന്‍ 1993 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 1488 ലോക്സഭാ സ്ഥാനാര്‍ത്ഥികളെയാണ് അയോഗ്യരാക്കിയത്. തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയോഗിക്കേണ്ടത് കമ്മീഷനാണെന്ന് വാദിച്ച ശേഷന്‍ തിരഞ്ഞെടുപ്പ് ജോലിക്ക് വിസമ്മതിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തു.
ഇംപീച്ച്മെന്‍റ് ശ്രമം
ശേഷന്‍റെ ഇടപെടലുകള്‍ സഹിക്കവയ്യാതെ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യം രാഷ്ട്രീയ നേതൃത്വങ്ങളില്‍ക്കിടയില്‍ ഉയര്‍ന്നു വന്നു. ഇതിനായി പാര്‍ലമെന്‍റ് സമ്മേളനം വിളിച്ചു ചേര്‍ത്തെങ്കിലും ഒടുവില്‍ കോണ്‍ഗ്രസ് പിന്‍വാങ്ങിയതിനാല്‍ അത് നടക്കാതെ പോയി.
റാവുവിന്‍റെ നിയമനങ്ങള്‍
ശേഷന് നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 1993 ല്‍ നരസിംഹ റാവു എംഎസ് ഗില്ലിനേയും ജിവി ജി കൃഷ്ണമൂര്‍ത്തിയേയും കൂടി തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ഇതിനെതിരെ ശേഷന്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല.
മധുരയിലെ കളക്ടര്‍
തിരഞ്ഞെടുപ്പ് കമ്മീഷണറാകും മുമ്പ് തന്നെ ശേഷന്‍റെ ധൈര്യവും നിശ്ചയദാര്‍ഢ്യവും രാജ്യം കണ്ടതാണ്. തമിഴ്നാട്ടില്‍ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്ന സമയത്ത് ടിഎന്‍ ശേഷന്‍ മധുരയിലെ ജില്ലാ കളക്ടറാണ്. പ്രക്ഷോഭം കലാപമായി മാറിയപ്പോള്‍ ശേഷന്‍ പോലീസിന് വെടിവെയ്ക്കാനുള്ള അനുമതി നല്‍കി. ഒരോ റൗണ്ട് വെടിക്കും ഒരു ശവമെങ്കിലും വീണിരിക്കണം എന്നതായിരുന്നു ശേഷന്‍റെ ഉത്തരവ്. പിന്നീട് കലാപം ശാന്തമായി എന്നത് ചരിത്രം.
ബസ് ഡ്രൈവര്‍
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ഡയറക്ടറായിരിക്കെ അദ്ദേഹം ബസ് ഓടിച്ചതും പ്രശസ്തമാണ്. ബസ് ഓടിക്കാനറിയാത്ത താങ്കള്‍ എങ്ങനെയാണ് ബസ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയെന്ന ഒരു ഡ്രൈവരുടെ ചോദ്യം ശേഷനെ പ്രകോപിപ്പിച്ചു. വെല്ലുവിളി ഏറ്റെടുത്ത ശേഷന്‍ ഡ്രൈവിങ്ങും അറ്റക്കുറ്റപണികളും പഠിച്ച് ആളുകളേയും കയറ്റി ചെന്നൈ നഗരത്തിലൂടെ ബസ് ഓടിച്ച് ശേഷന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി.
വിവിധ വകുപ്പുകളില്‍
ജേഷ്ഠന്‍ ലക്ഷ്മി നാരായണന്‍റെ പാത പിന്തുടര്‍ന്നാണ് ശേഷന്‍ സിവില്‍ സര്‍വ്വീസില്‍ ചേരാന്‍ തീരുമാനിച്ചത്. 1955 ല്‍ രണ്ടാം റാങ്കോടെ സിവില്‍ സര്‍വ്വീസ് ജേതാവായി. 1956ൽ കോയമ്പത്തൂർ അസിസ്റ്റന്റ് കളക്ടാറായിട്ടായിരുന്നു ആദ്യ നിയമനം. മധുരയിൽ കളക്ടറായിരുന്ന അദ്ദേഹം ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍, ഗ്രാമവികസന വകുപ്പിൽ അണ്ടർ സെക്രട്ടറി തുടങ്ങിയ വിവിദ പദപവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കെ ആര്‍ നാരായണനോട് പരാജയം
1968ൽ കേന്ദ്ര സർവീസിൽ പ്രവേശിച്ച അദ്ദേഹം അണുശക്തി വകുപ്പിലും എണ്ണ-പ്രകൃതി വാതകം, ബഹിരാകാശം, വനംവന്യജീവി സംരക്ഷണം, പരിസ്ഥിതി എന്നീ വകുപ്പുകളിലും സേവനമനുഷ്ടിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ പദവിയില്‍ നിന്ന് വിരമിച്ച ശേഷം 1997 ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കെ ആര്‍ നാരായണനോട് പരാജയപ്പെട്ടു.
ജനനം
പ്രഗല്‍ഭ അഭിഭാഷകനായ നാരയണ അയ്യരുടേയും സീതാലക്ഷ്മിയുടേയും മകനായി 1932 ല്‍ പാലക്കാട് ജില്ലയിലാണ് ടിഎൻ ശേഷൻ എന്ന തിരുനെല്ലായ് നാരായണ ശേഷന്‍ എന്ന ടിഎന്‍ ശേഷന്‍ ജനിക്കുന്നത്. 1952 ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഊര്‍ജ്ജ തന്ത്രത്തില്‍ ബിരുദം നേടിയ ശേഷന്‍ 1952 മുതല്‍ 1955 വരെ മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ അധ്യപകനായിരുന്നു. ഭാര്യ ജയലക്ഷ്മി കഴിഞ്ഞ വര്‍ഷം അന്തരിച്ചു. മക്കളില്ല.
സിപിഎമ്മിൽ മാവോവാദികൾ... അഞ്ഞൂറോളം പേരുണ്ടെന്ന് പോലീസ്, കണ്ടെത്താനൊരുങ്ങി പാർട്ടി!
ടിഎന്‍ ശേഷന്‍റെ ഇടപെടലുകള്‍ നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തമുള്ളതാക്കി മാറ്റി: പ്രധാനമന്ത്രി