കള്ളും ബിയറും വൈനുമൊക്കെ മദ്യമാണോ? കേരളത്തിന് സംശയം, സുപ്രിംകോടതിയെ സമീപിച്ചു
പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച മുന്‍ ഉത്തരവില്‍ കൂടുതല്‍ വ്യക്തത വേണമെന്നും സംസ്ഥാനം സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ദില്ലി: കള്ള്, വൈന്‍, ബിയര്‍ എന്നിവയെ മദ്യമായി പരിഗണിക്കരുതെന്ന ആവശ്യവുമായി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച മുന്‍ ഉത്തരവില്‍ കൂടുതല്‍ വ്യക്തത വേണമെന്നും സംസ്ഥാനം സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പാതയോരത്തെ ബാറുകള്‍ക്കും ഈ വിധി ബാധകമാണോയെന്ന് പരിശോധിക്കണം.
ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ ഒരു വര്‍ഷത്തെ സാവകാശം അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടുന്നതിന് കൂടുതല്‍ സമയം തേടി ബെവ്‌കോയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ദേശീയ പാതയ്ക്ക് അരികിലുള്ള മദ്യവില്‍പ്പന ശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രിംകോടതി വിധിയില്‍ ബാറുകളും കള്ളുഷാപ്പുകളും ഉള്‍പ്പെടുമോ എന്നതാണ് സംസ്ഥാനത്തിന്റെ സംശയം. വിധിയില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് മറ്റു ചില സംസ്ഥാനങ്ങളും സ്ുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.
പാതയോരത്തുള്ള 150 മദ്യശാലകളാണ് മാര്‍ച്ച് 31ന് മുമ്പ് മാറ്റി സ്ഥാപിക്കേണ്ടത്. എന്നാല്‍, 25 എണ്ണമേ ഇതുവരെ മാറ്റാനായിട്ടുള്ളു. ബാക്കി 155ഉം ജനകീയ പ്രതിഷേധങ്ങള്‍ കാരണം പാതയോരത്തുതന്നെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ എട്ട് മാസമെങ്കിലും വേണ്ടി വരുമെന്നാണ് ബെവ്‌കോ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.
പാതയോരത്തുള്ള ബാറുകളും കള്ളുഷാപ്പുകളും പൂട്ടണമെന്നാണ് സുപ്രീംകോടതി വിധി പഠിച്ചശേഷം നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സര്‍ക്കാരിന് കൊടുത്തിരിക്കുന്ന ഉപദേശം. അല്ലെങ്കില്‍ പാതയോരത്ത് നിന്ന് 500 മീറ്റര്‍ ദൂരത്തേക്ക് മാറ്റണമെന്നാണ് നിയമോപദേശത്തില്‍ പറഞ്ഞത്. തുടര്‍ന്ന് അഡ്വക്കറ്റ് ജനറല്‍ സിപി സുധാകര പ്രസാദിനോ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി. തുടര്‍ന്നാണ് സുപ്രിംകോടതിയില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.