ബിജെപിയും ചതിച്ചു, കോൺഗ്രസിൽ നിന്ന് ചാടിച്ച ശേഷം തേപ്പ്! വെറും കയ്യോടെ ടോം വടക്കൻ, സീറ്റില്ല
ദില്ലി: അടുത്ത കാലത്ത് കോണ്‍ഗ്രസിനെ വിറപ്പിച്ച കൊഴിഞ്ഞ് പോക്കുകളില്‍ ഒന്ന്-അതായിരുന്നു സോണിയ ഗാന്ധിയുടെ അടുത്ത ആളായ ടോം വടക്കന്റെത്. കോണ്‍ഗ്രസിലെ അടുക്കള രഹസ്യങ്ങള്‍ പോലും അറിയുന്ന നേതാവ് നേരം ഇരുട്ടി വെളുക്കും മുന്‍പ് ബിജെപിയിലെത്തിയത് സീറ്റ് മോഹിച്ചാണ് എന്നാണ് പുറത്ത് വന്ന വാര്‍ത്തകള്‍.
തൃശൂരില്‍ മത്സരിക്കാനുളള വടക്കന്റെ ആഗ്രഹത്തിന്റെ മുന രാഹുല്‍ ഗാന്ധി ഒടിച്ചതാണ് അദ്ദേഹം രായ്ക്ക് രാമായനം കാവി അണിയാനുളള കാരണം. എന്നാല്‍ ബിജെപിയില്‍ എത്തിയപ്പോള്‍ അവിടെയും ടോം വടക്കന്‍ ചതിക്കപ്പെട്ടിരിക്കുന്നു!
മോഹങ്ങളൊന്നും പൂവണിഞ്ഞില്ല
കോണ്‍ഗ്രസ് വക്താവ് ആയിരുന്ന ടോം വടക്കന്‍ സോണിയ ഗാന്ധിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന നേതാവായിരുന്നു. എന്നാല്‍ ശശി തരൂരിന്റെ വരവും കെസി വേണുഗോപാല്‍ ഗാന്ധി കുടുംബത്തിന്റെ വലംകൈ ആയി വളര്‍ന്നതും ടോം വടക്കന്റെ പല മോഹങ്ങള്‍ക്കും വലിയ തിരിച്ചടിയായി.
സീറ്റ് നൽകാതെ കോൺഗ്രസ്
തൃശൂരില്‍ മത്സരിക്കാന്‍ നേരത്തെ മുതല്ക്കേ തന്നെ വടക്കന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. സീറ്റിന് വേണ്ടി വടക്കന്‍ ശല്യപ്പെടുത്തിയിരുന്നതായി മുല്ലപ്പളളി രാമചന്ദ്രന് തന്നെ സമ്മതിച്ചിട്ടുണ്ട്. സീറ്റ് ഇത്തവണയും കിട്ടില്ല എന്നുറപ്പായതോടെയാണ് ബിജെപിയിലേക്ക് പോകാനുളള തീരുമാനം വടക്കനെടുത്തത്.
ബിജെപിയും തേച്ചു
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിക്കാനുളള അവസരം എന്ന വാഗ്ദാനമാണ് ബിജെപി വടക്കന്‍ നല്‍കിയത് എന്നാണ് സൂചന. എന്നാല്‍ ബിജെപി കഴിഞ്ഞ ദിവസം പുറത്ത് വിട്ട 13 സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥി പട്ടികയില്‍ ടോം വടക്കന്റെ പേരില്ല എന്നത് ശ്രദ്ധേയമാണ്.
ബാക്കി പത്തനംതിട്ട
സീറ്റ് മോഹിച്ച് മറുകണ്ടം ചാടിയ ടോം വടക്കന്‍ ഇതോടെ ത്രിശങ്കുവിലായിരിക്കുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇനി പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ മാത്രമാണ് പ്രഖ്യാപിക്കാന്‍ ബാക്കിയുളളത്. പത്തനംതിട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനുളളതാണ് എന്നാണ് സൂചന.
കേന്ദ്രം തീരുമാനിക്കും
പത്തനംതിട്ട പോലെ വിജയസാധ്യത കല്പിക്കപ്പെടുന്ന മണ്ഡലത്തില്‍ ടോം വടക്കനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ വിദൂര സാധ്യത പോലും അവശേഷിക്കുന്നില്ല. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ടോം വടക്കന്റെ പേരില്ലെന്നും വടക്കന്റെ കാര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുക എന്നുമാണ് പിഎസ് ശ്രീധരന് പിളളയുടെ പ്രതികരണം.
തൃശൂരും ചാലക്കുടിയും
ചാലക്കുടിയോ തൃശൂരോ ടോം വടക്കന്‍ ബിജെപി നല്‍കിയേക്കും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ചാലക്കുടിയില്‍ എഎന്‍ രാധാകൃഷ്ണനെ ആണ് ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍ ആകട്ടെ ബിഡിജെഎസിന് ബിജെപി നല്‍കിയിരിക്കുന്ന അഞ്ച് സീറ്റുകളില്‍ ഒന്നാണ്.
സംസ്ഥാന നേതൃത്വം പാര
തൃശൂരില്‍ തുഷാര്‍ വെള്ളാപ്പളളി മത്സരിച്ചേക്കും എന്നാണ് സൂചന. തുഷാര്‍ മത്സരിക്കുന്നില്ല എങ്കില്‍ സീറ്റ് ബിജെപി തിരിച്ചെടുക്കും. കെ സുരേന്ദ്രനാണ് അപ്പോള്‍ തൃശൂരില്‍ സാധ്യതയുളളത്. കൊല്ലം വടക്കന്‍ നല്‍കുമെന്നും പ്രതീക്ഷിക്കപ്പെട്ടുവെങ്കില് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത് വികെ സാബുവിന്റെ പേരാണ്. ഇതോടെ വടക്കന്റെ സീറ്റ് മോഹങ്ങള്‍ പൂര്‍ണമായും പൊലിഞ്ഞിരിക്കുന്നു.
'രാഹുല്‍ ഗാന്ധി ഉറക്കമെഴുന്നേറ്റില്ല എന്നാണ് തോന്നുന്നത്'.. ട്രോളുമായി ബിജെപി, ചുട്ട മറുപടി!