തക്കാളിയുടെ വില ഇനിയും കൂടും; കർണാടകയിൽ നിന്നുള്ള വരവിൽ വൻ ഇടിവ്!!
തിരുവന്തപുരം: കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള തക്കാളിയുടെ വരവിൽ വൻ ഇടിവ്. ലഭ്യത കുറഞ്ഞതോടെ തക്കാളിയുടെ വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. കർണാടകയിലെ തക്കാളിക്ക് ഉത്തരേന്ത്യയിൽ നിന്നടക്കം ആവശ്യക്കാർ ഏറിയതാണ് കാരണം. ഉത്തരേന്ത്യയിൽ നിന്നുള്ള വ്യാപാരികൾ കർണാടകയിലെ കൃഷിയിടങ്ങളിൽ നേരിട്ടെത്തി കൂടിയ വിലക്കാണ് തക്കാളി ശേഖരിക്കുന്നത്. ഇതോടെ കേരളത്തിലേക്കുള്ള കയറ്റുമതി പകുതിയായി കുറഞ്ഞിരിക്കുകയാണ്.
മഹാരാഷ്ട്രയിലെയും തമിഴ്നാട്ടിലെയും തക്കാളി കൃഷി മോശം കാലാവസ്ഥയെ തുടർന്ന് നശിച്ചതോടെയാണ് കർണാടകയിലെ തക്കാളിക്ക് ആവശ്യക്കാർ ഏറിയത്. കഴിഞ്ഞ വർഷം തക്കാളിക്ക് വിലകുറഞ്ഞിരുന്നു. ഇതോടെ കർണാടകയിലെ കർഷകർ കാബേജ് കൃഷിയിലേക്ക് തിരിഞ്ഞു. ഇതും കേരളത്തെ നന്നായി ബാധിച്ചു. കിലോയ്ക്ക് 70 രൂപ ആയതോടെ വീട്ടമ്മമാർ തക്കാളി ഉപേക്ഷിച്ചു തുടങ്ങി. അടുത്ത വിളവെടുപ്പ് വരെ വില കുറയില്ലെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ.
കഴിഞ്ഞ വർഷത്തേക്കാൾ തക്കാളിക്ക് ഇരട്ടിയിലധികമാണ് വില. ഈ വിലക്ക് സാധാരണക്കാർ വാങ്ങുന്നുമില്ല. ഇതോടെ ചെറുകിട കച്ചവടക്കാർ തക്കാളി വാങ്ങുന്നത് പേരിനുമാത്രമായി. അമ്പതി കിലോയോളം തക്കാളി വാങ്ങി വിൽക്കുന്ന ചെറുകിട വ്യാപാരികൾ ഇപ്പോൾ അഞ്ച് കിലോപോലും വാങ്ങുന്നില്ല.