കീഴാറൂർ പാലത്തിന്റെ അവശേഷിക്കുന്ന ജോലികൾ പുനരാരംഭിക്കാൻ നടപടി
തിരുവനന്തപുരം: 2015 ൽ നിർമ്മാണം ആരംഭിച്ച കീഴാറൂർപാലത്തിന്റെ പണി പകുതിവഴിയിൽ രണ്ടുതവണ കരാറുകാർ ഉപേക്ഷിച്ചതിനെ തുടർന്ന് പാലം പണി എങ്ങുമെത്താതെ നിൽക്കുകയാണ്. 2015 ഓഗസ്റ്റ് 26 നാണ് കീഴാറൂർ പാലത്തിന് തറക്കല്ലിട്ടത്. തറക്കല്ലിട്ട് പണികൾ ആരംഭിച്ച് മൂന്നു സ്പാനുകളിൽ ഒരെണ്ണത്തിന്റെ പണി പകുതിവഴിയിലായതോടുകൂടി ആദ്യഘട്ടനിർമ്മാണങ്ങൾ നിലച്ചു.
തുടർന്ന് സി. കെ ഹരീന്ദ്രൻ എം. എൽ. എ യും ഐ. വി സതീഷ് എം. എൽ. എ യും സ്ഥലം സന്ദർശിച്ച് കരാറുകാരുമായി നടത്തിയ ചർച്ചയെ തുടർന്ന് വീണ്ടും പണികൾ തുടങ്ങി കുറച്ചുപണികൾ അവശേഷിക്കുമ്പോൾ വീണ്ടും പണി ഉപേക്ഷിക്കുകയായിരുന്നു. ഇതിനെ തുടർന്ന് എം. എൽ. എ മാർ വീണ്ടും ഗവൺമെന്റിനെ സമീപിച്ച് ആദ്യ കരാർകാരനെ ഒഴിവാക്കി പുതിയ കരാർ നൽകിയതോടുകൂടിയാണ് പാല നിർമ്മാണം വരുന്ന ആഴ്ചയിൽ തന്നെ പുനരാരംഭിക്കാൻ തീരുമാനമായത്. ഇതിന്റെ ഭാഗമായി ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് അധികൃതരും പുതിയതായി കരാർ ഏറ്റെടുത്ത കമ്പനിയിലെ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു .

അടിയന്തിരമായി പാലനിർമ്മാണം പൂർത്തീകരിച്ച് റോഡിന്റെ 1. 3 കിലോമീറ്റർ വരുന്ന അപ്രോച്ച്റോഡിന്റെയും നിർമ്മാണം പൂർത്തീകരിച്ച് വളരെ വേഗത്തിൽ പൊതുജനങ്ങൾക്ക് പാലം തുറന്നുകൊടുക്കാനും തീരുമാനിച്ചിറ്റുണ്ട്. പാറശാല , കാട്ടാക്കട നിയോജക മണ്ഡലത്തിലെ ആര്യങ്കോട്, കാട്ടാക്കട ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം പണി പൂർത്തിയായാൽ കാട്ടാക്കടയിലും പെരുങ്കടവിളയിലും പാറശാലയിലും നെയ്യാറ്റിൻകരയിലെയും ജനങ്ങൾക്ക് എളുപ്പത്തിൽ എത്താൻ കഴിയും.












Click it and Unblock the Notifications