ഹർത്താലിൽ സംഘർഷം തടയുന്നതിൽ വീഴ്ച; കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറെ മാറ്റി, ഇനി പോലീസ് ആസ്ഥാനത്ത്
തിരുവനന്തപുരം: വീണ്ടും പോലീസ് തലപ്പത്ത് അഴിച്ചു പണി. കോഴിക്കോട്, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർമാരെ മാറ്റി. കോഴിക്കോടുനിന്ന് കാളിരാജ് മഹേഷ് കുമാറിനെ മാറ്റി സഞ്ജയ് കുമാര്‍ ഗുരുദീനെ തല്‍സ്ഥാനത്ത് നിയമിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി എസ് സുരേന്ദ്രനെ നിയമിച്ചു. പോലീസ് ആസ്ഥാനത്താണ് കാളിരാജ് മഹേഷ് കുമാറിന് പുതിയ ചുമതല നല്‍കിയിട്ടുള്ളത്.
എരുമേലി വാവരുപള്ളിയിലും യുവതികള്‍ക്ക് പ്രവേശനം വേണം; 2 യുവതികൾ അറസ്റ്റിൽ, മക്കൾ കക്ഷി പ്രവർത്തകർ!!
ഹർത്താൽ ദിനത്തിൽ മിഠായി തെരുവിൽ നടന്ന അക്രമ സംഭവത്തിൽ വീഴ്ച പറ്റിയെന്ന ആരോപണം നിലനിൽക്കെയാണ് കാളീരാജ് മഹേഷ് കുമാരിനെ മാറ്റിയിരിക്കുന്നത്. ഹർത്താൽ കമ്മിഷണര്‍ സ്വീകരിച്ച നിലപാടുകളും അക്രമികള്‍ക്കനുകൂലമായി ഒരുക്കിയ സാഹചര്യങ്ങളും കൃത്യവിലോപവും തുറന്നുകാട്ടി സിവില്‍ പൊലിസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അച്ചടക്കലംഘനത്തിന് ശിക്ഷാ നടപടിക്ക് വിധേയനായാലും ഈ സത്യം പുറത്തറിയണം എന്ന് നിലപാടിയിരുന്നു ഉമേഷ് വള്ളിക്കുന്നിന്.
ഉമേഷിനെ അനുകൂലിച്ചും പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയെങ്കിലും ഉമേഷിനെതിരെ നടപടിയെടുക്കുമെന്നായിരുന്നു കാളിരാജ് മഹേഷ് കുമാർ പറഞ്ഞത്. ഇതിനിടയിലാണ് സ്ഥലം മാറ്റം. മിഠായിത്തെരുവിലെ വ്യാപാരികള്‍ക്ക് കൊടുത്ത സുരക്ഷാ വാഗ്ദാനം നല്‍കാത്തതിലും അക്രമികളെ കരുതല്‍ തടങ്കലില്‍ വയ്ക്കണമെന്ന ഇന്റലിജന്‍സ് നിര്‍ദേശം നടപ്പിലാക്കാത്തതിനുമാണ് നടപടി. അതേസമയം സാധാരണ നിലയിലുള്ള സ്ഥലംമാറ്റം മാത്രമാണിതെന്നാണ് ഔദ്യോഗിക വിശദീകരണം.