ഒവൈസിയെ കാൽതൊട്ട് വന്ദിക്കുന്ന മോദി, 15 ലക്ഷം ചെലവിൽ മേക്കപ്പ്, 2018ൽ ഏറ്റവും ചെലവായ വ്യാജവാർത്തകൾ
ദില്ലി: ഇന്ന് സോഷ്യല്‍ മീഡിയ വഴി വ്യാജവാര്‍ത്തകള്‍ തലങ്ങും വിലങ്ങും ഓടുന്ന കാലമാണ് തെരഞ്ഞെടുപ്പ് കാലങ്ങള്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ ഫേസ്ബുക്കും വാട്‌സാപ്പുമൊക്കെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി ഉപയോഗിച്ച് തുടങ്ങിയിട്ട് അധികകാലമൊന്നും ആയിട്ടില്ല. എന്നാല്‍ സത്യമേത് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ രാഷ്ട്രീയക്കാര്‍ തന്നെയാണ് മുന്നില്‍.
ഇന്ത്യക്കാര്‍ വലിയ തോതില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരാണ് എന്നും കൂടുതലും ദേശീയതയുടെ പേരിലാണ് എന്നും അടുത്തിടെ ബിബിസിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. 2018ല്‍ ഏറ്റവും കൂടുതല്‍ വ്യാജവാര്‍ത്തകളുടെ ഇരകളായിരിക്കുന്നത് രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയുമാണ്. രാജ്യം ഏറ്റവും കൂടുതല്‍ വായിച്ച ആ മൂന്ന് വ്യാജവാര്‍ത്തകള്‍ ഏതെന്ന് പരിശോധിച്ചാല്‍ രസകരമാണ്.
ടോപ്പ് ഫേക്കുകൾ
യാഹൂ ആണ് 2018ല്‍ ഇന്ത്യക്കാര്‍ ഏറ്റവും അധികം പ്രചരിപ്പിച്ച, വിശ്വസിച്ച് ആദ്യ മൂന്ന് വ്യാജവാര്‍ത്തകള്‍ ഏതെന്ന് കണ്ടെത്തിയിരിക്കുന്നത്. ആദ്യത്തെ മൂന്നില്‍ രണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ വാര്‍ത്തകളാണ്. മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവായ അക്ബറുദ്ദീന്‍ ഒവൈസിയുടെ കാലില്‍ത്തൊട്ട് മോദി വന്ദിക്കുന്ന ചിത്രമാണ് വ്യാജവാര്‍ത്തകളില്‍ മുന്‍പിലുളളത്. മോദി ശരിക്കും ഒവൈസിയുടെ കാല്‍ തൊട്ട് വന്ദിച്ചോ എന്നാണ് ആളുകള്‍ ഏറ്റവും അധികം തെരഞ്ഞത്.
ഒവൈസിയുടെ കാല്‍ തൊട്ട് വന്ദിച്ചോ
മോദി ഒവൈസിയുടെ കാല്‍ തൊട്ട് വന്ദിക്കുന്നതായി പ്രചരിപ്പിക്കപ്പെട്ട ചിത്രം യഥാര്‍ത്ഥത്തില്‍ ഫോട്ടോ ഷോപ്പ് ചെയ്‌തെടുത്തതായിരുന്നു. യഥാര്‍ത്ഥ ചിത്രത്തില്‍ മോദി കാല്‍ തൊട്ട് വന്ദിക്കുന്നത് തന്റെ രാഷ്ട്രീയ ഗുരു കൂടിയായ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയുടേതാണ്. 2003ല്‍ ഭോപ്പാലില്‍ നടന്ന ഒരു റാലിക്കിടെ ആയിരുന്നു സംഭവം. അദ്വാനിയുടെ സ്ഥാനത്ത് സല്‍മാന്‍ രാജാവിനെ വെട്ടിയൊട്ടിച്ചും വ്യാജ പ്രചാരണം നടന്നിരുന്നു.
15 ലക്ഷം രൂപയുടെ മേക്കപ്പ്
വ്യാജവാര്‍ത്തകളുടെ പട്ടികയിലെ രണ്ടാം സ്ഥാനവും മോദി കഥാപാത്രമായ വാര്‍ത്ത തന്നെയാണ്. മോദി മേക്കപ്പിന് വേണ്ടി 15 ലക്ഷം ശമ്പളത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ നിയോഗിച്ചു എന്നായിരുന്നു പ്രചാരണം. ഒരു സ്ത്രീ മോദിയുടെ മുഖം മിനുക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു ഈ പ്രചാരണം. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രവും വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ചിത്രത്തിന് പിന്നിലെ സത്യം മറ്റൊന്നായിരുന്നു.
മെഴുക് പ്രതിമയുണ്ടാക്കാൻ
ലണ്ടനിലെ മാഡം തുസാഡ്‌സ് വാക്‌സ് മ്യൂസിയത്തിലെ ജീവനക്കാര്‍ പ്രതിമ നിര്‍മ്മിക്കുന്നതിന് വേണ്ടി മോദിയുടെ വീട്ടിലെത്തി അളവെടുക്കുന്ന ചിത്രമാണ് മോദിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടത്. ചിത്രത്തിലെ യുവതിയുടെ കയ്യിലുളള കണ്ണിന്റെ മാതൃകയാണ് മേക്കപ്പ് ബ്രഷാണ് എന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടത്. മുന്നിലുളള വ്യാജവാര്‍ത്തകളില്‍ മൂന്നാമത് രാഹുല്‍ ഗാന്ധിയെ കുറിച്ചാണ്.
രാഹുൽ സ്ത്രീയെ അപമാനിച്ചോ
പൊതുപരിപാടിയില്‍ വെച്ച് രാഹുല്‍ ഗാന്ധി ഒരു സ്ത്രീയോട് മോശമായി പെരുമാറി എന്നായിരുന്നു വ്യാജ പ്രചാരണം. ഒരു സ്ത്രീയുടെ കൈപിടിച്ച് രാഹുല്‍ സ്റ്റേജില്‍ നില്‍ക്കുന്ന ചിത്രവും പ്രചാരണത്തിന് ഉപയോഗിച്ചു.രാഹുല്‍ ഗാന്ധി നേതൃത്വം കൊടുത്ത ജന്‍ ആന്ദോളന്‍ റാലിയില്‍ മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ സ്ത്രീയുടെ കൈയില്‍ പിടിച്ച ചിത്രമാണ് മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ച് നുണ പ്രചാരണം നടത്തപ്പെട്ടത്.