കേസുകള്‍ 33! ഖമറുദ്ദീനെ ലീഗ് കൈവിടുന്നോ? തല്കാലം നേരിട്ട് കാണേണ്ടെന്ന് പാണക്കാട് തങ്ങളും
കാസര്‍കോട്/മലപ്പുറം: നിക്ഷേപത്തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ എംസി ഖമറുദ്ദീന് കൂടുതല്‍ കുരുക്കിലേക്ക്. ഖമറുദ്ദീനോട് നേരിട്ട് പാണക്കാട് എത്താന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ കൂടിക്കാഴ്ച ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തള്ളര്‍ ഉപേക്ഷിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം.
മഞ്ചേശ്വരം എംഎല്‍എ ആയ എംസി ഖമറുദ്ദീന് പലരില്‍ നിന്നായി 150 കോടിയില്‍പരം രൂപ തട്ടിയെടുത്തു എന്നാണ് ആക്ഷേപം. ചെറുവത്തൂരിലെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പേരില്‍ ആയിരുന്നു നിക്ഷേപ തട്ടിപ്പ്. വിശദാംശങ്ങളിലേക്ക്....
150 കോടി രൂപ
ചെറുവത്തൂരിലെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പേരില്‍ നടത്തിയ നിക്ഷേപ തട്ടിപ്പില്‍ ആണ് എംസി ഖമറുദ്ദീന് കുടുങ്ങിയിരിക്കുന്നത്. ഖമറുദ്ദീന് ആണ് ജ്വല്ലറിയുടെ ചെയര്മാന്. എണ്ണൂറില്പരം ആളുകളില്‍ നിന്നായാണ് 150 കോടി രൂപ സമാഹരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മറ്റൊരു ലീഗ് നേതാവ്
എംസി ഖമറുദ്ദീന് ചെയര്‍മാനും മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി അംഗവും ആയ ടികെ പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറും ആയാണ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി രൂപീകരിച്ചത്. ഇവര്‍ പണം സമാഹരിച്ചവരില്‍ ഭൂരിഭാഗം പേരും മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആണ്.
തങ്ങള്‍ വിളിപ്പിച്ചു, പക്ഷേ...
പരാതികള്‍ കൂടിയതോടെ വാര്‍ത്ത പുറത്തെത്തുകയും പാര്‍ട്ടി നേതൃത്വത്തിന് ഇടപെടേണ്ട സാഹചര്യവും വന്നു. ഇതോടെയാണ് പാര്‍ട്ടി അധ്യക്ഷന്‍ എംസി ഖമറുദ്ദീനെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്. സെപ്തംബര്‍ 10 ന് രാവിലെ ആയിരുന്നു ആദ്യം കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. പിന്നീടത് ഉച്ചയ്ക്ക് ശേഷമാക്കുകയും ഒടുവില്‍ കൂടിക്കാഴ്ച തന്നെ ഒഴിവാക്കുകയും ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടി കൈവിടും?
എംസി ഖമറുദ്ദീനെ ഇനി സംരക്ഷിക്കാന്‍ ആവില്ലെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. വിശദാംശങ്ങള്‍ ആരായാനാണ് പാണക്കാട്ടേക്ക് വിളിപ്പിച്ചത്. എന്തായാലും മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാത്രമേ ഹൈദരലി ശിഹാബ് തങ്ങളെ കാണാന്‍ അനുവദിക്കൂ എന്നാണ് സൂചനകള്‍.
സ്വന്തം പാര്ട്ടിക്കാര് തന്നെ
ജ്വല്ലറി തട്ടിപ്പില്‍ ഏറ്റവും അധികം പറ്റിക്കപ്പെട്ടത് മുസ്ലീം ലീഗുകാര്‍ തന്നെ ആണ് എന്നതാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്. പരാതിയുമായി പരസ്യമായി രംഗത്ത് വന്നവരിലും മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ് മുന്നില്‍. ഇതോടെ ഒരു വിധത്തിലും ഖമറുദ്ദീനെ സംരക്ഷിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് മുസ്ലീം ലീഗ് നേതൃത്വം.
33 കേസുകള്‍
ഒന്നോ രണ്ടോ കേസുകള്‍ അല്ല ഖമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കും എതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൊത്തം 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ രണ്ടെണ്ണം കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായങ്ങളാണ്. ഏറ്റവും അധികം പരാതികള്‍ ലഭിച്ചിട്ടുള്ളത് ചന്തേര പോലീസ് സ്റ്റേഷനില്‍ ആണ്- 26 പരാതികള്‍. കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ അഞ്ച് പരാതികളും ലഭിച്ചിട്ടുണ്ട്.
തട്ടിപ്പല്ലെന്ന് ഖമറുദ്ദീന്
താന്‍ തട്ടിപ്പ് നടത്തിയിട്ടില്ല എന്നാണ് എംസി ഖമറുദ്ദീന്റെ വാദം. ബിസിനസ് പൊളിഞ്ഞതാണ് നഷ്ടം സംഭവിക്കാന്‍ കാരണം എന്നും ഖമറുദ്ദീന് വിശദീകരിക്കുന്നുണ്ട്. തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്.
Recommended Video
മഞ്ചേശ്വരം എംഎല്‍എ
മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലീം ലീഗ് എംഎല്‍എ പിബി അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്നാണ് എംസി ഖമറുദ്ദീന്റെ രംഗപ്രവേശനം. 2019 ഒക്ടോബര്‍ 21 ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 7,923 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു ഖമറുദ്ദീന്റെ വിജയം.
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് പകരം ആര്? മൂന്ന് പേരുകള്‍... മുസ്ലിം ലീഗില്‍ ചര്‍ച്ച തുടങ്ങി
ജോസ് കെ മാണി ഇടത്തേക്ക് തന്നെ; ഏതൊക്കെ സീറ്റിൽ മത്സരിക്കും.. നിലവിലെ ധാരണ ഇങ്ങനെ