മാപ്പ് പറയാനില്ലെന്ന് ടൊവീനോ, പ്രസംഗം തുടര്‍ച്ചയായി തടസപെടുത്തി.. തെറ്റിധാരണയെന്ന് വിദ്യാര്‍ത്ഥി
കൊച്ചി: പ്രസംഗത്തിനിടെ കൂവിയെ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിച്ച സംഭവത്തില്‍ നടന്‍ ടൊവീനോ തോമസിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. മാനന്തവാടി മേരി മാതാ കേളേജിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെയായിരുന്നു സംഭവം. നടനെതിരെ പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കെഎസ്യു.
എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് നടന്‍റെ മാനേജര്‍ ഹരികൃഷ്ണന്‍ പറഞ്ഞു. സംസാരം തടസപെടുത്തിയതിനാണ് വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ച് വരുത്തിയത്. സംഭവത്തെ കുറിച്ച് ദി ക്യൂവിനോടാണ് ഹരികൃഷ്ണന്‍ പ്രതികരിച്ചത്.

പ്രസംഗിക്കവെ
കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തിൽ ജില്ലാ ഭരണകൂടം നടത്തിയ പരിപാടിക്കിടെയായിരുന്നു സംഭവം. ടൊവീനോ തോമസ് ഉദ്ഘാടന പ്രസംഗം നടത്തികൊണ്ടിരിക്കേ ഒരു വിദ്യാര്‍ത്ഥി സദസില്‍ നിന്ന് കൂവുകയായിരുന്നു.

കൂവിപ്പിച്ചു
ഈ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിപ്പിച്ച ടൊവീനോ സ്റ്റേജില്‍ വെച്ച് കൂവാന്‍ ആവശ്യപ്പെട്ടു. ആദ്യം കൂവാന്‍ വിദ്യാര്‍ത്ഥി തയ്യാറായിരുന്നില്ല. എന്നാല്‍ ടൊവീനോ നിര്‍ബന്ധിച്ചതോടെ ഒരു തവണ കൂവി. എന്നാല്‍ പോരെന്ന് വീണ്ടും നിര്‍ബന്ധിച്ചതോടെ നാല് തവണ കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജില്‍ നിന്നും പോകാന്‍ ടൊവീനോ അനുവദിച്ചത്.

നിയമനടപടി
വയനാട് ജില്ലാ ജില്ലാ കളക്ടറും സബ് കളക്ടറും ഇകിക്കുന്ന വേദിയില്‍ വെച്ചായിരുന്നു സംഭവം. വിദ്യാര്‍ത്ഥിയെ ടൊവീനോ അപമാനിക്കുകയായിരുന്നുവെന്നും പൊതുമധ്യത്തില്‍ വിദ്യാര്‍ത്ഥിയെ അപമാനിച്ച ടൊവീനോക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് കെഎസ്യു വ്യക്തമാക്കിയിരിക്കുന്നത്.

രാഷ്ട്രീയ ലക്ഷ്യം
എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ഹരികൃഷ്ണന്‍ പറയുന്നു. നടന്ന സംഭവങ്ങള്‍ക്കെല്ലാം ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള സാക്ഷിയായിരുന്നുവെന്നും ഹരികൃഷ്ണന്‍ പറയുന്നു.

പ്രാധാന്യം കണക്കിലെടുത്ത്
നേരത്തേ നിശ്ചയിച്ച പരിപാടിയായിരുന്നില്ല. വയനാട്ടിലെ ഷൂട്ടിങ്ങിന് ഇടയില്‍ നിന്ന ടൊവീനോ പരിപാടിയ്ക്കെത്തിയത്. പരിപാടിയുടെ പ്രധാന്യം കണക്കിലെടുത്താണ് എത്താമെന്ന് സമ്മതിച്ചത്. സ്റ്റേജിലെത്തിയപ്പോള്‍ തന്നെ വന്‍ ആവേശത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ ടൊവീനോയെ സ്വീകരിച്ചത്.

മനപ്പൂര്‍വ്വം കൂവി
പ്രതിജ്ഞ ചൊല്ലിയപ്പോഴൊന്നും പ്രശ്നമുണ്ടായിരുന്നില്ല. എന്നാല്‍ പ്രസംഗം തുടങ്ങിയപ്പോള്‍ മനപ്പൂര്‍വ്വം കൂവുകയായിരുന്നു . മാത്രമല്ല നടനെ അധിക്ഷേപിക്കുകയും ചെയ്തു. താന്‍ സംസാരിക്കുന്നത് കേള്‍ക്കുന്നില്ലെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്.

കേള്‍ക്കുന്നുണ്ടോയെന്ന്
എന്നാല്‍ പല തവണ താന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോയെന്ന് ടൊവീനോ ചോദിച്ചിരുന്നു. ഉണ്ടെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ മറുപടി. എന്നിട്ടും കൂക്കി വിളിയും അധിക്ഷേപവും തുടര്‍ന്നു. ഇതോടെയാണ് വിദ്യാര്‍ത്ഥിയെ ടൊവീനോ സ്റ്റേജിലേക്ക് വിളിച്ചുവരുത്തിയത്.

തടസപെടുത്താന്‍ ശ്രമിച്ചു
പ്രാധാന്യമുള്ള കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അത് തടസപെടുത്താനാണ് വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചത്. സംഭവം വാര്‍ത്തയായപ്പോള്‍ തന്നെ വിദ്യാര്‍ത്ഥിയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് പരാതിയില്ലെന്നാണ് വിദ്യാര്‍ത്ഥി പറഞ്ഞത്. കോളേജ് പ്രിന്‍സിപ്പാളിനോടും സംസാരിച്ചിരുന്നു.

മാപ്പ് പറയില്ല
പുറകിലേക്ക് ശബ്ദം കേള്‍ക്കാതിരുന്നത് കൊണ്ടല്ല കൂവല്‍ ഉണ്ടായത്. വിഷയത്തില്‍ ടൊവീനോ മാപ്പ് പറയില്ലെന്നും ഹരികൃഷ്ണന്‍ പറഞ്ഞു. അതേസമയം സംഭവം തെറ്റിധാരണയുടെ പുറത്താണെന്നും നടനെ കേള്‍ക്കട്ടേയെന്നും നടന്‍ സ്റ്റേജില്‍ വിളിച്ച് കൂവിച്ച വിദ്യാര്‍ത്ഥി അഖില്‍ ജോര്‍ജ്ജ് ക്യൂവിനോട് പ്രതികരിച്ചു.

തെറ്റിധാരണയുടെ പുറത്ത്
തെറ്റിധാരണയുടെ പുറത്താണ് എല്ലാം സംഭവിച്ചത്. അദ്ദേഹത്തോട് സംസാരിക്കാന്‍ ഇരിക്കുകയാണ്. എന്താണ് നടന് പറയാനുള്ളതെന്ന് കേള്‍ക്കേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ എന്താണ് ചെയ്യേണ്ടതെന്ന് തിരുമാനിക്കൂവെന്നും അഖില്‍ പറഞ്ഞു.

താന്‍ മാത്രമല്ല
തെറ്റിധാരണയുടെ പുറത്താണ് ഇതൊക്കെ സംഭവിച്ചത്. ടൊവീനോ പറയുന്നത് ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. താന്‍ മാത്രമല്ല കൂവിയത്. മറ്റ് വിദ്യാര്‍ത്ഥികളും കൂവിയിരുന്നുവെന്നും അഖില്‍ പറയുന്നു.

രാഷ്ട്രീയമാണെന്ന്
അതേസമയം രാഷ്ട്രീയമാണ് സംഭവത്തിന് പിന്നിലെന്ന ആരോപണം ശക്തമായിട്ടുണ്ട്. കഴിഞ്ഞാഴ്ച വയനാട്ടില്‍ നിന്ന് ഡിവൈഎഫ്ഐയുടെ മുഖമാസികയായ യുവധാര പ്രകാശം നിര്‍വഹിച്ചത് ടൊവീനോയായിരുന്നു. തനിക്ക് രാഷ്ട്രീയമില്ലെന്നും എന്നാല്‍ ഇടത്പക്ഷത്തോടാണ് ആഭിമുഖ്യമെന്നും ടൊവീനോ പരിപാടിയില്‍ പറഞ്ഞിരുന്നു. ഇതാണ് കെഎസ്യുവിനെ ചൊടിപ്പിച്ചതെന്നാണ് ആരോപണം.












Click it and Unblock the Notifications