വിമൻ ഇൻ സിനിമ കലക്ടീവിനെ തള്ളി ടൊവിനോ തോമസും! എന്തിനാണ് വനിതാ കൂട്ടായ്മയെന്ന് നടൻ
കോഴിക്കോട്: മലയാള സിനിമയുടെ അകത്തും പുറത്തും സ്ത്രീ വിരുദ്ധതയും ആണ്‍കോയ്മയും ഉണ്ടെന്നത് വളരെ പ്രകടമാണ്. സിനിമകളുടെ ഉള്ളടക്കവും നായികാ നായകന്മാരുടെ പ്രതിഫലവും സിനിമാ സംഘടനകളിലെ പ്രാതിനിധ്യവും മാത്രം പരിശോധിച്ചാല്‍ മതി അക്കാര്യം മനസ്സിലാക്കാന്‍. പ്രത്യേകിച്ചൊരു ഗവേഷണത്തിന്റെ കാര്യം പോലുമില്ല.
അസമത്വത്തെക്കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുമടക്കം അനുഭവിച്ച സ്ത്രീകള്‍ തന്നെ തുറന്ന് പറഞ്ഞ് സാഹചര്യവുമുണ്ട്. ആണ്‍കോയ്മ ഇല്ലായിരുന്നുവെങ്കില്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്നൊരു സംഘടന തന്നെ പിറക്കില്ലായിരുന്നു. എന്നാല്‍ ഭൂരിപക്ഷത്തിന് എന്ന പോലെ യുവതാരം ടൊവിനോ തോമസിനും അക്കാര്യം ഇതുവരെ മനസ്സിലായിട്ടില്ല. വനിതാ സംഘടന ആവശ്യമില്ലെന്നാണ് നടന്റെ നിലപാട്.
പേരിന് മാത്രമുള്ള സാന്നിധ്യം
മലയാള സിനിമയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് അമ്മ. സിനിമയിലെ പ്രബലരായ ആണുങ്ങളാണ് തലപ്പത്ത്. മിടുക്കുള്ള പെണ്ണുങ്ങള്‍ ഉണ്ടെങ്കില്‍ വരട്ടെ സ്ഥാനം ഒഴിഞ്ഞ് കൊടുക്കാം എന്ന് പരിഹസിച്ച ഇന്നസെന്റ് എന്ന എംപി കൂടിയായ നടനായിരുന്നു ഇത്രയും കാലം അമ്മയുടെ പ്രസിഡണ്ട്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അടക്കം പേരിന് മാത്രം സ്ത്രീ സാന്നിധ്യം.
കരുത്തുറ്റ പെണ്ണുങ്ങൾ
ഇക്കാലമത്രയും ഇതൊന്നും ആര്‍ക്കും ഒരു പ്രശ്‌നമേ ആയി തോന്നാത്ത പശ്ചാത്തലത്തിലാണ് പ്രമുഖ നടി കൊച്ചിയില്‍ വെച്ച് ആക്രമിക്കപ്പെടുന്നത്. പ്രതിസ്ഥാനത്ത് അമ്മയിലെ പ്രമുഖ ശക്തിയായ നടന്‍. നടിക്കൊപ്പം നില്‍ക്കാതെ അമ്മ നടനൊപ്പം നില്‍ക്കുന്നത് കേരളം ലജ്ജയോടെ കണ്ടു. പ്രതിഷേധിച്ച ഒരു കൂട്ടം തന്റേടമുള്ള പെണ്ണുങ്ങള്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന പേരില്‍ സംഘടനയുണ്ടാക്കി.
ഡബ്ല്യൂസിസിക്കൊപ്പമില്ല
പല പ്രമുഖ താരങ്ങളുടേയും അവരുടെ ഫാന്‍സിന്റെയും കണ്ടെത്തല്‍ ഡബ്ല്യൂസിസി ആണുങ്ങളോട് യുദ്ധം ചെയ്യാനുള്ളതാണ് എന്നതാണ്. സമത്വമാണ് വേണ്ടതെന്ന ആശയൊന്നും ആരുടേയും തലയില്‍ കയറുന്ന മട്ടില്ല. പൃഥ്വിരാജ് അടക്കമുള്ള യുവതാരങ്ങളുടെ പിന്തുണ സ്ത്രീകളുടെ കൂട്ടായ്മയ്ക്കുണ്ട്. എന്നാല്‍ അക്കൂട്ടത്തില്‍ താനില്ലെന്ന് തുറന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്.
വനിതാ സംഘടനയുടെ ആവശ്യമെന്ത്
മലയാള സിനിമയില്‍ സ്ത്രീകള്‍ വേണ്ടി മാത്രമായി ഒരു സംഘടനയുടെ ആവശ്യം ഉണ്ടോ എന്നാണ് നടന്‍ ചോദിക്കുന്നത്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ ചോദ്യം. സിനിമാ മേഖലയില്‍ അടിച്ചമര്‍ത്തലുകള്‍ ഉള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നും ടൊവിനോ തോമസ് പറയുന്നു. കാസ്റ്റിഗ് കൗച്ച് സ്ത്രീകള്‍ വിചാരിച്ചാല്‍ തീരുന്ന പ്രശ്‌നമാണെന്നും നടന്‍ പറയുന്നു.
താല്‍പര്യമില്ല താന്‍ പോടോ എന്ന് പറയാം
അത്തരം സന്ദര്‍ഭങ്ങളില്‍ താല്‍പര്യമില്ല താന്‍ പോടോ എന്ന് സ്ത്രീ പറയുകയാണ് എങ്കില്‍ പിന്നെ കയറിപ്പിടിക്കാന്‍ മാത്രം ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ലെന്നും നടന്‍ പറയുന്നു. ആര് എതിര്‍ത്താലും തന്റെ കഥാപാത്രത്തിന് വേണ്ട ആളെ താന്‍ കാസ്റ്റ് ചെയ്യും എന്ന് പറയുന്ന സംവിധായകര്‍ നമുക്കുണ്ട്. അതിന് പിന്തുണ നല്‍കുന്ന നിര്‍മ്മാതാക്കളും ഇവിടെയുണ്ടെന്ന് ടൊവിനോ ചൂണ്ടിക്കാട്ടുന്നു.
പുരുഷന് നേരെയും ആക്രമണം
അങ്ങനെ ഉള്ളപ്പോള്‍ സ്ത്രീകള്‍ എന്തിന് അല്ലാത്തവരുടെ അടുത്തേക്ക് പോകുന്നതെന്നും ടൊവിനോ ചോദിക്കുന്നു. സ്ത്രീകള്‍ക്ക് നേരെ മാത്രമല്ല പുരുഷന് നേര്‍ക്കും ലൈംഗിക അതിക്രമം നടക്കുന്നുണ്ട് എന്നും ടൊവിനോ പറയുന്നു. നേരത്തെ നടിമാരായ പാര്‍വ്വതിയും പത്മപ്രിയയും അടക്കമുള്ളവര്‍ മലയാളത്തിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.
ശ്വേത മേനോൻ പറഞ്ഞത്
കഴിഞ്ഞ ദിവസം നടി ശ്വേത മേനോനും വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ തള്ളി രംഗത്ത് വന്നിരുന്നു. അമ്മ എക്‌സിക്യൂട്ടിവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ശ്വേതയുടെ പ്രതികരണം. താന്‍ വനിതാ സംഘടനയില്‍ അംഗത്വം എടുക്കുന്നില്ലെന്നും ഡബ്ല്യൂസിസി എന്താണ് എന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു ശ്വേത മേനോന്‍ പ്രതികരിച്ചത്.