ജയിലിൽ അന്തവും കുന്തവുമില്ലാത്ത ഫോൺവിളി തന്നെ!!ടിപി പ്രതി അണ്ണൻ സിജിത്ത് വിളിച്ചത് ഒരു വർഷത്തിലധികം
രണ്ടു സിമ്മുകളിൽ നിന്നും പൂജപ്പുര ജയിൽ ടവറിൽ നിന്ന് മാത്രം 15000ത്തിലധികം വിളികലാണ് പുറത്തേക്ക് പോയതെന്നും കണ്ടെത്തി.
തിരുവനന്തപുരം: ജയിലിലെ ഫോൺ വിളികളെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അണ്ണൻ സിജിത്തിന്റെ സെല്ലിൽ നിന്ന് പിടിച്ചെടുത്ത ഫോൺ ഒരു വർഷമായി ജയിലിനുള്ളിൽ ഉപയോഗിച്ച് വരുന്നതായി സൂചന. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. അണ്ണൻ സിജിത്തിനെ കൂടാതെ ഭാസ്കര കാരണവർ കേസിലെ പ്രതി ബാസിത് അലിയെ പാർപ്പിച്ചിരിക്കുന്ന സെല്ലിൽ നിന്നും ഫോൺ പിടിച്ചെടുത്തിരുന്നു.
രണ്ടു സിമ്മുകളിൽ നിന്നും പൂജപ്പുര ജയിൽ ടവറിൽ നിന്ന് മാത്രം 15000ത്തിലധികം വിളികളാണ് പുറത്തേക്ക് പോയതെന്നും കണ്ടെത്തി. പിടിച്ചെടുത്ത ഫോണുകളിൽ നിന്നുള്ള വിവരങ്ങൾ പൂജപ്പുര പോലീസിന് ലഭിച്ചു. കഴിഞ്ഞ ഒരുവർഷമായി പൂജപ്പുര ടവറിലായിരുന്നു രണ്ടു ഫോണുകളും ഉണ്ടായിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
മേട്ടുക്കട, തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആലപ്പുഴ എന്നീ ടവറുകളിലും ഈ ഫോണുകൾ ഉപയോഗിച്ചിട്ടുണ്ട്. പ്രതികൾ ജയിലിനകത്തു മാത്രമല്ല ആശുപത്രിയിൽ കൊണ്ടു പോയപ്പോഴും പരോളിന് ഇറങ്ങിയപ്പോഴുമെല്ലാം ഫോൺ ഉപയോഗിച്ചതിന് തെളിവാണിത്. ബാസിത് അലിയാണ് ഫോണുകൾ പരോളിന് കൊണ്ടുപോയതെന്നും വ്യക്തമായി.
ജയിലിന് പുറത്തുപോയി പ്രതികൾ വരുമ്പോൾ ശരീര പരിശോധന നടത്താറുണ്ട്. എന്നാൽ ജയിലിൽ ഫോൺ കടത്താൻ ചില ഉദ്യോഗസ്ഥരുടെ തന്നെ സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ജയിൽ ആശുപത്രിയിലാണ് ഫോൺ ചാർജ് ചെയ്തിരുന്നതെന്നും ഇതിനും ചില ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ് വിവരങ്ങൾ.
സഹതടവുകാരായ അണ്ണൻ സിജിത്തിനും മറ്റൊരു പ്രതിക്കുമാണ് ബാസിത് ഫോൺ നൽകിയത്. ഇടപ്പള്ളി ബിഎസ്എൻഎൽ ക്വാട്ടേഴ്സിലെ താമസക്കാരന്റെ പേരിലാണ് രണ്ട് സിമ്മുകളും എടുത്തിരിക്കുന്നത്. സിജിത്ത് മറ്റ് ജയിലിൽ കഴിയുന്ന ടിപി കേസിലെ പ്രതികളെ വിളിച്ചിരിക്കാമെന്നാണ് വിവരം.