ടിപി കൊലക്കേസ് പ്രതികൾ കണ്ണൂരിൽ വോളിബോൾ കളിക്കുന്നു; എതിരാളികൾ പ്രസ്സ് ക്ലബ് ടീം... കളി നാളെ!
കണ്ണർ: ടിപി കൊലക്കേസ് പ്രതികൾക്ക് വേണ്ടി എൽഡിഎഫ് സർക്കാർ ചെയ്തുകൊടുക്കുന്ന സേവനങ്ങൾ എല്ലായ്പ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. പ്രതികൾക്ക് ചട്ടം ലംഘിച്ച് പരോൾ അനുവദിക്കുന്നതും, ആയുർവേദ ചികിത്സ നൽകുന്നതുമെല്ലാം വിവാദമായിരുന്നു. എന്നാൽ ഇപ്പോഴിതാ വീണ്ടും ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ജയിലിന് പുറത്തേക്ക് പോകാൻ അനുവദി നൽകിയത് വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
ജയിലിൽ നിന്ന് പുറത്തേക്ക് വോളിബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കാനാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് അനുമതി നൽകിയിരിക്കുന്നത്. ടിപി കേസിലെ പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, കതിരൂർ മനോജ് വധക്കേസിൽ ജയിലിൽ കഴിയുന്ന വിക്രമൻ തുടങ്ങിയ എട്ട് പേരാണ് ജയിൽ ടീമിലുള്ളത്. ചില അവസരങ്ങളിൽ ജയിലിനു പുറത്തുള്ള ടീമുകൾ ജയിലിൽ ടൂർണ്ണമെന്റിൽ പങ്കെടുക്കാറുണ്ടെങ്കിലും, ജയിൽ ടീം പുറത്തുപോകുന്നത് ഇത് ആദ്യമായാണ്.
മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതി
മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതിയോടെയാണ് ജയിൽ ഡിജിപി ഇതിന് അംഗീകാരം നൽകിയിരിക്കുന്നത്. ബുധനാഴ്ച കണ്ണൂർ പ്രസ് ക്ലബ് ടീമിനെയാണ് ജയിൽ ടീം എതിരുന്നത്. ഏപ്രിൽ 25 മുതൽ 28 വരെയാണ് 'ജേർണലിസ്റ്റ് വോളി' നടക്കുന്നത്. ഇതിന്റെ ഉദ്ഘാടന മത്സരത്തിലാണ് ജയിൽ ടീം മത്സരിക്കുന്നത്. ആദ്യ മത്സരം പ്രദർശന മത്സരമാണ്. ഇതാദ്യമായാണ് ജയിൽ ടീം പുറത്ത് പോയി മത്സരത്തിൽ പങ്കെടുക്കുന്നത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
കുഞ്ഞനന്തന് സുഖവാസം
ഇതിനു മുമ്പും ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിവാദമായിരുന്നു. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന സിപിഎം നേതാവ് പികെ കുഞ്ഞനന്തന് സുഖവാസമെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. കുടുംബത്തോടൊപ്പം കഴിയാനായി 19 മാസത്തിനിടെ 15 തവണയാണ് കുഞ്ഞനന്തന് പോരോൾ അനുവദിച്ചത്. അതായത് എൽഡിഎഫ് സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം 570 ദിവസത്തിൽ 193 ദിവസവും കുഞ്ഞനന്തൻ കുടുംബത്തോടൊപ്പമായിരുന്നെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിനാണ് കുഞ്ഞനന്തൻ ജയിലിൽ കഴിയുന്നത്. പ്രായാധിക്യത്തിന്റെ പേരിൽ ശിക്ഷയിൽ ഇളവ് നൽകി കുഞ്ഞനന്തനെ വിട്ടയക്കാനുള്ള ശ്രമം എൽഡിഎഫ് സർക്കാർ നടത്തുന്നുണ്ട്. ഇതിനിടയിലാണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്തു വരുന്നത്. രണ്ടരമാസത്തെ ഇടവേളകളില്‍ മാത്രമേ പരോള്‍ അനുവദിക്കാവുവെന്നാണ് ജയില്‍ചട്ടം. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയായിരുന്നു കുഞ്ഞനന്തന് പരോൾ അനുവദിച്ചത്.
ചട്ടം ലംഘിച്ച് പരോൾ
നേരത്തെ ടിപി കേസ് പ്രതികള്‍ക്ക് ഒന്നിച്ച് പരോള്‍ അനുവദിച്ചത് നേരത്തെ തന്നെ വിവാദമായിരുന്നു. പ്രായാധിക്യമുള്ള തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ എസ്പിയ്ക്ക് അധികാരമുണ്ട്. എന്നാല്‍ ശിക്ഷാ ഇളവിന് നിശ്ചിത കാലയളവ് ശിക്ഷ പൂര്‍ത്തിയാക്കണമെന്നാണ് നിയമം. ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട കുഞ്ഞനന്തന്‍ ഇതുവരെയും മൂന്ന് വര്‍ഷം മാത്രമാണ് ശിക്ഷ പൂര്‍ത്തിയാക്കിയത്. സിപിഎം നേതൃത്വത്തിന്റെ വിശ്വസ്തനായ കുഞ്ഞനന്തനെയും മറ്റ് പ്രതികളേയും ജയിലില്‍ നിന്നും പുറത്തിറക്കാന്‍ സിപിഎം അധികാരത്തില്‍ വന്ന ഘട്ടം മുതല്‍ ശ്രമം നടത്തി വരികയാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രായാധിക്യത്തിന്റെ പേര് പറഞ്ഞ് ജയിൽ മോചിതനാക്കാനുള്ള ശ്രമം സർക്കാർ നടത്തിയത്.
ആയുർവേദ ആശുപത്രിയിൽ സുഖവാസം
ടിപി കേസ് പ്രതികള്‍ക്ക് ആയുര്‍വ്വേദ ആശുപത്രിയില്‍ ആഴ്ചകളോളം സുഖ ചികിത്സാ സൗകര്യം ഒരുക്കിയിരുന്നു. ഷുഹൈബ് വധക്കേസ് പ്രതി സിപിഎമ്മുകാരനായ ആകാശിന് യുവതിയുമായി സല്ലപിക്കാന്‍ ജയിലിനുളളില്‍ പല ദിവസങ്ങളിലായി മണിക്കൂറുകളോളം അവസരം ഒരുക്കി. ഈ കേസില്‍ തിരിച്ചറിയല്‍ പരേഡിന് ജയിലിലെത്തിയ സാക്ഷികളെ സിപിഎം തടവുകാര്‍ ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം പാര്‍ട്ടി തടവുകാര്‍ പിരിവെടുത്ത് ടെലിവിഷന്‍ സെറ്റ് വാങ്ങി ജയിലിനകത്ത് എത്തിച്ചതായിരുന്നു ഒടുവിലത്തെ വിവാദം.അനധികൃത പരോള്‍ മുതല്‍ തടവുകാര്‍ പിരിവെടുത്ത് ടെലിവിഷന്‍ വാങ്ങിയതുവരെ ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. പാര്‍ട്ടിക്കാരായ കൊടും ക്രിമിനലുകളാണ് ജയിലിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മറ്റ് തടവുകാര്‍ പാര്‍ട്ടിക്കാരുടെ ഭീഷണിയുടെ നടുവിലാണെന്നും ആരോപണങ്ങളുണ്ട്.