കൊലക്കേസ് പ്രതികള്‍ വിളിച്ചത് 822 കോളുകള്‍
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധ കേസിലെ പ്രതികള്‍ ഒന്നരമാസം കൊണ്ട് വിളിച്ചത് 822 കോളുകളെന്ന് റിപ്പോര്‍ട്ട്. ടിപി ചന്ദ്രശേഖരനെ വധിച്ച സംഘത്തില്‍ ഉണ്ടായിരുന്ന കിര്‍മാണി മനോജും കൊടി സുനിയും ഉപയോഗിച്ചിരുന്ന രണ്ട് സിംകാര്‍ഡുകളില്‍ നിന്ന് പുറത്തേക്ക് പോയിട്ടുള്ള കോളുകളുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.
2013 ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 19 വരെയുള്ള കാലത്ത് ഇവര്‍ 822 കോളുകള്‍ വിളിച്ചിട്ടുണ്ടെന്നാണ് തെളിഞ്ഞിട്ടുള്ളത്. ഭൂരിപക്ഷം ഫോണ്‍ സന്ദേശങ്ങളും പോയിട്ടുള്ളത് അര്‍ദ്ധരാത്രിക്ക് ശേഷമാണെന്നും തെളിഞ്ഞിട്ടുണ്ട്.
മറ്റ് പ്രതികളും ഇവരുടെ ഫോണുകള്‍ ഉപയോഗിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. സിപിഎമ്മിന്റെ സ്വാധീന മേഖലകളിലേക്കാണ് ഭൂരിപക്ഷം ഫോണ്‍ കോളുകളും പോയിട്ടുള്ളത്. ഇവര്‍ വിളിച്ചവരുടെ കൂട്ടത്തില്‍ പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം വെളിവായിട്ടില്ല.
ജയിലിനുള്ളില്‍ വച്ച് ഇവര്‍ പല തവണ മൊബൈല്‍ പോര്‍ട്ടബിലിറ്റി സേവനവും ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയെങ്കില്‍ അതിന് ഇവര്‍ക്ക് പുറത്ത് നിന്ന് സഹായവും ലഭിച്ചിട്ടുണ്ടാകും. ജയില്‍ അധികൃതരുടെ അറിവോടെയല്ലാതെ ഇത് സാധ്യമല്ല താനും.
ടിപി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാര്യം നേരത്തെ തന്നെ ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു പക്ഷേ ഇക്കാര്യത്തില്‍ ഒരു നടപടിയും എടുത്തിരുന്നില്ല. കൊലക്കേസ് പ്രതികള്‍ ജയിലില്‍ വച്ച് ഫേസ് ബുക്ക് ഉപയോഗിച്ച വിവരം ഏഷ്യാനെറ്റ് ന്യൂസ് പുറത്തു കൊണ്ടുവന്നതോടെയാണ് ഫോണ്‍വിളികളും പുറത്തായത്.