ടിപി വധം, പ്രതികള്‍ വിഐപി, അന്വേഷിച്ച ഉദ്യോഗസ്ഥരുടെ അവസ്ഥ അറിയണോ? പിന്നെ പോലീസ് എങ്ങനെ നന്നാവും?
ഉന്നത രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ മറികടന്ന് കേസ് അന്വേഷിക്കാന്‍ രാപ്പകള്‍ അധ്വാനിച്ച പോലീസ് ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ കാണിക്കുന്നത് കടുത്ത അവഗണന
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ സര്‍ക്കാര്‍ ജയില്‍ മോചിതരാക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. പ്രതികള്‍ക്ക് ജയിലില്‍ വിഐപി പരിഗണനയാണ് നല്‍കിയിരുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം ഉന്നത രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ മറികടന്ന് കേസ് അന്വേഷിക്കാന്‍ രാപ്പകള്‍ അധ്വാനിച്ച പോലീസ് ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ കാണിക്കുന്നത് കടുത്ത അവഗണനയെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
ടിപി വധക്കേസ് അന്വേഷിച്ച മിടുക്കരായ ഉദ്യോഗസ്ഥരില്‍ പലരും ഇപ്പോള്‍ അപ്രധാന തസ്തികകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തം ജില്ലയില്‍ ജോലിനോക്കാന്‍ പലര്‍ക്കും അവസരം നല്‍കുന്നില്ലെന്നും വിവരങ്ങളുണ്ട്.
അപ്രധാന തസ്‌കകള്‍
കണ്ണൂരിലെ പാര്‍ട്ടി കോട്ടകളില്‍ നിന്നും സംസ്ഥാനത്തിനു പുറത്തെ അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നും അതിസാഹസികമായി പ്രതികളെ പിടികൂടിയ വിദഗ്ധരായ ഉദ്യോഗസ്ഥരോടാണ് സര്‍ക്കാരിന്റെ അവഗണന. അപ്രധാന തസ്തികകളില്‍ നിയമിച്ചാണ് ഇവരോട് സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവരെ സ്വന്തം നാട്ടില്‍ നിയമിക്കാതെയും സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നുണ്ട്. കഴിവുള്ള പല ഉദ്യോഗസ്ഥര്‍ക്കും അവരുടെ കഴിവ് പുറത്തെടുക്കാന്‍ കഴിയാത്ത തസ്തികയാണ് നല്‍കിയിരിക്കുന്നത്.
നിരന്തര സ്ഥലംമാറ്റം
പാര്‍ട്ടി നേതൃത്വം ഇടപെട്ടാണ് ഇത്തരത്തില്‍ പ്രതികാര നടപടികള്‍ കൈക്കൊള്ളുന്നതെന്നാണ് സൂചനകള്‍. പ്രതികളെ പിടികൂടാന്‍ പ്രയത്‌നിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിരന്തരം സ്ഥലംമാറ്റം നല്‍കി നെട്ടോട്ടം ഓടിക്കണമെന്നാണ് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യം. എന്നാല്‍ ഇതിന് മുഖ്യമന്ത്രി വഴങ്ങിയിട്ടില്ലെങ്കിലും ഏതു നിമിഷവും സ്ഥലംമാറ്റം ലഭിച്ചേക്കാമെന്ന അവസ്ഥയിലാണ് പല ഉദ്യോഗസ്ഥരും.
ഒടുവില്‍ എത്തിയത്
ടിപി വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനും അന്നത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമായിരുന്ന കെവി സന്തോഷിനെ അപ്രധാന തസ്തികയായ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് കമാന്‍ഡായിച്ചാണ് നിയമിച്ചത്. സ്ഥാനക്കയറ്റം ലഭിച്ച സന്തോഷിനെ ആദ്യം തിരുവനന്തപുരത്തേക്ക് തട്ടുകയായിരുന്നു. കോഴിക്കോട് വടകര സ്വദേശിയായ ഇദ്ദേഹത്തെ പിന്നീട് ക്രൈംബ്രാഞ്ച് എസ്പിയായി എറണാകുളത്തേക്ക് മാറ്റി.
സോജനെ കാസര്‍കോട്ടേക്ക്
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ എന്‍ഐഎയിലേക്ക് ഡെപ്യൂട്ടേഷന്‍ വാങ്ങിപ്പോയ എപി ഷൗക്കത്തലി ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടി വാങ്ങിയിരിക്കുകയാണ്. എസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചിട്ടും സഹപ്രവര്‍ത്തകരുടെ അനുഭവം കണ്ട് തിരികെ വരേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സംഘത്തില്‍ അംഗമായിരുന്ന ഡിവൈഎസ്പി എംജെ സോജനായിരുന്നു ജിഷ കേസില്‍ തുമ്പുണ്ടാക്കിയത്. ഇദ്ദേഹത്തെ മുഖ്യമന്ത്രി തന്നെ നേരിട്ട് അനുമോദിച്ചിരുന്നു. എന്നിട്ടും സോജനെ കാസര്‍കോട്ടേക്ക് പറപ്പിച്ചു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കാരണം മാറ്റം പാലക്കാട്ടില്‍ ഒതുക്കി. നിലവില്‍ നാര്‍കോട്ടിക് വിഭാഗം എസ്പിയാണ് സോജന്‍. കലാഭവന്‍ മണിയുടെ മരണം, വാളയാര്‍ കേസ് എന്നിവയില്‍ സര്‍ക്കാരിന് സോജന്റെ സഹായം തേടേണ്ടി വന്നുവെങ്കിലും തസ്തിക മാറ്റി നല്‍കിയിട്ടില്ല.
ചിത്രത്തിലില്ലാത്ത വിധം ഒതുക്കി
കേസന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ പലരെയും ചിത്രത്തിലില്ലാത്ത വിധം ഒതുക്കിയിരിക്കുകയാണ്. കോഴിക്കോടുകാരനായ അന്വേഷണഉദ്യോഗസ്തന്‍ ജോസി ചെറിയാനെ ജില്ലയ്ക്ക് പുറത്തേക്ക് തട്ടിയില്ലെങ്കിലും ക്രമസമാധാനത്തില്‍ നിന്നി വിജിലന്‍സിലേക്ക് മാറ്റി. സംഘത്തിലുണ്ടായിരുന്ന സിഐ ബെന്നിയും വിജിലന്‍സില്‍ തന്നെയാണ്. കേസന്വേഷണത്തില്‍ പ്രധാനിയായ എസ്പി അനൂപ് കുരുവിള ജോണ്‍ മൂന്നു മാസം മുമ്പാണ് എന്‍ഐഎയിലെ ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് എത്തിയത്. സത്യസന്ധനും പ്രഗത്ഭനുമെന്ന് പേരെടുത്ത ഈ ഉദ്യോഗസ്ഥന് നല്‍കിയതാകട്ടെ തൃശൂര്‍ പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ പദവി. അന്നത്തെ ഇന്റലിജന്‍സ് എഡിജിപിയും ഇപ്പോഴത്തെ ഡിജിപിയുമായ ടിപി സെന്‍കുമാര്‍, അന്നത്തെ ഉത്തരമേഖലാ എഡിജിപിയം ഇപ്പോള്‍ ക്രൈം റെക്കോര്‍ഡ്‌സ് മേധാവിയുമായ എന്‍ ശങ്കര്‍ റെഡ്ഡി എന്നിവരും ഒതുക്കപ്പെട്ടു.