ഹൈക്കോടതി തേച്ചൊട്ടിച്ചു.. കുലുങ്ങാതെ ചാണ്ടിയും പാർട്ടിയും.. രാജി വേണ്ടെന്ന് എൻസിപി ദേശീയ നേതൃത്വം
തിരുവനന്തപുരം: ഭൂമി കയ്യേറ്റ വിവാദത്തില്‍ തോമസ് ചാണ്ടിയെ ഹൈക്കോടതിയും കൈവിട്ടിരിക്കുന്നു. ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് എതിരെ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി മന്ത്രിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. തോമസ് ചാണ്ടിയെ പിന്തുണയ്ക്കുന്ന നിലപാടല്ല കോടതിയില്‍ സര്‍ക്കാരും സ്വീകരിച്ചത്. മന്ത്രിയുടെ റിസോര്‍ട്ടിന് വേണ്ടി ഭൂമി നികത്തിയതില്‍ ക്രമക്കേടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഇത്രയൊക്കെ സംഭവിച്ചിട്ടും തോമസ് ചാണ്ടിയോ എന്‍സിപിയോ കുലുങ്ങുന്ന മട്ടില്ല. കോടതി പരാമര്‍ശങ്ങളുടെ പേരില്‍ മാത്രം തോമസ് ചാണ്ടി മന്ത്രിപദവി രാജിവെയ്‌ക്കേണ്ട കാര്യമില്ലെന്നാണ് എന്‍സിപിയുടെ നിലപാട്.
ദിലീപ് കേസിന് പിന്നാലെ സിനിമാലോകം രണ്ട് തട്ടിൽ.. ചാനൽ വേണ്ടെന്ന് ഫിലിം ചേമ്പർ, നടക്കില്ലെന്ന് അമ്മ!
കേസ് പരിഗണിക്കുമ്പോള്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കോടതിക്കുണ്ട്. മന്ത്രിയുടെ രാജിക്കാര്യം കോടതി വിധി വരുമ്പോള്‍ തീരുമാനിക്കാമെന്ന് എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. തോമസ് ചാണ്ടി മന്ത്രിക്കസേരയില്‍ കടിച്ച് തൂങ്ങുന്നുവെന്നത് മാധ്യമങ്ങളുണ്ടാക്കിയ വാര്‍ത്തയാണ്. ഈ വിഷയത്തിന്റെ പേരില്‍ സര്‍ക്കാരിന് പ്രതിച്ഛായ നഷ്ടപ്പെട്ടുവെന്നതും തെറ്റാണ്. തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി ഇതുവരെയും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ പ്രതികരിച്ചു. തോമസ് ചാണ്ടിയുടെ രാജി ഉടനെ വേണ്ടെന്നാണ് ദേശീയ നേതൃത്വം തീരുമാനമെടുത്തിരിക്കുന്നത്. തീരുമാനം പ്രഫുല്‍ പട്ടേല്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.