മദ്യനയവുമായി ബന്ധപ്പെട്ട് സഭാനേതൃത്വവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് എക്‌സൈസ് മന്ത്രി
കോഴിക്കോട്: മദ്യ നയവുമായി ബന്ധപ്പെട്ട് സഭാ നേതൃത്വവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. ഇക്കാര്യത്തിൽ സഭാ നേതൃത്വത്തെ അങ്ങോട്ട് സമീപിക്കുന്ന കാര്യവും ആലോചിക്കും. മദ്യ നയത്തിൽ ആശങ്കയുണ്ടെന്ന് കാണിച്ച് ഇത് വരെ ആരും സർക്കാരിനെ സമീപിച്ചിട്ടില്ല. ആർക്കെങ്കിലും ആശങ്കയുണ്ടെങ്കിൽ അവരുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറാണ്. സഭാ നേതൃത്വവുമായി സർക്കാരിന് തർക്കമോ പ്രശ്‌നമോ ഇല്ല. മദ്യ നയത്തിൽ ചർച്ചയാവാമെന്ന് പറഞ്ഞിട്ടും അവർ എന്തുകൊണ്ടാണ് സർക്കാരിനെ സമീപിക്കാത്തതെന്നും മന്ത്രി ചോദിച്ചു. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സഭാ നേതൃത്വത്തെ അങ്ങേയറ്റം ആദരവോടെ സമീപിക്കുന്ന നയമാണ് സർക്കാരിന്റേത്. മദ്യ നയത്തിൽ സർക്കാരിന് ഒന്നും ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല. പൂട്ടിയ മദ്യഷാപ്പുകൾ കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുറക്കുക മാത്രമേ ചെയ്തിട്ടുള്ളു. പുതുതായി എവിടെയും മദ്യ ഷാപ്പ് തുടങ്ങിയിട്ടില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്തുള്ളതിനേക്കാൾ മദ്യ ഷാപ്പുകൾ കുറവാണിപ്പോൾ.മദ്യ നയത്തെക്കുറിച്ച് യുഡിഎഫ് പുറത്തു പറയുന്ന ആരോപണങ്ങളൊന്നും നിയമസഭിയിൽ പറഞ്ഞിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ നയം മദ്യ നിരോധനമായിരുന്നെങ്കിൽ ഈ സർക്കാരിന്റേത് മദ്യവർജനമാണ്. മദ്യവർജനക്കാര്യത്തിൽ ആത്മാർഥതക്കുറവില്ല. വിമുക്തി പദ്ധതി നടത്തിപ്പിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ പരിശോധിക്കും. സംസ്ഥാനത്ത് പത്ത് ഡീ അഡിക്ഷൻ സെന്ററുകൾ തുടങ്ങാൻ നടപടിയായിട്ടുണ്ട്. അതിന്റെ മോഡൽ സെന്റർ കോഴിക്കോട് കിനാലൂരിൽ ആരംഭിക്കും.
ഒരു തരത്തിലുള്ള ഭൂമി കൈയേറ്റവും അനുവദിക്കില്ല. എന്നാൽ, ഉദ്യോഗസ്ഥർ എല്ലാവരും സർക്കാർ നയമനുസരിച്ച് പാകപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മയക്കു മരുന്ന് കേസുകൾ കൂടിയിട്ടുണ്ട്. അത് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ജാഗ്രത കൊണ്ടാണ്. മുമ്പ് നാലു വർഷക്കാലം ഒരു പുകയില കേസും പിടിച്ചില്ല. ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ കോഴിക്കോട് ജില്ലയിലെ പലഭാഗത്തും നടക്കുന്ന അക്രമങ്ങളെ കുറിച്ച് പരിശോധിക്കും. തദ്ദേശീയർക്ക് ജോലി ലഭിക്കില്ലെന്ന കാര്യം പറഞ്ഞുള്ള അക്രമങ്ങൾ അംഗീകരിക്കാനാവില്ല. തദ്ദേശീയ തൊഴിലാളികൾക്കുള്ള എല്ലാ അവകാശങ്ങളും ഇതര സംസ്ഥാന തൊഴിലാളികൾക്കുമുണ്ട്. എല്ലാവർക്കും ജോലി ലഭിക്കാനുള്ള സാഹചര്യമുണ്ടാക്കാനാണ് സർക്കാർ ശ്രമം. കുടിയേറ്റ തൊഴിലാളികൾക്കുള്ള രജിസ്‌ട്രേഷനും മറ്റു പദ്ധതികളും പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.