ഭൂരിപക്ഷത്തെ ന്യൂനപക്ഷം അനുസരിക്കേണ്ടി വരുമെന്ന് ടിപി സെൻകുമാർ! 'താൻ ബിജെപിക്കാരനല്ല'
കൊച്ചി: 24 ന്യൂസ് ചാനലിന്റെ ജനകീയ കോടതി പരിപാടിയില്‍ ഏറ്റുമുട്ടി മുന്‍ ഡിജിപി ടിപി സെന്‍ കുമാറും മുന്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക് സി തോമസും. അതിവർഗീയതയാണ് പരിപാടിയിൽ ഉടനീളം സെൻകുമാർ പുറത്തെടുത്തത്. രാജ്യത്ത് ഭൂരിപക്ഷത്തിന് തുല്യ അവകാശം കിട്ടുന്നില്ല എന്നാണ് സെൻ കുമാർ വാദിക്കുന്നത്. ഹിന്ദുക്കൾ പശുവിനെ അമ്മയായി കാണുന്നത് കൊണ്ട് ന്യൂനപക്ഷം ബീഫ് കഴിക്കരുത് എന്നും സെൻ കുമാർ ആവശ്യപ്പെട്ടു.
ന്യൂനപക്ഷം ഭൂരിപക്ഷത്തെ അനുസരിക്കേണ്ടി വരും എന്ന് വരെ സെൻ കുമാർ ഒരു ഘട്ടത്തിൽ വാദിച്ചു. കശ്മീർ വിഷയം ചർച്ച ചെയ്യവേ ജനാധിപത്യത്തെ രക്ഷിക്കാന്‍ വേണമെങ്കില്‍ ചിലരെ തട്ടേണ്ടിയും വരുമെന്നും സെൻകുമാർ പറഞ്ഞു. വിശദാംശങ്ങൾ ഇങ്ങനെ
ചിലരെ തട്ടേണ്ടി വരും
താന്‍ യുക്തിവാദി ആയിരുന്നുവെന്നും 34 വയസ്സിന് ശേഷമാണ് യുക്തിവാദി അല്ലാതായതെന്നും സെൻകുമാർ പറഞ്ഞു. ഭൂരിപക്ഷ സമുദായത്തിന് ന്യൂനപക്ഷ സമുദായത്തിന് തുല്യമായ അവകാശങ്ങളുണ്ട്. ഭരണഘടനയെ വലിച്ചെറിഞ്ഞ് കളയാന്‍ ഹിന്ദുക്കള്‍ക്ക് സാധിക്കുമായിരുന്നു. ഭരണഘടന മാറ്റാന്‍ കഴിയാത്തതൊന്നുമല്ല. കശ്മീരില്‍ നേതാക്കള്‍ വേണമെങ്കില്‍ നൂറ് ദിവസവും കിടക്കും. ജനാധിപത്യത്തെ രക്ഷിക്കാന്‍ വേണമെങ്കില്‍ ചിലരെ തട്ടേണ്ടിയും വരുമെന്നും സെന്‍കുമാര്‍ പറഞ്ഞു.
ബിജെപിക്കാരനല്ല
42,000 പേരാണ് കശ്മീരിന് വേണ്ടി മരിച്ചത്. പണ്ഡിറ്റുകളാണ് മുസ്ലീംകളേക്കാള്‍ കൂടുതല്‍ കശ്മീരില്‍ കൊല്ലപ്പെട്ടതെന്നും സെന്‍ കുമാര്‍ അവകാശപ്പെട്ടു. താന്‍ ബിജെപിക്കാരനല്ലെന്നും സെന്‍ കുമാര്‍ പറയുന്നു. എന്തുകൊണ്ട് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പ്രതികരിക്കുന്നില്ല എന്ന ജെയ്കിന്റെ ചോദ്യത്തിന് ബംഗാളിലും തൃപുരയിലും സിപിഎം തകര്‍ന്നതിനേക്കുറിച്ചും കേരളത്തില്‍ തൊഴിലില്ലായ്മ അടക്കമുളള പ്രശ്‌നങ്ങള്‍ ഉണ്ടെന്നുമാണ് സെന്‍ കുമാര്‍ മറുപടി നല്‍കിയത്.
സെന്‍കുമാറിലെ വര്‍ഗീയവാദി
എന്നാല്‍ ബംഗാളിലെ ഭൂപരിഷ്‌കരണവും ത്രിപുരയിലെ സാക്ഷരതയും കമ്മ്യൂണിസ്‌റ്‌റ് സര്‍ക്കാരിന്റെ നേട്ടങ്ങളായി ജെയ്ക് ഉയര്‍ത്തിക്കാട്ടി. കേരളം ഏത് മേഖലയില്‍ ആണ് രാജ്യത്ത് പിന്നില്‍ നില്‍ക്കുന്നത് എന്നും ജെയ്ക് ചോദിച്ചു. ടിപി സെന്‍കുമാറിലെ വര്‍ഗീയവാദിയെ മുന്‍കൂട്ടി കണ്ടതിന്റെ പേരില്‍ പിണറായിയെ പ്രശംസിച്ച ജെയ്കിനോട് ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളായ ഇവരുടെ ഗുണ്ടകളെ പിടികൂടിയതിന്റെ ശത്രുതയാണ് തന്നോടെന്ന് സെന്‍കുമാര്‍ മറുപടി നല്‍കി.
എന്ത് കൊണ്ട് പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്തുന്നില്ല
തനിക്ക് നാഗ്പൂര്‍ ട്രെയിന്‍ഡ് തലച്ചോറല്ല, സ്വന്തമായി ട്രെയിന്‍ഡ് ആണ്. താന്‍ നാഗ്പൂരില്‍ പോയിട്ടില്ല, പോകേണ്ട ആവശ്യവുമില്ല. മാധ്യമങ്ങള്‍ നിഷ്പക്ഷത പാലിക്കുന്നില്ലെന്നും സെന്‍കുമാര്‍ ആരോപിച്ചു. ബീഫ് കഴിച്ചതിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്ന നാട്ടില്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെ നിശബ്ദരാകാനാകുമെന്ന് അവതാരകന്‍ അരുണ്‍ ചോദിച്ചു. ബീഫ് ഫെസ്റ്റിവല്‍ നടത്തുന്ന നിങ്ങളെന്ത് കൊണ്ട് പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്തുന്നില്ല എന്നാണ് സെന്‍കുമാര്‍ തിരിച്ച് ചോദിച്ചത്
അതിനേ മാത്രമേ തിന്നൂ?
ഇവിടെ പോര്‍ക്ക് നിരോധനം ഇല്ലെന്നും ഇല്ലാത്ത കാര്യത്തിന് എന്തിന് പ്രതിഷേധിക്കണം എന്നും അരുണ്‍ ചോദിച്ചു. നിരോധനം ഉണ്ടോ ഇല്ലയോ എന്നതല്ല മലപ്പുറത്ത് പോയി നിങ്ങള്‍ പോര്‍ക്ക് കഴിച്ച് നോക്കൂ എന്നായി സെന്‍കുമാര്‍. പശുവിനെ ഒരു മതം ആരാധിക്കുകയാണെങ്കില്‍ എന്തുകൊണ്ട് അത് അനുവദിച്ച് കൊടുത്തു കൂട എന്നും സെന്‍കുമാര്‍ ചോദിച്ചു. അതിനേ മാത്രമേ തിന്നൂ എന്ന് നിര്‍ബന്ധം എന്തിനാണെന്നും സെന്‍കുമാര്‍ ചോദിച്ചു.
വേറെ ഇഷ്ടം പോലെ ഭക്ഷണം ഉണ്ടല്ലോ
കേരളത്തില്‍ മനുഷ്യര്‍ കഴിക്കുന്ന ഏതെങ്കിലുമൊരു ഭക്ഷണം നിരോധിക്കപ്പെട്ടാല്‍ ആ ഭക്ഷണം വിളമ്പിക്കൊണ്ട് ഇടത് പക്ഷം പ്രതിരോധം തീര്‍ക്കുമെന്ന് ജെയ്ക് മറുപടി. പശുവിനെ ഒരു വിഭാഗം ദൈവീകമായി കാണുമ്പോള്‍ അതിനെ അംഗീകരിക്കാനുളള വിശാലത വേണമെന്ന് സെന്‍ കുമാര്‍ വാദിച്ചു. മറ്റൊരു വിഭാഗത്തിന്റെ ഭക്ഷണമാണെങ്കിലോ എന്ന അവതാരകന്റെ ചോദ്യത്തിന് വേറെ ഇഷ്ടം പോലെ ഭക്ഷണം ഉണ്ടല്ലോ എന്നാണ് സെന്‍കുമാര്‍ നല്‍കിയ മറുപടി.
എന്റെ അമ്മയല്ല പശു
പശു മാത്രമേ ഉളളൂ ഭക്ഷണം എന്നും സെന്‍കുമാര്‍ ചോദിച്ചു. തനിക്ക് ഭക്ഷണം പശു ആണെങ്കില്‍ തനിക്കത് കഴിക്കാമല്ലോ എന്ന് അവതാരകന്‍ ചോദിച്ചു. അമ്മയെ കൊന്ന് കഴിക്കാന്‍ പറ്റുമോ എന്നായി സെന്‍ കുമാര്‍. എന്റെ അമ്മയല്ല പശുവെന്ന് അവതാരകന്‍ മറുപടി നല്‍കി. വലിയൊരു ഭൂരിപക്ഷത്തെ ന്യൂനപക്ഷം അനുസരിക്കേണ്ടി വരുമെന്നും സെന്‍കുമാര്‍ പ്രഖ്യാപിച്ചു. അതൊരു അപകടമായ നിലപാടാണ് എന്ന് അവതാരകന്‍ ചൂണ്ടിക്കാട്ടി.
ആരാണ് കെകെ മുഹമ്മദ്
അയോധ്യ വിധിയെ കുറിച്ചുളള ചോദ്യത്തിന് ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നതായി കെകെ മുഹമ്മദ് കണ്ടെത്തിയിരുന്നു എന്നാണ് സെന്‍കുമാര്‍ മറുപടി നല്‍കിയത്. എന്നാല്‍ കെകെ മുഹമ്മദ് ആര്‍എസ്എസ് കാര്യാലയത്തില്‍ പോയി കാല് തൊട്ട് വണങ്ങിയ ആളാണെന്ന് ജെയ്ക് മറുപടി നല്‍കി. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഒരു ആര്‍എസ്എസുകാരന്റെ പേര് പറയാന്‍ ജെയ്ക് വെല്ലുവിളിച്ചു. സവര്‍ക്കറെയാണ് സെന്‍കുമാര്‍ ഉദാഹരണമായി പറഞ്ഞത്.