അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച എന്തിന്? ഗവർണറാകുമോ? വെളിപ്പെടുത്തി സെൻകുമാർ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയം വിശ്വാസി സമരമെന്ന ഘട്ടം കടന്ന് ഇടത് സര്‍ക്കാരും ബിജെപിയും തമ്മിലുളളത് എന്ന നിലയിലേക്ക് എത്തിക്കഴിഞ്ഞു. തുലാമാസ പൂജാക്കാലത്തും ചിത്തിര ആട്ട വിശേഷത്തിനും ശബരിമല സംഘപരിവാറിന് നിയന്ത്രണത്തിലാക്കാനും സാധിച്ചു. എന്നാല്‍ ആ ക്ഷീണം സര്‍ക്കാര്‍ മണ്ഡലകാലത്ത് മറികടന്നിരിക്കുന്നു.
കര്‍ശന നിലപാടുളള ഉദ്യോഗസ്ഥരെ നിയോഗിച്ചും പ്രതിഷേധക്കാരെ ഫലപ്രദമായി തടഞ്ഞുമുളള സര്‍ക്കാര്‍ ഇടപെടല്‍ മൂലം സന്നിധാനത്ത് വീണ്ടും സമാധാനമുണ്ടായിരിക്കുകയാണ്. എന്നാല്‍ പിന്മാറാന്‍ തയ്യാറല്ല ബിജെപി. കേന്ദ്ര മന്ത്രിമാരെയും നേതാക്കളേയും ശബരിമലയിലെത്തിക്കാനും സമരം ശക്തമാക്കാനും ശ്രമങ്ങള്‍ നടക്കുന്നു. അതിനിടെ പിണറായി സര്‍ക്കാരിന്റെ ശത്രുവായ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ ഗവര്‍ണറാക്കും എന്ന തരത്തിലുളള പ്രചാരണങ്ങളും നടക്കുന്നു. വാര്‍ത്തകളോട് സെന്‍കുമാര്‍ തന്നെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

ആറിത്തണുത്ത് പ്രതിഷേധം
ശബരിമല സമരം വിശ്വാസികളില്‍ നിന്നും മൂന്നാം പക്കം ഏറ്റെടുത്ത ബിജെപിക്ക് പക്ഷേ വിചാരിച്ചത്ര നേട്ടമുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്ന് വേണം വിലയിരുത്താന്‍. പ്രഖ്യാപിത നിലപാടില്‍ നിന്ന് ഒട്ടും പിന്നോട്ട് പോകാതെ, പ്രതിഷേധക്കാരെയും നേതാക്കളെയും അടക്കം അറസ്റ്റ് ചെയ്ത് ജയിലിലടച്ച് സര്‍ക്കാര്‍ പ്രതിരോധം തീര്‍ത്തതോടെ ബിജെപിയുടെ സമരം ഏതാണ്ട് ആറിത്തണുത്തിരിക്കുന്നു. നേതാക്കള്‍ക്ക് ശബരിമലയിലേക്ക് അടുക്കാനാവാത്ത സ്ഥിതിയാണ്.

പദ്ധതികൾ താളം തെറ്റി
ശ്രീധരന്‍ പിളളയുടെ സുവര്‍ണവസരം വെളിപ്പെടുത്തലും മുട്ടിന് മുട്ടിനുളള നിലപാട് മാറ്റങ്ങളും കെ സുരേന്ദ്രന്റെ ഇരുമുടിക്കെട്ട് നാടകവും ശശികലയുടെ അറസ്റ്റുമെല്ലാം ബിജെപിയുടെ പദ്ധതികളെ തകിടം മറിച്ചിട്ടുണ്ട്. സര്‍ക്കാരിനും ഇടതുപക്ഷത്തിനും കളഞ്ഞ് പോയ ആത്മവിശ്വാസം തിരിച്ച് കിട്ടിക്കൊണ്ടുമിരിക്കുന്നു. സര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്താന്‍ സെന്‍കുമാറിനെ ബിജെപി കേരളത്തിന്റെ ഗവര്‍ണറാക്കും എന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്.

സെന്‍കുമാറിന്റെ പ്രതികരണം
അമിത് ഷായുമായി സെന്‍കുമാര്‍ നടത്തിയ കൂടിക്കാഴ്ചയാണ് ഇത്തരം വാര്‍ത്തകളുടെ അടിസ്ഥാനം. താന്‍ ഗവര്‍ണര്‍ ആകുമോ അതോ മറ്റെന്തെങ്കിലും ആകുമോ എന്ന് അറിയില്ല എന്നാണ് വാര്‍ത്തകളോട് സെന്‍കുമാറിന്റെ പ്രതികരണം. ബിജെപി നേതാക്കളൊന്നും ഇത്തരമൊരു കാര്യം തന്നോട് ഇതുവരെ സംസാരിച്ചിട്ടില്ല. താന്‍ ഉടനെ ദില്ലിക്ക് പോകുന്നില്ലെന്നും ടിപി സെന്‍കുമാര്‍ പ്രതികരിച്ചു.

കേന്ദ്രം നിയമം നിർമ്മിക്കണം
ശബരിമല ഉള്‍പ്പെടെയുളള ക്ഷേത്രങ്ങളും ദേവസ്വം ബോര്‍ഡുകളും വിശ്വാസികളുടെ കൈകളിലെത്തിക്കാന്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തണം എന്ന് ആവശ്യപ്പെടാനാണ് താന്‍ അമിത് ഷായെ കണ്ടത് എന്നും സെന്‍കുമാര്‍ വ്യക്തമാക്കി. വിശ്വാസികളുടെ ക്ഷേത്രം അവിശ്വാസികള്‍ ഭരിക്കുന്നതിനോട് യോജിക്കാന്‍ സാധിക്കില്ല. ദേവസ്വം ബോര്‍ഡുകളുടെ ഭരണം കേന്ദ്ര നിയമത്തിലൂടെ ക്രമീകരിക്കണം.

അമിത് ഷായെ കണ്ടത്
അത്തരത്തില്‍ നിയമം കൊണ്ട് വരാന്‍ ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം കേന്ദ്രത്തിന് അവകാശമുണ്ടെന്നും വിശദാംശം രേഖാമൂലം അമിത് ഷായ്ക്ക് കൈമാറിയിട്ടുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു. അതല്ലാതെ മറ്റൊരു കാര്യവും അമിത് ഷായുമായി സംസാരിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ പ്രതികരിച്ചു. വാര്‍ത്ത സെന്‍കുമാര്‍ നിഷേധിക്കാതിരുന്നത് കൊണ്ട് തന്നെ മുന്‍ ഡിജിപി പുതിയ വേഷത്തില്‍ അവതരിക്കുമോ എന്ന ആകാംഷയേറുകയാണ്

ബിജെപിയോടുളള ചായ്വ്
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം സെന്‍കുമാര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി തെറ്റാണെന്നും ശബരിമലയില്‍ പോലീസുകാര്‍ തന്ത്രിയുടെ റോള്‍ ഏറ്റെടുക്കുകയാണ് എന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തുകയുണ്ടായി. കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്ലീംങ്ങള്‍ ആണെന്നും കേരളത്തില്‍ ലൗ ജിഹാദുണ്ട് എ്ന്നുമുളള നിലപാടുകള്‍ വിവാദമായിരുന്നു. ഇതടക്കമുളള സെന്‍കുമാറിന്റെ നിലപാടുകള്‍ ബിജെപിയോടുളള ചായ്വ് വ്യക്തമാക്കുന്നതാണ്.

ബിജെപി പാളയത്തിലേക്ക്
സെന്‍കുമാറിന്റെ പോക്ക് ബിജെപി പാളയത്തിലേക്കാണ് എന്ന് നേരത്തെ മുഖ്യമന്ത്രി തന്നെ പ്രസംഗിച്ചിരുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതോടെയാണ് വലിയ ശത്രുതയുടെ തുടക്കം. സുപ്രീം കോടതി വിധിയോടെ സെന്‍കുമാര്‍ ഡിജിപി സ്ഥാനത്ത് തിരിച്ചെത്തിയത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ ലഭിക്കുന്ന അവസരം സെന്‍കുമാര്‍ പാഴാക്കാറില്ല.

വലിയ സൂചനകളോ?
പിഎസ് ശ്രീധരന്‍ പിളളയും കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും അടക്കമുളള നേതാക്കള്‍ സെന്‍കുമാറിനെ പരസ്യമായി തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടുളളതാണ്. എംടി രമേശ് വീട്ടിലെത്തി സെന്‍ കുമാറിനെ കാണുകയുമുണ്ടായി. അമിത് ഷായുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷവും സെന്‍കുമാര്‍ ബിജെപി അംഗത്വം എടുക്കാത്തത് ഗവര്‍ണര്‍ സ്ഥാനം അടക്കമുളള പദവി സൂചനയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications