പിന്നിൽ കളിച്ചത് പി ജയരാജനോ; ശത്രുത ടിപി കേസിൽ? ടിപി സെൻകുമാർ പറയുന്നു....!!!
തിരുവനന്തപുരം: തന്നെ പോലീസ് മേധാവി സ്ഥനത്ത് നിന്നും മാറ്റിയത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞിട്ടാകാമെന്ന് മുൻ പോലീസ് മേധാവി ടിപി സെൻ കുമാർ. പി ജയരാജനുമായി ഇതുവരെ സംസാരിച്ചിട്ടില്ല. സിപിഎമ്മിന്റെ മറ്റു കണ്ണൂർ നേതാക്കളുമായി ബന്ധമുണ്ടെന്നും സെൻകുമാർ പറഞ്ഞു. മനോരമ ന്യൂസിനു കൊടുത്ത ഒരു അഭിമുഖത്തിലാണ് സെൻകുമാ ഇക്കാര്യങ്ങൾ പറഞ്ഞത്.
സിപിഎമ്മിലെ ചെറിയൊരു വിഭാഗത്തിനു മാത്രമാണ് തന്നോട് പകയുള്ളൂ. ടിപി ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട പകയാകാം ഇതിനു കാരണം. ഏറെ വിവാദമായ സര്‍ക്കാര്‍ നടപടിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുനർനിയമനം നേടി പോലീസ് മേധാവി സ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപുതന്നെ ഒരുവിഭാഗം ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുിരുന്നുൂവെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനുമായി നല്ല ബന്ധം
മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധമാണ്. നല്ല രീതിയില്‍ മാത്രമേ അദ്ദേഹം പെരുമാറിയിട്ടുള്ളൂ. ചിലരുടെ സമര്‍ദ ഫലമാകാം തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും സെന്‍കുമാര്‍ പറഞ്ഞു.
തച്ചങ്കരിയടക്കം തെറ്റിദ്ധരിപ്പിച്ചു
കുഴപ്പങ്ങളുണ്ടാക്കാനാണു ഞാന്‍ തിരികെ വരുന്നതെന്നും, പല ഉന്നതരെയും അറസ്റ്റ് ചെയ്യുമെന്നും തച്ചങ്കരി ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. തച്ചങ്കരി ഭരണപരമായി അറിവുള്ള ആളല്ലെന്നും അദ്ദേഹം പറഞ്ഞു.
നളിനി നെറ്റോ ഫയലുകളിൽ മാറ്റം വരുത്തി
ജിഷ, പുറ്റിങ്ങൽ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ നളിനി നെറ്റോ മാറ്റങ്ങൾ വരുത്തി. 12 പേജുകളില്‍ തന്നെക്കുറിച്ച് കുറ്റങ്ങൾ മാത്രം എഴുതിച്ചേർത്തു. മുൻ സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും എഴുതിയ ഫയലുകൾ കാണാനില്ലെന്നും സെൻകുമാർ ചൂണ്ടിക്കാട്ടി.
എല്ലാത്തിനു കാരണം നളിനി നെറ്റോ
ജിഷ കേസില്‍ കുറ്റപത്രം തള്ളിയുള്ള റിപ്പോര്‍ട്ട് നല്‍കിയത് നളിനി നെറ്റോയുടെ ആവശ്യപ്രകാരമാണ്. എംഎസ്. വിജയാനന്ദിനെ ചീഫ് സെക്രട്ടറിയാക്കാൻ ചരടുവലിച്ചെന്ന് തെറ്റിദ്ധരിച്ചാകാം നളിനി നെറ്റോ എതിരായി പ്രവർത്തിച്ചതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
ജേക്കബ് തോമസ് പദവികളിൽ എത്തിയത് ഇങ്ങനെ...
തന്റെകൂടി ശുപാര്‍ശപ്രകാരമാണ് കൊച്ചി കമ്മിഷണര്‍ സ്ഥാനമടക്കം പല പദവികളിലും ജേക്കബ് തോമസ് എത്തിയതെന്നും സെന്‍കുമാര്‍ പറഞ്ഞു.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്
ടീം ലീഡറായ ഐജി ദിനേന്ദ കശ്യപുമായി പലതും ആലോചിച്ചില്ല കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ കാര്യങ്ങള്‍ പലതും ചെയ്തതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ചോദ്യം ചെയ്യേണ്ടത് ഗിന്നസ് ബുക്കിൽ വരാനല്ല
ഗിന്നസ് ബുക്കിൽ വരാനല്ല ചോദ്യം ചെയ്യേണ്ടതെന്നും ഈ ചോദ്യംചെയ്യലില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ 13 മണിക്കൂർ ചോദ്യം ചെയ്ത സംഭവത്തെ ബന്ധപ്പെടുത്തിയായരുന്നു പരാമർശം.