'ജോർദാനിൽ സിഎഎ ഉണ്ടോ? അല്ല അവിടെ ഏവനും കേറി കിടക്കാമോ'? പൃഥ്വിരാജിനെതിരെ സെൻകുമാർ!
കൊച്ചി: കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ പൃഥ്വിരാജ് ഉള്‍പ്പെടുന്ന സിനിമാ സംഘം ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ്. ഷൂട്ടിംഗ് മുടങ്ങിയ സാഹചര്യത്തില്‍ നാട്ടിലേക്ക് തിരികെ എത്താന്‍ ബ്ലസ്സിയും സംഘവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടിയിരുന്നു.
Recommended Video
എന്നാല്‍ ഉടനെ സിനിമാ സംഘത്തെ തിരികെ നാട്ടിലെത്തിക്കാന്‍ സാധിച്ചേക്കില്ല. അതിനിടെ ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജിനെ പരിഹസിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പൗരത്വ നിയമത്തിന് എതിരെയുളള പ്രക്ഷോഭങ്ങളെ പൃഥ്വിരാജ് പിന്തുണച്ചതിനോട് ചേര്‍ത്താണ് സെന്‍കുമാറിന്റെ പരിഹാസം.
പൗരത്വ നിയമത്തിനെതിരെ
പൗരത്വ നിയമത്തിന് എതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ ദില്ലി ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളെ പോലീസ് അതിക്രൂരമായി തല്ലിച്ചതച്ചിരുന്നു. പോലീസ് അക്രമത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നതോടെ നിരവധി സെലിബ്രിറ്റികള്‍ പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നിരുന്നു. മലയാള സിനിമാ രംഗത്ത് നിന്ന് പൃഥ്വിരാജും പാര്‍വ്വതിയും കുഞ്ചാക്കോ ബോബനും മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും അടക്കമുളളവര്‍ പ്രതികരിക്കുകയുണ്ടായി.
വിപ്ലവം ഇവിടെ തുടങ്ങുന്നു
വിപ്ലവം ഇവിടെ തുടങ്ങുന്നു എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. സംഘപരിവാര്‍ അനുകൂലികള്‍ താരങ്ങളെ അന്ന് വലിയ തോതില്‍ കടന്നാക്രമിച്ചിരുന്നു. ഇന്ന് പൃഥ്വിരാജും സംഘവും നാട്ടിലേക്ക് തിരികെ വരാന്‍ സാധിക്കാതെ ജോര്‍ദാനില്‍ തുടരുമ്പോള്‍ സിഎഎ വിഷയം ഉയര്‍ത്തിയാണ് സെന്‍കുമാര്‍ പരിഹസിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് പരിഹാസം.
പൃഥ്വിരാജിന് ഒരു കാര്യം മനസിലായി
പോസ്റ്റ് വായിക്കാം: '' ജോർദാനിൽ കുടുങ്ങിക്കിടക്കുന്ന പൃഥ്വിരാജിന് ഒരു കാര്യം മനസിലായി... അനധികൃതമായി ഒരു രാജ്യത്ത് തങ്ങാൻ പറ്റില്ലെന്ന്......"!! അനുഭവത്തിലൂടെയുള്ള അറിവിനോളം ഒന്നും വരില്ല. ജോർദാനിൽ CAA ഉണ്ടോ? അല്ല അവിടെ ഏവനും കേറി കിടക്കാമോ? കൂട്ടത്തിൽ ഒരു ലേഡി CAA നടപ്പാക്കിയാൽ മതം മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു...എന്തായി..?? ഇപ്പോഴും ഭാരതം, സനാതന ധർമം എന്നിവ നശിക്കാതെ ഉള്ളതുകൊണ്ട് അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ ആയുധമായിട്ടും നിങൾ രക്ഷപ്പെടുന്നു''.
കർഫ്യൂവിൽ കുടുങ്ങി
ഏപ്രില്‍ പകുതി വരെ ജോര്‍ദാനിലെ വാദി റം മരുഭൂമിയില്‍ ആടുജീവിതത്തിന്റെ ചിത്രീകരണം തുടരാന്‍ ആയിരുന്നു സംഘത്തിന്റെ തീരുമാനം. എന്നാല്‍ കൊവിഡ് കാരണം ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് മുടങ്ങി. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം ഇടപെട്ട് ഷൂട്ടിംഗ് തുടരാനുളള അനുമതി സംഘത്തിന് നേടിക്കൊടുത്തിരുന്നു.
ഭക്ഷണം തീരുന്നു
എന്നാല്‍ പത്ത് ദിവസത്തേക്കുളള ഭക്ഷണ സാധനങ്ങള്‍ മാത്രമാണ് സിനിമാ സംഘത്തിന്റെ കയ്യില്‍ അവശേഷിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഷൂട്ടിംഗ് നിര്‍ത്തി വെച്ച് നാട്ടിലേക്ക് മടങ്ങാനുളള ശ്രമം. എന്നാല്‍ ഇവരെ ഉടനെ നാട്ടില്‍ എത്തിക്കാന്‍ സാധിക്കില്ല എന്നാണ് കേന്ദ്ര മന്ത്രി കെ മുരളീധരന് വ്യക്തമാക്കിയിട്ടുളളത്.
പ്രത്യേക വിമാനം സാധ്യമല്ല
ഇവര്‍ക്ക് തിരികെ എത്തണമെങ്കില്‍ വ്യോമഗതാഗതം പുനസ്ഥാപിക്കേണ്ടതുണ്ട്. ഏപ്രില്‍ 14നുളളില്‍ ഇവര്‍ക്കായി പ്രത്യേക വിമാനം അനുവദിക്കുന്നത് സാധ്യമല്ല എന്നും മുരളീധരന് വ്യക്തമാക്കി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ സാധാരണക്കാര്‍ കുടുങ്ങിക്കിടക്കുമ്പോള്‍ ചലച്ചിത്ര പ്രവര്‍ത്തകരെ മാത്രം നാട്ടിലേക്ക് എത്തിക്കുന്നത് തെറ്റായ നടപടിയാകുമെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.
സുരേഷ് ഗോപി ബന്ധപ്പെടുന്നു
തങ്ങള്‍ക്ക് താമസവും ഭക്ഷണവും വൈദ്യസഹായവും ഉള്‍പ്പെട ലഭിക്കുന്നുണ്ടെന്നും സുരക്ഷിതരമാണ് എന്നുമാണ് പൃഥ്വിരാജും ബ്ലെസ്സിയും അറിയിച്ചിരിക്കുന്നത്. സുരേഷ് ഗോപി എംപി നിരന്തരം വിളിച്ച് തങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട് എന്നും ബ്ലെസ്സി പറഞ്ഞു. കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായും വി മുരളീധരനുമായും താന്‍ ഫോണില്‍ സംസാരിച്ചു എന്നും ബ്ലെസ്സി പറഞ്ഞു.