ഇടത് -മത തീവ്രവാദത്തെ എളുപ്പം നിയന്ത്രിക്കാം; റിപ്പോർട്ട് തയ്യാറാക്കി, സെൻകുമാറിന്റെ വെളിപ്പെടുത്തൽ!
തിരുവന്തപുരം: മാവോയിസ്റ്റുകളുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്നതുമായ ബന്ധപ്പെട്ട് സർക്കാറിന് ഒരു റിപ്പോർട്ട് തയ്യാറാക്കി കൊടുത്തിരുന്നെന്ന് മുൻ പോലീസ് മേധാവി ടിപി സെൻകുമാർ. ഇടതുതീവ്രവാദത്തെ വളരെ എളുപ്പം നിയന്ത്രിക്കാം. അവരെ നേരിടാന്‍ പോകുമ്പോള്‍ ഇങ്ങോട്ട് വെടിവച്ചാല്‍ വെടിവയ്‌പൊക്കെ ഉണ്ടാകും. പക്ഷേ, അവര്‍ പ്രതിനിധീകരിക്കാന്‍ ശ്രമിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിന് ഒരു സോഷ്യല്‍ ഓഡിറ്റോടുകൂടി പദ്ധതികള്‍ നടപ്പാക്കണമെന്ന് സെൻകുമാർ പറഞ്ഞു.
സമകാലിക മലയാളമാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവര്‍ക്ക് വീടും ഭക്ഷണവും വിദ്യാഭ്യാസവും വൈദ്യുതിയും ഉള്‍പ്പെടെ എല്ലാം ലഭ്യമാക്കണം. അത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഒരു സോഷ്യല്‍ ഓഡിറ്റിംഗ് ടീം വേണം. അവരുടെ ജീവിതം കഷ്ടത്തിലാണ്. അത് മെച്ചപ്പെടുത്തിയാല്‍ അവര്‍ ആരുടെയും പിന്നാലെയും പോകില്ല. പിന്നെ, കുറച്ചാളുകള്‍ യാഥാര്‍ഥ്യബോധമില്ലാതെ അവരുടെ കൂടെപ്പോകുന്നുണ്ട്, മറ്റു പേരുകളില്‍ പരസ്യപ്രവര്‍ത്തനം നടത്തുന്ന അവരുടെതന്നെ മുന്നണി സംഘടനകളുമുണ്ട്. അവയെ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞതായി സമകാലിക മലയാളം റിപ്പോർട്ട് ചെയ്യുന്നു.

തച്ചങ്കരിക്ക് ഒന്നും അറിയില്ല
മാവോയിസ്റ്റുകളുടെ കാര്യത്തില്‍ ചെയ്യേണ്ടത് എന്തെന്ന് ഞാന്‍ തന്നെ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊടുത്തു. റ്റി ബ്രാഞ്ചില്‍ നിന്നാണ് അതൊക്കെ വരുന്നത്. എല്ലാം ഞാന്‍ തിരിച്ചുകൊടുത്ത് വേറെ തയ്യാറാക്കി. തച്ചങ്കരിക്കൊന്നും ഇതിന്റെ എ ബി സി ഡി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം തീവ്രവാദം തടയാൻ...
കേരളത്തിലെ മത തീവ്രവാദത്തെ നിയന്ത്രിക്കാന്‍ മുസ്‌ലിം സമുദായത്തിനുള്ളില്‍ നിന്നുതന്നെ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഐസിസും ആർഎസ്എസും തമ്മിൽ താരതമ്യമില്ല
മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. ഐസിസും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവുമില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

മത തീവ്രവാദം തടയാൻ പ്രത്യേകം നിയോഗിച്ചത് 512 പേരെ
മതതീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. അല്ലെങ്കില്‍ നടക്കില്ല. ഒരു ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാം നടപ്പാക്കണം. ഇപ്പോള്‍ത്തന്നെ സംസ്ഥാനവ്യാപകമായി 512 പേരെ അതിനു വേണ്ടി പ്രത്യേകം തെരഞ്ഞെടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് നിയോഗിച്ചിട്ടുണ്ട്. പത്രത്തില്‍ കൊടുത്ത് വലിയ വാര്‍ത്തയൊന്നുമാക്കേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാണ്.

മുസ്ലീം മതേതര മുഖം ഹമീദ് ചേന്ദമംഗലൂര്‍ മാത്രം
കേരളത്തിലെ മുസ്‌ലിം മതേതര മുഖമെന്നു ധൈര്യമായി പറയാവുന്നവരിലൊരാള്‍ ഹമീദ് ചേന്ദമംഗലൂര്‍ ആണ്. എം എന്‍ കാരശേരി കുറേയുണ്ടായിരുന്നു. ഇപ്പോള്‍ അത്ര കാണുന്നില്ല. അത്രയ്ക്ക് എക്‌സ്ട്രീം സെക്കുലറായി പോയില്ലെങ്കില്‍പ്പോലും മുസ്‌ലിം സമുദായത്തിന് ഇത്ര സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്ന സ്ഥലം വേറെ എവിടെയുണ്ട് എന്ന ചോദ്യം അവര്‍ സ്വയം ചോദിക്കണമെന്നും സെൻകുമാർ പറഞ്ഞു.

ജിഹാദ് എന്നാൽ മറ്റ് മതസ്തരെ കൊല്ലലല്ല
ഒരു മുസ്‌ലിമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്‌ലിമാക്കുകയും അമുസ്‌ലീങ്ങളെ കൊന്നുകളയുകയുമാണ് എന്ന് പറയുന്നിടത്താണ് പ്രശ്‌നം വരുന്നത്.

ക്രിസ്ത്യൻ ലൗജിഹാദ് ഇല്ലെന്ന് സെൻകുമാർ
നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും. ക്രിസ്ത്യാനികളുടെ ജനന നിരക്ക് കുറയുമ്പോഴും ജനസംഖ്യ കുറയാത്തത് അവര്‍ കുറേയൊക്കെ മതപരിവര്‍ത്തനം നടത്തിക്കുന്നതുകൊണ്ടാണ്. എന്നിട്ടു പോലും സംഘര്‍ഷമുണ്ടാകാത്തത് എന്തുകൊണ്ടാണ്? ക്രിസ്ത്യന്‍ ലൗ ജിഹാദ് ഇല്ല. ആ ഓപ്പണ്‍നെസ്സ് അവര്‍ക്കുണ്ടെന്നും സമകാലികമലയാളം നടത്തിയ അഭിമുഖത്തിൽ പറയുന്നു.












Click it and Unblock the Notifications