കുട്ടനാട്ടിൽ ടിപി സെൻകുമാർ സ്ഥാനാർത്ഥിയാകും! ബിജെപിയെ വെട്ടിലാക്കി അപ്രതീക്ഷിത നീക്കം!
ആലപ്പുഴ: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട്ടില്‍ ബിജെപിക്ക് ചെക്ക് വെച്ച് സുഭാഷ് വാസുവും ടിപി സെന്‍കുമാറും. കുട്ടനാട്ടില്‍ ടിപി സെന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി ഇറക്കാന്‍ സുഭാഷ് വാസു വിഭാഗം തീരുമാനിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്‍ഡിഎയില്‍ നിന്ന് ബിഡിജെഎസ് ആണ് കുട്ടനാട് സീറ്റില്‍ മത്സരിക്കുന്നത്. തങ്ങള്‍ സുഭാഷ് വാസുവിനൊപ്പമല്ല, തുഷാര്‍ വെള്ളാപ്പളളിക്ക് ഒപ്പമാണ് എന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയേയും തുഷാറിനേയും ഒരുപോലെ ഞെട്ടിച്ച് സുഭാഷ് വാസുവിന്റെ നീക്കം.

ബിഡിജെഎസിലെ ചേരിപ്പോര്
ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്ന സുഭാഷ് വാസുവും വെള്ളാപ്പളളിമാരും തമ്മില്‍ തല്ലിപ്പിരിഞ്ഞതോടെയാണ് ബിജെപിക്ക് തലവേദന തുടങ്ങിയത്. സുഭാഷ് വാസുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നടക്കം തുഷാര്‍ വെള്ളാപ്പളളി പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ചായിരുന്നു നടപടി.

ബിജെപി തുഷാറിനൊപ്പം
ബിജെപി നേതൃത്വത്തിന്റെ പിന്തുണ തനിക്കാണ് എന്നാണ് സുഭാഷ് വാസു അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സുഭാഷ് വാസുവിനെ തളളിയ ബിജെപി നേതൃത്വം തങ്ങള്‍ തുഷാറിന് ഒപ്പമാണെന്ന് നിലപാടെടുത്തു. ഇക്കുറി കുട്ടനാട് സീറ്റില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ ഇറക്കുമെന്ന് തുഷാര്‍ വെളളാപ്പളളി വ്യക്തമാക്കുകയും ചെയ്തു.

ഒരു മുഴം മുന്നേ
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ സീറ്റായ അരൂര്‍ ബിജെപിക്ക് വിട്ട് കൊടുത്തിരുന്നു. എന്നാല്‍ ഇക്കുറി കുട്ടനാട് സീറ്റ് വിട്ട് നല്‍കില്ലെന്ന് ബിഡിജെഎസ് നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. കുട്ടനാട്ടില്‍ നിന്ന് തന്നെയുളള നേതാക്കള്‍ മത്സരിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി. എന്നാല്‍ തുഷാറിന് ഒരു മുഴം മുന്നേ എറിഞ്ഞിരിക്കുകയാണ് സുഭാഷ് വാസു.

സെൻകുമാറിനെ മത്സരിപ്പിക്കും
തനിക്കൊപ്പമുളള മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ കുട്ടനാട്ടില്‍ മത്സരിപ്പിക്കാനാണ് സുഭാഷ് വാസുവിന്റെ നീക്കം. നാളെ വൈകിട്ട് കുട്ടനാട്ടില്‍ വെച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായേക്കും. സെന്‍കുമാര്‍ മത്സരിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ സുഭാഷ് വാസു തന്നെ കുട്ടനാട്ടില്‍ മത്സരിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുഭാഷ് വാസുവായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ത്ഥി.

വോട്ട് വിഭജിക്കും
33,044 വോട്ടുകള്‍ അന്ന് എന്‍ഡിഎ കുട്ടനാട്ടില്‍ നേടിയിരുന്നു. സുഭാഷ് വാസു വിഭാഗം കുട്ടനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ എന്‍ഡിഎയ്ക്ക് വലിയ വെല്ലുവിളിയാകും. സുഭാഷ് വാസുവിന് പാര്‍ട്ടിയിലും എസ്എന്‍ഡിപിയിലും വലിയ സ്വാധീനമുണ്ട്. ഇത് കുട്ടനാട്ടില്‍ എന്‍ഡിഎ വോട്ടുകള്‍ വിഭജിക്കപ്പെടാന്‍ കാരണമാവും എന്നതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്.

ആര്‍എസ്എസ് പിന്തുണ
എന്നാല്‍ കുട്ടനാട് തിരഞ്ഞെടുപ്പില്‍ സുഭാഷ് വാസുവിന് കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കില്ല എന്നാണ് തുഷാര്‍ വെള്ളാപ്പളളി വിഭാഗം പറയുന്നത്.
തങ്ങള്‍ക്ക് ആര്‍എസ്എസ് നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നാണ് സുഭാഷ് വാസു അവകാശപ്പെടുന്നത്. സുഭാഷ് വാസു തുറന്ന യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബിജെപിയുടെ തീരുമാനം കുട്ടനാട്ടില്‍ നിര്‍ണായകമാണ്.