'ചെന്നിത്തല ആഭ്യന്തര മന്ത്രിയായത് താക്കോൽദാന ശസ്ത്രക്രിയയിലൂടെ',തിരിച്ചടിച്ച് സെൻകുമാർ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപി ടിപി സെൻകുമാർ. ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാനാണ് മോഹമെന്നും അതിനായി മുസ്ലിം വിഭാഗങ്ങളുടെ ശ്രമമെന്നും ചെന്നിത്തല വിമർശിച്ചു. തീവ്രവാദത്തെപ്പറ്റി നന്നായി അറിയാവുന്ന ആളാണ് അദ്ദേഹമെന്നും സെൻകുമാർ വിമർശിച്ചു.
ചക്കയാണേൽ ചുഴിഞ്ഞ് നോക്കാമായിരുന്നു, സെൻകുമാറിനെ ഡിജിപിയാക്കിയതിൽ പശ്ചാത്തപിച്ച് ചെന്നിത്തല
സെൻകുമാറിനെ ഡിജിപിയാക്കിയതാണ് താൻ ചെയ്ത ഏറ്റവും വലിയ പാതകമെന്ന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് സെൻകുമാറിന്റെ വിമർശനം. ഇരിങ്ങാലക്കുടയിൽ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലാണ് സെൻകുമാർ ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ചത്.
തന്നെ ഡിജിപിയാക്കിയത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയല്ല. ആഭ്യന്തരമന്ത്രിയല്ല മന്ത്രിസഭയാണ് ഡിജിപിയെ നിയമിക്കുന്നത്. ചെന്നിത്തല ആദ്യം കാര്യങ്ങൾ വ്യക്തമായി പഠിക്കട്ടെ. താക്കോൽ ദാന ശസ്ത്രക്രിയയിലൂടെയാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതെന്നും സെൻകുമാർ പരിഹസിച്ചു.
മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നതുകൊണ്ടാണ് മുസ്ലിങ്ങളുടെ രക്ഷകനായി ചെന്നിത്തല എത്തുന്നത്. രാഷ്ട്രത്തിന് നന്മ വരുത്തുന്ന ആളുകളാണ് മുഖ്യമന്ത്രിയാകേണ്ടത്. ഇവരെപ്പോലെയുള്ളവരല്ല. താനൊരു ദുരന്തമായി തോന്നുന്നത് ചെന്നിത്തലയ്ക്കും സുഡാപ്പികൾക്കും മാത്രമാണെന്നും സെൻകുമാർ വിമർശിച്ചു. ആവശ്യം വന്നാൽ ഇനിയും പല കാര്യങ്ങളും പറയുമെന്നും താൻ അത് പറയണമോയെന്ന് ചെന്നിത്തല തീരുമാനിക്കട്ടെയെന്നും സെൻകുമാർ പറഞ്ഞു. സർവീസിലിരുന്ന കാലത്ത് മതത്തിന്റെ പേരിൽ താൻ എന്തെങ്കിലും പക്ഷാപാതം കാണിച്ചിട്ടുണ്ടെങ്കിൽ അത് തെളിയിക്കാനും സെൻകുമാർ വെല്ലുവിളിച്ചു.