കുമ്മനത്തിന് പിന്തുണയുമായി ടിപി ശ്രീനിവാസൻ ബിജെപി വേദിയിൽ; സോഷ്യൽ മീഡിയയിൽ ചർച്ച
തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് പിന്തുണയുമായി വിദേശ കാര്യ വിദഗ്ധനും മുൻ അംബാസിഡറുമായ ടിപി ശ്രീനിവാസൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിജയ് സങ്കൽപ് റാലിയിലാണ് ബിജെപിക്ക് പിന്തുണയുമായി ടിപി ശ്രീനിവാസനും എത്തിയത്.
ഇതാദ്യമായാണ് ടിപി ശ്രീനിവാസൻ ബിജെപി വേദിയിൽ എത്തുന്നത്. കുമ്മനം രാജശേഖരനുള്ള തന്റെ പിന്തുണ വേദിയിൽ വെച്ച് അദ്ദേഹം പ്രഖ്യാപിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരുന്നു ടിപി ശ്രീനിവാസൻ.
കുമ്മനത്തിന് പിന്തുണ
കുമ്മനം രാജശേഖരന് അധികാര മോഹമില്ലെന്നും ഏത് ചുമതലയും ഏറ്റെടുക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്നും ടിപി ശ്രീനിവാസൻ പറഞ്ഞു. അധികാരത്തിൽ പലരെയും കൊണ്ടു വരുമ്പോൾ നമ്മൾ ആഗ്രഹിക്കാറുണ്ട്, വലിയ വലിയ കാര്യങ്ങൾ അവർ നേടിത്തരുമെന്ന്. അതിന്റെ ഒരു നിരാശ കൂടി തനിക്കുണ്ട്. അതുകൊണ്ടാണ് കുമ്മനം രാജശേഖരനെ താൻ ബഹുമാനിക്കുന്നതെന്ന് ടി പി ശ്രീനിവാസൻ പറഞ്ഞു.
അധികാര മോഹമില്ല
കുമ്മനം രാജശേഖരന് അധികാരമോഹമില്ല. അദ്ദേഹം നമ്മുടെ നാട്ടിലെ വ്യക്തിയാണ്. അദ്ദേഹത്തിന് കാപട്യമില്ല, ബാങ്ക് ബാലൻസില്ല. മിസോറാം ഗവർണറോ, തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയോ, ഏത് ചുമതലയും അദ്ദേഹം ഏറ്റെടുക്കും. ഇക്കാരണങ്ങളൊക്കെയാണ് തന്നെ ബിജെപി വേദിയിൽ എത്തിച്ചതെന്നും ടിപി ശ്രീനിവാസൻ പറഞ്ഞു. പരിപാടിയിലേക്ക് ക്ഷണിച്ച എൻഡിഎ നേതാക്കൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.
മോദിയോട് ആദരവ്
1998ൽ വാഷിംങ്ടണിൽ അംബാസിഡറായ സമയത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് അദ്ദേഹത്തിന് ഭരണസ്ഥാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അന്ന് നരേന്ദ്ര മോദിയോട് തോന്നിയ ബഹുമാനവും ആദരവും പ്രടകിപ്പിക്കാനാണ് ഇന്ന് തിരുവനന്തപുരത്തെ വേദിയിൽ ഇരിക്കുന്നതെന്നും ടിപി ശ്രീനിവാസൻ പറഞ്ഞു.
ശശി തരൂരിനായി
2009ൽ ശശീ തരൂരിനെ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തെ മണ്ഡലത്തിന് പരിചയപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് ടി പി ശ്രീനിവാസൻ. എന്നാൽ 10 വർഷങ്ങൾക്കിപ്പുറം തരൂർ വീണ്ടും മത്സരിക്കാനിറങ്ങുമ്പോൾ എതിർ സ്ഥാനാർത്ഥിപ്പ് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. '' Mattering to India. The Shashi Tharoor campaign'' എന്ന പേരിൽ പുസ്തകവും എഴുതിയിട്ടുണ്ട് അദ്ദേഹം.
മാറ്റം വേണം
ശശി തരൂർ കഴിഞ്ഞ 10 വർഷമായി ഒരു മാറ്റവും കൊണ്ടു വന്നില്ല. മാറ്റം ആഗ്രഹിക്കുന്നത് കൊണ്ടാണ് കുമ്മനത്തെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഒരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ടിപി ശ്രീനിവാസൻ ബിജെപി വേദിയിൽ എത്തിയത് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാണ്.
വിദേശകാര്യ വിദഗ്ധൻ
ഐക്യ രാഷട്ര പരിസ്ഥിതി സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രിതിനിധിയും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയിൽ ഇന്ത്യയുടെ ഗവർണറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡറായും കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷണറായും പ്രവർത്തിച്ചിരുന്നു. കോളമിസ്റ്റ്, എഴുത്തുകാരൻ എന്നീ നിലകളിലും പ്രസിദ്ധനാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഉപാധ്യക്ഷനായി പ്രവർത്തിച്ചത്.
പ്രതീക്ഷ
ബിജെപി ഇക്കുറി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. മിസോറാം ഗവർണറായിരുന്ന കുമ്മനം രാജശേഖരനെ തിരിച്ചുവിളിച്ച് സ്ഥാനാർത്ഥിയാക്കിയതിലൂടെ തിരുവനന്തപുരത്ത് താമര വിരിയിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിക്കുന്നവയായിരുന്നു പുറത്ത് വന്ന ഭൂരിഭാഗം അഭിപ്രായ സർവേ ഫലങ്ങളും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ