ട്രാഫിക് എഎസ്ഐയെ നെടുമങ്ങാട് സിഐ കയ്യേറ്റം ചെയ്തു; സംഭവം പഴവങ്ങാടിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയെ സിഐ കയ്യേറ്റം ചെയ്തു. ഇന്നലെ വൈകിട്ട് പഴവങ്ങാടിയിലാണ് സംഭവം. ട്രാഫിക് എഎസ്ഐ ജാഫറിനെയാണ് നെടുമങ്ങാട് സിഐ രാജേഷ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. വാഹന പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഭവത്തിന് കാരണം. സി ഐ കയ്യേറ്റം ചെയ്യുകയും ഫോൺ എറിഞ്ഞു തകർത്തതായും ജാഫർ ഫോർട്ട് പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

നിരന്തരം പൊലീസിനെതിരെ ആരോപണങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും പൊലീസിന് നാണക്കേടായി മറ്റൊരു സംഭവം കൂടി ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരം പഴവങ്ങാടിയിലായിരുന്നു സംഭവം. പാർക്കിങിന് വിലക്കുള്ള സ്ഥലത്ത് വാഹനം നിർത്തിയിട്ടതാണ് പ്രശ്നങ്ങൾ തുടങ്ങാൻ കാരണം. നെടുമങ്ങാട് സി ഐ രാജേഷാണ് പഴവങ്ങാടിയിൽ പാർക്കിങിന് വിലക്കുള്ള സ്ഥലത്ത് വാഹനം നിർത്തിയിട്ടത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ജവഹർ ഈ വാഹനത്തിന്റെ ഫോട്ടോയെടുത്തു. പ്രകോപിതനായ സിഐ തന്നെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും തന്റെ മൊബൈൽ ഫോൺ എറിഞ്ഞുതകർത്തുവെന്നും കാട്ടിയാണ് ജവഹർ ഫോർട്ട് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
അതീവ ഗ്ലാമറസില്‍ ശാലു മേനോന്‍; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

വാഹന പാർക്കിങ്ങിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള മേഖലയായതിനാൽ ജവഹർ ട്രാഫിക് പൊലീസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലിടാനായിട്ടാണ് വാഹനത്തിന്റെ ഫോട്ടോയെടുത്തത്. ഈ സമയത്ത് സിഐ മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയും കാറിനകത്തേക്ക് എറിയുകയുമായിരുന്നു. മൊബൈൽ നശിപ്പിക്കുകയും ചെയ്തു.

റോഡിൽ പൊതുജനമധ്യത്തിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയോട് സിഐയുടെ അപമര്യാദയോടെയുള്ള പെരുമാറ്റം. പിന്നീട് ജവഹർ ഫോർട്ട് പൊലീസിൽ വിവരമറിയിക്കുകയും സ്ഥലത്തേക്ക് കൂടുതൽ പൊലീസുകാരെത്തുകയും ചെയ്തു. സിഐ അസഭ്യം പറഞ്ഞെന്നും മൊബൈൽ നശിപ്പിച്ചതായും ജവഹറിന്റെ പരാതിയിലുണ്ട്. ഇതിൻമേൽ ഇനി എന്ത് നടപടിയുണ്ടാകുമെന്നാണ് കണ്ടറിയേണ്ടത്.

സംസ്ഥാന പൊലീസിൽ അടുത്തിടെ ഉയർന്ന മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ്, ഹണിട്രാപ്പ് അടക്കമുള്ള വിവാദ വിഷയങ്ങളിലെ ഉദ്യോഗസ്ഥരുടെ ഇടപെടൽ സേനയ്ക്കാകെ നാണക്കേടായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും തലസ്ഥാനത്ത് തന്നെ പൊലീസിന് അപമാനകരമായ സംഭവം ഉണ്ടായിരിക്കുന്നത്.

അതേസമയം, സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരുടെ സമഗ്രമായ യോഗം ചേരാൻ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്ക് ഓൺലൈൻ വഴിയാണ് യോഗം. ഗൂഗിൾ മീറ്റ് വഴി ചേരുന്ന യോഗത്തിൽ എസ്എച്ച്ഒ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെ പങ്കെടുക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. മാവുങ്കൽ, ഹണിട്രാപ്പ് വിവാദങ്ങളടക്കം പൊലീസിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം എന്നുള്ളതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications