ആരോരുമറിയാതെ നടത്തിയ ട്രാഫിക് പരിഷ്‌കാരം പ്രതിഷേധത്തിനിടയാക്കി-ലിങ്ക് റോഡ് ഉപരോധത്തെ തുടർന്ന് പരിഷ്കരണത്തിൽ നിന്നും പോലീസ് പിന്മാറി
വടകര:വടകര ടൗണിൽ ഇന്നലെ മുതൽ ആരോരുമറിയാതെ പോലീസ് നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കാരം പ്രതിഷേധത്തെ തുടർന്ന് നടപ്പാക്കാനായില്ല.കൊയിലാണ്ടി,പേരാമ്പ്രപയ്യോളി,കോട്ടക്കൽ,കൊളാവിപ്പാലം,മണിയൂർ,പേരാമ്പ്ര-ചാനിയംകടവ്,കോഴിക്കോട് നിന്നും പഴയ സ്റ്റാൻഡിലേക്ക് എത്തേണ്ട ബസ്സുകൾ എന്നിവ ബൈപ്പാസിൽ നിന്നും ലിങ്ക് റോഡ് വഴി തിരിച്ചു വിട്ട പരിഷ്കാരമാണ് പാളിയത്.പെട്ടെന്ന് പോലീസ് കൈകൊണ്ട നടപടിക്കെതിരെ ബസ് പാസ്സഞ്ചേഴ്‌സ് ഗൈഡുകൾ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.
ഇത് വഴി വരുന്ന ബസ്സുകൾ പഴയ ബസ് സ്റ്റാൻഡിൽ കയറാതെ ലിങ്ക് റോഡിൽ നിന്നും ആളെ കയറ്റി അതാത് റൂട്ടുകളിലേക്ക് പോകുന്നതായിരുന്നു പുതിയ പരിഷ്‌കാരം.എന്നാൽ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാസ്സഞ്ചേഴ്‌സ് ഗൈഡുകൾ ലിങ്ക് റോഡിൽ ബസ് നിർത്തിട്ട് ആളെ കയറ്റുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെ പ്രതിഷേധം ആളിക്കത്തി.

ഇതേ തുടർന്ന് തൊഴിലാളികൾ മണിക്കൂറോളം ലിങ്ക് റോഡ് ഉപരോധിച്ചു.പരിഷ്കാരത്തിന്റെ ഭാഗമായി പഴയ ബസ് സ്റ്റാൻഡിൽ നിന്നും ലിങ്ക്
റോഡ് വഴി ബൈപാസ്സിലേക്ക് പോയിരുന്ന വാഹനങ്ങൾക്ക് പരിഷ്കരണത്തെ തുടർന്ന് ഇത് വഴി പോകാൻ പറ്റാത്ത സ്ഥിതിയായി.പെട്ടെന്നുണ്ടായ പരിഷ്കരണം ഓട്ടോ തൊഴിലാളികളിലും പ്രതിഷേധത്തിനിടയാക്കി.പിന്നീട് വടകര ഡിവൈഎസ്പി.ടിപി പ്രേമരാജൻ,എസ്.ഐ.രാമകൃഷ്ണൻ എന്നിവർ തൊഴിലാളികളുമായി
സംസാരിച്ച് പരിഷ്ക്കാരം താൽക്കാലികമായി മാറ്റാമെന്ന ധാരണയിൽ എത്തിയതോടെയാണ് പ്രതിഷേധക്കാർ പിന്മാറിയത്.
എന്നാൽ കഴിഞ്ഞ ദിവസം പോലീസ് വിളിച്ചു ചേർത്ത യോഗ തീരുമാന പ്രകാരമാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കിയതെന്നാണ് പോലീസ് വാദം.ഈ യോഗത്തിൽ ട്രേഡ് യൂനിയൻ നേതാക്കൾ,വ്യാപാരി പ്രതിനിധികൾ,നഗരസഭാ അധികൃതർ,മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തിരുന്നു.യോഗത്തിൽ ആരും തന്നെ എതിരഭിപ്രായം പറഞ്ഞിട്ടില്ല.ഇതേ തുടർന്നാണ് ഒന്നാം തിയ്യതി മുതൽ ട്രാഫിക് പരിഷ്കരവുമായി മുന്നോട്ട് പോയത്.തൊഴിലാളികളെയും,വ്യാപാരികളെയും വിശ്വാസത്തിലെടുത്ത് മാത്രമേ പരിഷ്‌കാരം നടപ്പിലാക്കുകയുള്ളൂ വെന്ന് ഡി.വൈ.എസ്.പി.പറഞ്ഞു.
നഗരസഭാ ചെയർമാനുമായി ആലോചിച്ച ശേഷം എല്ലാവരേയും ഒന്നിച്ചിരുത്തി ചർച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും പോലീസ് വ്യക്തമാക്കി.റോഡ് ഉപരോധം സിഐടിയു താലൂക്ക് സെക്രട്ടറി കെവിരാമചന്ദ്രൻ ഉൽഘാടനം ചെയ്തു.പ്രദീപ്കുമാർ,വിടി രാമചന്ദ്രൻ.ബിജു എന്നിവർ നേതൃത്വം നൽകി.












Click it and Unblock the Notifications