"നീ ആണല്ലേ.. എന്തിനാണ് വേഷം കെട്ടിയിരിക്കുന്നത്? സഭയിൽ ട്രാൻസ്ജെൻഡർ ശ്യാമയെ അപമാനിച്ച് പിസി ജോർജ്
Recommended Video
കോഴിക്കോട്: തനിക്ക് അപ്പുറത്തുള്ള വ്യക്തികളെ, പ്രത്യേകിച്ച് സ്ത്രീകളെ ബഹുമാനിക്കാൻ അറിയാത്ത വ്യക്തിയാണ് താനെന്ന് പൂഞ്ഞാർ എംഎൽഎ പിസി ജോർജ് പല തവണയായി തെളിയിച്ചിട്ടുണ്ട്. കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അടക്കം അസഭ്യം പറയുന്നത് കേരളം കേട്ടിട്ടുണ്ട്. അപ്പോഴൊക്കെയും നാക്കിന് ലൈസൻസില്ലാത്തയാൾ എന്ന 'സ്വാതന്ത്ര്യം' മലയാളി പിസി ജോർജിന് അനുവദിച്ച് കൊടുത്തിട്ടുമുണ്ട്.
എന്നാൽ ഭിന്നലിംഗക്കാരെപ്പോലെ സമൂഹത്തിൽ നിവർന്ന് നിൽക്കാൻ പൊരുതുന്ന ഒരു വിഭാഗത്തെ അപമാനിക്കുന്നതിന് ഒരു ലൈസൻസ് ഇല്ലായ്മയുടെ തൊടുന്യായവും കാരണമായി പറയാൻ സാധിക്കില്ല. നിയമസഭയ്ക്ക് അകത്ത് വെച്ച് തന്നെ പൂഞ്ഞാർ എംഎൽഎ അപമാനിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ശ്യാമ എസ് പ്രഭ.
അപമാനിച്ച് പിസി ജോർജ്
ശ്യാമ എസ് പ്രഭയുടെ അനുഭവക്കുറിപ്പ് ഇതാണ്: ജൂൺ 14ന് നടക്കുന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചറിനെ കാണുന്നതിനായി ഇന്ന് നിയമസഭയിൽ പോകേണ്ടി വന്നിരുന്നു . ആദ്യമായാണ് നിയമസഭയ്ക്കുള്ളിൽ നടക്കുന്ന കാര്യക്രമങ്ങൾ നേരിൽ കാണുന്നതും അനുഭവിക്കുന്നതും. ആ സന്തോഷത്തിൽ പുറത്തേക്ക് വരുന്ന അവസരത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലം എം എൽ എ പി സി ജോർജിനെ കാണാനിടയായി.
എന്തിനാണ് വേഷം കെട്ടിയിരിക്കുന്നത്?
മാന്യമഹാജനങ്ങളേ എന്ന റിയാലിറ്റി ഷോയിലെ മത്സരാർഥിയായിരുന്ന അവസരത്തിൽ വിധികർത്താവായി വന്ന പിസി ജോർജിനെ വീണ്ടും കണ്ട സന്തോഷത്തിൽ സംസാരിക്കാൻ മുതിർന്നപ്പോൾ അദ്ദേഹത്തിൻറെ മറുപടി ഇപ്രകാരമായിരുന്നു, "നീ ആണല്ലേ..? എന്താ ഇവിടെ? എന്തിനാണ് വേഷം കെട്ടിയിരിക്കുന്നത്? മീശ അറിയുന്നുണ്ടല്ലോ".... എൻറെ മറുപടി ഞാനൊരു ട്രാൻസ് ജെൻഡർ വ്യക്തി ആണ് എന്നതായിരുന്നു.
തടിയൂരിപ്പോയി
ഞാൻ തിരികെ ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ "എനിക്ക് തിരക്കാണ്.... അതാണ്... ഇതാണ്... പിന്നെ"... എന്നുപറഞ്ഞ് തടിയൂരി പോകാനുള്ള ശ്രമമാണ് നടത്തിയത്. ഒരുപക്ഷേ സുഹൃത്തുക്കൾ കൂടെയുള്ളതുകൊണ്ട് ആയിരിക്കും. എന്നാലും എന്തിനാണ് ഈ വേഷം കെട്ടൽ കാണിക്കുന്നത് എന്നുള്ളതായിരുന്നു വീണ്ടും അദ്ദേഹത്തിൻറെ മറുപടിയും മുഖത്തുള്ള ഭാവവും. ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തിൻറെ നിലപാടിനോട് വീക്ഷണത്തോട് കടുത്ത വിയോജിപ്പാണ് ഈ അവസരത്തിൽ പ്രകടിപ്പിക്കാനുള്ളത്.
പുച്ഛം മാത്രമേ ഉള്ളൂ
കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹം വേഷം കെട്ടി നടക്കുന്നവരാണ് എന്നുള്ള ധ്വനിയാണ് ആ മാന്യൻറെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നുള്ളതിൽ അതിയായ ദുഃഖമുണ്ട്. സമൂഹത്തിൽ നടക്കുന്ന സാമാന്യം വിഷയങ്ങളെക്കുറിച്ചോ ഇത്തരം ജീവിതങ്ങളെക്കുറിച്ചോ യാതൊരു ധാരണയുമില്ലാതെ മുൻവിധിയോടുകൂടി സമീപിക്കുന്ന ഇത്തരം ജനപ്രതിനിധികളോട് പുച്ഛം മാത്രമാണ് ഈ അവസരത്തിൽ രേഖപ്പെടുത്താൻ ഉള്ളത്.
പൊതുസമൂഹം മനസ്സിലാക്കേണ്ടത്
ഇന്നും ഇത് വേഷംകെട്ടൽ ആണെന്നും, ഇത് മനോവിഭ്രാന്തി ആണെന്നും കരുതുന്ന ഒരു വിഭാഗത്തിന് മുതൽക്കൂട്ടാകുന്ന പ്രതികരണമാണ് ഈ സാമാജികൻറെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. വ്യക്തി എന്താണെന്നും, ജീവിതം എന്താണെന്നും, മനുഷ്യർ അനുഭവിക്കുന്ന സ്വാഭാവികമായ ബുദ്ധിമുട്ടുകൾ എന്താണെന്നും, എത്രത്തോളം മാനസികസംഘർഷം നേരിടുന്ന വ്യക്തികളാണ് ട്രാൻസ്ജെൻഡർ സമൂഹത്തിലുള്ള വരെന്നും ഇനിയും പൊതു സമൂഹം മനസ്സിലാക്കേണ്ടതുണ്ട്..
നിങ്ങൾക്ക് ആള് തെറ്റി..
ഇന്ന് വലിയ രീതിയിലുള്ള അപമാനമാണ് എൻറെ സ്വത്വബോധത്തിൽ ഉറച്ചു നിൽക്കുന്ന അവസരത്തിൽ എനിക്ക് നേരിടേണ്ടി വന്നത്. ഇത്തരം നിലപാടുകളുള്ള പിസി ജോർജ് എംഎൽഎ യോട് കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹത്തിൻറെ പ്രതിനിധി എന്നുള്ള നിലയിൽ കടുത്ത വിദ്വേഷവും പ്രതിഷേധവും അമർഷവും രേഖപ്പെടുത്തുന്നു. എന്റെ വ്യക്തിത്വത്തെ, ജൻഡർ ഐഡന്റിറ്റിയെ ചോദ്യം ചെയ്ത പി സി ജോർജ് എം എൽ എ നിങ്ങൾക്ക് ആള് തെറ്റി..
സമാജികർക്ക് അവബോധമുണ്ടാക്കണം
അടിയന്തരമായി സർക്കാർ ഇടപെട്ടു കൊണ്ട് ഇത്തരം വിഷയവുമായി ബന്ധപ്പെട്ട് സാമാജികർക്ക് അവബോധം നൽകേണ്ടത് അനിവാര്യമാണ്. നിയമസഭയ്ക്കുള്ളിൽ വെച്ച് അപമാനം നേരിടേണ്ടി വന്ന സാഹചര്യത്തിൽ പൊതു നിരത്തിലേക്ക് ഇറങ്ങുമ്പോൾ ഉണ്ടാകുന്ന അവസ്ഥയെക്കുറിച്ച് പറയേണ്ടതില്ലല്ലോ? നിയമസഭയ്ക്കുള്ളിൽ വച്ച് ട്രാൻസ്ജെൻഡർ വ്യക്തിയോട് ഇത്തരത്തിൽ പെരുമാറുന്ന ഒരു ജനപ്രതിനിധിക്ക്, തൻറെ സ്വന്തം മണ്ഡലത്തിൽ ഉള്ള ട്രാൻസ്ജൻഡർ സമൂഹത്തിനോടുള്ള പേരുമാറ്റം എത്തരത്തിലുള്ളതായിരിക്കും എന്ന് ഊഹിക്കാമല്ലോ.
ഗൗരവപൂർവ്വം കാണണം
നിയമപരമായി നാം അർഹിക്കുന്ന അവകാശങ്ങൾ പോലും ഒരുപക്ഷേ നമുക്ക് ലഭിക്കുകയില്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം എടുത്തിരിക്കുന്ന പ്രതിജ്ഞക്ക് വിപരീതമായി, ഭരണഘടനയുടെ ലംഘനമാണ് നടത്തിയിരിക്കുന്നത്.ഇത് ഗൗരവപൂർവ്വം കാണേണ്ട ഒരു വസ്തുതയാണ് എന്നാണ് ശ്യാമ എസ് പ്രഭയുടെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്. പിസി ജോർജിന് എതിരെ വൻ പ്രതിഷേധമാണ് ശ്യാമയുടെ പോസ്റ്റുമായി ബന്ധപ്പെട്ട് ഉയരുന്നത്.
പിന്തുണച്ച് സൈബർ ലോകം
ശ്യാമയ്ക്ക് ശക്തമായ പിന്തുണയും സൈബർ ലോകം നൽകുന്നു.'' ഇത്തരം ഭാഷ ഉപയോഗിക്കുവാനുള്ള നിലവാരമേ ആ പൂഞ്ഞാറുകാരനൊള്ളൂ.. അയാളുടെ മുന്നത്തെ പല പരാമർശത്തിലും അതു വ്യക്തമാണ്. രാഷ്ട്രീയ മുതലെടുപ്പു മാത്രം ലക്ഷ്യം വെക്കുന്ന ഇതുപോലെയുള്ള പരനാറികളുടെ വാക്കു കേട്ടു നീ അപമാനിതയാകേണ്ട കാര്യമില്ല'' എന്നാണ് ഒരാളുടെ പ്രതികരണം. പുഞ്ഞാറിന്‍റെ വില കളയാന്‍ ഒരു എംഎൽഎയെന്ന് സൈബർ ലോകം രോഷം കൊള്ളുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ശ്യാമ എസ് പ്രഭയുടെ ഫേസ്ബുക്ക് പോസ്റ്റ്