പിണറായി കൊട്ടിഘോഷിച്ച കൊച്ചി മെട്രോയിൽ ഭിന്നലിംഗക്കാർക്ക് ദുരിതം മാത്രം! നടുക്കുന്ന അനുഭവക്കുറിപ്പ്
കൊച്ചി: രാജ്യത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് ട്രാന്‍സ് ജെന്‍ഡര്‍ സൗഹൃദ സംസ്ഥാനമെന്നാണ് കേരളം അവകാശപ്പെടുന്നത്. ഒരു പരിധി വരെ അത് ശരിയെന്ന് തന്നെ സമ്മതിക്കാം. ട്രാന്‍സ് ജെന്‍ഡറുകളുമായി ബന്ധപ്പെട്ട് ചരിത്രപരമായ പല തീരുമാനങ്ങളുമെടുക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തവണത്തെ ബജറ്റില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്കായി വലിയൊരു വിഹിതം നീക്കി വെച്ചത് ഉള്‍പ്പെടെ.
സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ജോലി നല്കിയ സര്‍ക്കാര്‍ തീരുമാനം ഏറെ പ്രശംസ നേടിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും മിക്കവരും ജോലി ഉപേക്ഷിക്കുന്ന സാഹചര്യവും ഉണ്ടായി. കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് മെട്രോ ജോലിക്കാരിയായ തീര്‍ത്ഥ സാര്വികയുടെ ഫേസ്ബുക്ക് കുറിപ്പ് ഞെട്ടിക്കുന്നതാണ്.
പുരോഗമനം കടലാസിൽ മാത്രം
ഭിന്നലിംഗക്കാരെ പൊതുവെ അകറ്റി നിര്‍ത്തിയിരുന്നൊരു സമൂഹമാണ് നമ്മുടേത്. എന്നാലിന്ന് സ്ഥിതിയില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്നു. രാത്രി മാത്രം പുറത്തിറങ്ങേണ്ടുന്ന ഗതികേടുണ്ടായിരുന്നവര്ക്ക് പകലും പുറത്തിറങ്ങാമെന്നായിരിക്കുന്നു. അവര്‍ സംഘടനകള്‍ രൂപീകരിക്കുകയും അവകാശങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. അതിനിടയിലും ഭിന്നലിംഗക്കാരെ മനുഷ്യരായി പോലും കണക്കാക്കാത്തവരും ഇഷ്ടം പോലെയുണ്ട്.
മെട്രോയിൽ ജോലി
ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കൊച്ചി മെട്രോയില്‍ 23 പേരെ ജോലിക്ക് നിയമിച്ചത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടത്തിലായിരുന്നു ഹൗസ് കീപ്പിംഗ്, ടിക്കറ്റിഗ് വിഭാഗങ്ങളില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കിയത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ പലരും ജോലി ഉപേക്ഷിച്ചു.
ജോലി ഉപേക്ഷിച്ച് ഭിന്നലിംഗക്കാർ
മെട്രോയിലെ ശമ്പളക്കുറവും താമസസ്ഥലം ലഭിക്കാത്തതുമൊക്കെയാണ് പലരും ജോലി ഉപേക്ഷിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത്. സര്‍ക്കാര്‍ ഇടപെട്ട് കാക്കനാട് ജ്യോതിസ് ഭവനില്‍ 500 രൂപ വാടകയ്ക്ക് താമസ സൗകര്യം ഒരുക്കിയിരുന്നു. ശേഷം ജോലിയില്‍ തുടര്‍ന്ന ഭിന്നലിംഗക്കാരുടെ സ്ഥിതി വളരെ മോശമായിരുന്നു എന്നാണ് തീര്‍ത്ഥയുടെ അനുഭവം സൂചിപ്പിക്കുന്നത്.
മെട്രോ അനുഭവം
തീര്‍ത്ഥ സാര്‍വിക പറയുന്നു: പ്രിയ സുഹൃത്തുക്കളെ, ഞാൻ കൊച്ചി മെട്രോ ജീവനക്കാരിയാണ്. വളരെയധികം ചർച്ചാ വിഷയമായ കാര്യമാണ് കൊച്ചി മെട്രോയിൽ ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിൽപ്പെട്ടവർക്ക് ജോലി നൽകുന്നത്! മെട്രോ ജോലിയെ സംബന്ധിച്ചുള്ള സംശയങ്ങളും ഞങ്ങളോട് പറഞ്ഞിരുന്ന കാര്യങ്ങളിലുള്ള ക്രമക്കേടുകളും കമ്മ്യൂണിറ്റി സുഹൃത്തുക്കൾ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.
ദുരിതങ്ങൾ മാത്രം
മെട്രോയിലെ വേതനം ഒരു ട്രാൻസിനെ സംബന്ധിച്ചിടത്തോളം ജീവിക്കാൻ ഉതകുന്നതല്ലായിരുന്നിട്ട് കൂടിയും ജോലിയിൽ തുടരുകയായിരുന്നു. ഈ മാസത്തെ സാലറി വന്നപ്പോൾ Paid off Salary ഇല്ല. പോരാത്തതിന് ഡബിൾ ഡ്യൂട്ടി എടുത്തത്തിന്റെ വേതനവും ഇല്ല. ഓഫ് ദിവസങ്ങൾ പരസ്പരം മാറ്റി എടുത്തോട്ടെ എന്ന് ടീം ലീഡറോട് ചോദിച്ചപ്പോൾ അത് വേണ്ട പകരം ഡ്യൂട്ടി കട്ട് ചെയ്യു എന്നായിരുന്നു മറുപടി.
അവകാശം ചോദിച്ചാൽ പുറത്താക്കൽ
അതും കൂടാതെ ഇനി മുതൽ പ്രവർത്തന ദിവസങ്ങൾ 18 ദിവസമായി കുറച്ച് 3 Paid off Salary യും ഉണ്ടാവൂ എന്ന് പുതിയ അറിയിപ്പ്. അവകാശങ്ങളും ആവശ്യങ്ങളും ചോദിച്ചാൽ സസ്പെൻഷനാണ് ഫലം. രാത്രി സമയങ്ങളിൽ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ ധാരാളം ബുദ്ധിമുട്ടുകൾ നേരിടുന്നതുകൊണ്ട് ഒരു പെൺകുട്ടി യാത്രാ സൗകര്യം ആവശ്യപ്പെട്ടമ്പോൾ ആ കുട്ടിയെ സസ്പന്റ് ചെയ്തു.
അപമാനവും പരിഹാസവും
വേതന കാര്യങ്ങളെക്കുറിച്ച് സംസാരിച്ചാൽ FMC മേലധികാരി ദിൽ രാജിന്റ മറുപടി എന്റെ വീട്ടീലെ വേലക്കാരിക്ക് ഇതിലും ശമ്പളമുണ്ടെന്നാണ്. പിന്നെ നിങ്ങൾ ബിസിനസ്സ് ചെയ്യു, ഇതിലും കൂടുതൽ പണം കിട്ടും എന്ന പരിഹാസവും. മെട്രോയിൽ ഉദ്യോഗകയറ്റത്തിനായുള്ള മൂന്നോളം AFC ട്രെയിനിങ്ങുകൾ പൂർത്തിയായി. എന്നാൽ ഒരു ട്രാൻസിനേ പോലും ഇതുവരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി
പ്രതിമാസം 3000 രൂപയോളം ESI ,PF ഫണ്ടിലേക്കെന്നു പറഞ്ഞു വരുമാനത്തിൽ നിന്ന് പിടിക്കുന്നുണ്ട്. എന്നാൽ അക്കൗണ്ടിൽ ഈ തുക എത്തിയിട്ടില്ല. യാതൊരു അനുബന്ധരേഖകളുമില്ല. ഞങ്ങൾക്ക് ഈ ജോലി തന്നത് ഒരു ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയാണെങ്കിൽ ദയവ് ചെയ്തു ഞങ്ങളെപോലെയുള്ളവരെ നിങ്ങളുടെ രാഷ്ട്രീയതന്ത്രങ്ങളിലേക്കു വലിച്ചിഴയ്ക്കരുത്. ജീവിച്ച് പൊക്കോട്ടെ എന്നാണ് തീർത്ഥയുടെ കുറിപ്പ് അവസാനിക്കുന്നത്.