ഭിന്നലിംഗക്കാർക്ക് വീണ്ടും ക്രൂരമായ ആക്രമണം.. നാട്ടുകാർ നോക്കിനിന്നെന്ന് ശീതൾ ശ്യാം വൺ ഇന്ത്യയോട്
Recommended Video
തിരുവനന്തപുരം: ഭിന്നലിംഗ സൌഹൃദ സംസ്ഥാനമെന്ന് വീമ്പ് പറയുമ്പോഴും ഭിന്നലിംഗക്കാർ ദിനംപ്രതിയെന്നോണം കേരളത്തിൽ പലയിടത്തായി ആക്രമിക്കപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് വലിയ തുറയിൽ കുട്ടികളെ പിടുത്തക്കാരനെന്ന് ആരോപിച്ച് ആൾക്കൂട്ടം ഒരു ട്രാൻസ്ജെൻഡറിനെ തല്ലിച്ചതച്ചത്. കോഴിക്കോട് മിഠായിത്തെരുവിൽ അക്രമികളായത് പോലീസ് തന്നെയാണ്.
നികേഷ് കുമാറിന്റെ 'ആമി' ചർച്ചയെ കൊന്ന് കൊല വിളിച്ച് മാധ്യമപ്രവർത്തക! വർഗീയത വിറ്റ് കാശാക്കുന്നു!
ഈ ചോരക്കറ മറക്കേണ്ടതല്ല.. ആർത്തവദിനങ്ങളിൽ അലറി അമ്മാനമാടുന്നൊരു പെണ്ണിന്റെ അനുഭവക്കുറിപ്പ്!
ഏറ്റവും ഒടുവിലായി ആക്രമിക്കപ്പെട്ടിരിക്കുന്നത് ടിവി താരവും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ സൂര്യയും സുഹൃത്തുക്കളുമാണ്. തിരുവനന്തപുരത്ത് തന്നെയാണ് സംഭവം. നാട്ടുകാർ നോക്കി നിൽക്കേയായിരുന്നു ഒരാൾ ഭിന്നലിംഗക്കാരായ മൂന്ന് പേരെ ശാരീരികമായടക്കം കയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തത്. പുരുഷാരം നിയമം കയ്യിലെടുക്കുന്ന തരത്തിലാണ് നാടിന്റെ പോക്കെന്ന് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ശീതൾ ശ്യാം വൺ ഇന്ത്യയോട് പ്രതികരിച്ചു.
ആക്രമിക്കപ്പെട്ടത് മൂന്ന് പേർ
ശിവാംഗി എന്ന ട്രാന്‍സ്‌ജെന്‍ഡറിന്റെ പുതിയ വീടിന്റെ പാല് കാച്ചല്‍ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഭിന്നലിംഗക്കാരായ സൂര്യ, വിനീത, അളകനന്ദ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. അരുവിക്കര മൈലം ജിവി രാജ സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. ശിവാംഗിയുടെ വീട്ടിലേക്ക് വരുന്നതിനിടെ വഴി തെറ്റിയ വിനീതയും അളകനന്ദയും വഴി ചോദിച്ച ആള്‍ ഇവരോട് മോശമായി സംസാരിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
വണ്ടി തടഞ്ഞ് ആക്രമണം
വണ്ടി തടഞ്ഞ് നിര്‍ത്തിയ ശേഷം നിങ്ങളൊക്കെ ആണുങ്ങള്‍ പെണ്ണായി വേഷം മാറി വന്നവരാണ് എന്ന് പറഞ്ഞ് ചാവി ഊരിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത സൂര്യയേയും ഇയാള്‍ അപമാനിച്ചു. സൂര്യ ടെലിവിഷൻ പരിപാടികളിലൂടെ പ്രശസ്തയാണ്. നീ ആണും പെണ്ണും കെട്ടതാണ് എന്നും പുരുഷന്മാരെ പിടിക്കാന്‍ നടക്കുന്നവരാണ് എന്നും പറഞ്ഞായിരുന്നു അധിക്ഷേപം. മാത്രമല്ല ഇയാള്‍ സൂര്യയുടെ വസ്ത്രമഴിക്കാന്‍ ശ്രമിക്കുകയും തലയില്‍ ഹെല്‍മറ്റ് കൊണ്ട് അടിക്കുകയും മാറിടത്തില്‍ പിടിക്കുകയും ചെയ്തതായും ആരോപണമുണ്ട്.
പ്രതി അറസ്റ്റിൽ
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാറയില്‍ കുളം പുഷ്പരാജ് എന്നയാള്‍ക്കെതിരെ സൂര്യ പോലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സംഭവ സമയത്ത് ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാം പറയുന്നു. സൂര്യയെ അടക്കമുള്ളവരെ പുഷ്പരാജ് ആക്രമിക്കുന്നത് നാട്ടുകാര്‍ നോക്കി നില്‍ക്കുകയായിരുന്നുവെന്നും ശീതള്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു.
നിയമം കയ്യിലെടുക്കുന്നു
വലിയ തുറയില്‍ വെച്ച് ട്രാന്‍സ്‌ജെന്‍ഡറായ വ്യക്തിയെ കുട്ടികളെ പിടിക്കാന്‍ വന്നയാള്‍ എന്നാരോപിച്ച് ആള്‍ക്കൂട്ടം കൈകാര്യം ചെയ്തിരുന്നു. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ് നാട്ടുകാര്‍ പെരുമാറുന്നതെന്ന് ശീതൾ പറഞ്ഞു. പുരുഷാരം നിയമം കയ്യിലെടുക്കുന്ന തരത്തിലാണ് നാടിന്റെ പോക്ക്.
പലവിധത്തിൽ അപമാനം
സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്‌സിനുമൊന്നും രാത്രി സമയങ്ങളില്‍ ഇറങ്ങി നടക്കാന്‍ പോലും സാധിക്കുന്നില്ല. ഇവര്‍ ട്രാന്‍സ്‌ജെന്‍ഡറുകളാണോ എന്ന് ചോദിക്കുകയും വസ്ത്രം ഊരി അത് പരിശോധിക്കുകയും ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും ചെയ്യുന്നു. വലിയ തുറയില്‍ ആക്രമിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ പേടി മൂലമാണ് പരാതിയുമായി മുന്നോട്ട് വരാഞ്ഞത്.
വലിയ തുറയിലെ ആക്രമണം
വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട ഒരാളായിരുന്നു അത്. മുസ്ലീം സമുദായത്തില്‍ നിന്നുള്ള ആളുമായിരുന്നു. വീട്ടുകാര്‍ക്ക് ഇനിയും നാണക്കേട് ഉണ്ടാക്കേണ്ട എന്നുള്ളത് കൊണ്ടാണ് പരാതി കൊടുക്കാതിരുന്നത്. ഭയപ്പെടുത്തിയത് കൊണ്ടാണ് ആ കുട്ടിക്ക് പരാതിപ്പെടാന്‍ കഴിയാതെ പോയത്. എന്നാല്‍ പോലീസിന് കേസെടുക്കാവുന്നതായിരുന്നു. കാരണം പോലീസുകാരെപ്പോലും ജനക്കൂട്ടം ഉപദ്രവിച്ചു എന്നാണറിഞ്ഞത്.
ആരും ശിക്ഷിക്കപ്പെടുന്നില്ല
ആളുകള്‍ അയാളുടെ വസ്ത്രമുരിഞ്ഞ് കടലില്‍ കൊണ്ടുപോയി ഇടാന്‍ ശ്രമിച്ചത് പോലീസുകാര്‍ തടഞ്ഞപ്പോള്‍ അവരേയും നാട്ടുകാര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു.കേരളം ട്രാന്‍സ് ജെന്‍ഡര്‍ സൗഹൃദ സംസ്ഥാനമാണ് എന്ന് പറച്ചില്‍ മാത്രമേ ഉള്ളൂ. ബോധവല്‍ക്കരണം എന്നത് വലിയൊരു പ്രോസസാണ്. അതിനിയും നടത്തേണ്ടതുണ്ട്. ട്രാന്‍സ് ജെന്‍ഡറുകള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളില്‍ പരാതിപ്പെട്ടാലും തുടര്‍നടപടികള്‍ ഒന്നുമുണ്ടാവുന്നില്ലെന്നും ശീതള്‍ ശ്യാം പറയുന്നു. ഇതുവരെയും ഒരാള്‍ പോലും അത്തരമൊരു കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.
എല്ലാം പ്രഹസനം
കോഴിക്കോട് മിഠായിത്തെരുവില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് ആക്രമിച്ച സംഭവത്തിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ശീതള്‍ ശ്യാം പറയുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വേണ്ടി ജസ്റ്റിസ് ബോര്‍ഡൊക്കെ ഉണ്ടെങ്കിലും ഒന്നും പ്രാവര്‍ത്തികമായിട്ടില്ല. താനും സൂര്യയുമെല്ലാം അംഗങ്ങളാണ്. ഇതുവരെയും ഒരു ഓഫീസ് പോലും ആയിട്ടില്ല. ആകെ രണ്ട് മീറ്റിങ്ങുകളാണ് നടത്തിയിരിക്കുന്നത്. ഇതൊരു പ്രഹസനമാണോ എന്നാണ് ചോദിക്കേണ്ടി വരുന്നതെന്നും ശീതൾ ശ്യാം വൺ ഇന്ത്യയോട് പ്രതികരിച്ചു.
വീഡിയോ കാണാം
സംഭവത്തിന്റെ വീഡിയോ കാണാം