കുതിരാൻ തുരങ്കത്തിലൂടെ യാത്ര ചെയ്യാൻ ഇനിയും കാത്തിരിക്കണം!! കാരണം ഇതാണ്!!
ദേശീയ പാതാ അഥോറിട്ടിയുടെ നിർദേശ പ്രകാരം സുരക്ഷയ്ക്കായി കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കേണ്ടതിനെ തുടർന്നാണ് ഇതെന്ന് കമ്പനി.
വടക്കാഞ്ചേരി: കുതിരാൻ തുരങ്കത്തിലൂടെയുള്ള യാത്ര ഇനിയും വൈകുമെന്ന് സൂചന. ഓഗസ്റ്റിൽ കുതിരാനിലൂടെ യാത്ര ചെയ്യാൻ കഴിയുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ മുമ്പ് പ്രഖ്യാപിച്ചതിനനുസരിച്ച് ഓഗസ്റ്റിൽ കുതിരാൻ തുരങ്കത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങില്ലെന്ന് കരാർ കമ്പനിയായ പ്രഗതി ഗ്രൂപ്പ് അറിയിക്കുന്നു. ഡിസംബറോടെ മാത്രമേ വാഹനങ്ങൾ ഓടിത്തുടങ്ങുകയുളളൂ എന്നാണ് കമ്പനി പറയുന്നത്.
ദേശീയ പാതാ അഥോറിട്ടിയുടെ നിർദേശ പ്രകാരം സുരക്ഷയ്ക്കായി കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കേണ്ടതിനെ തുടർന്നാണ് ഇതെന്ന് കമ്പനി. കൂടാതെ തുരങ്കവുമായി ബന്ധിപ്പിക്കുന്ന റോഡിന്റെയും പാലത്തിന്റെയും നിർമ്മാണം പൂർത്തിയാകാനുമുണ്ട്. മഴ തുടങ്ങിയതോടെ തുരങ്കത്തിന്റെ പുറത്തുള്ള ജോലികൾ പതുക്കെയാണ് പുരോഗമിക്കുന്നത്.
അമ്പത് സെന്റീമീറ്റർ കനത്തിൽ ഉൾവശം പൂർണമായും കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്ന ഗ്യാൻട്രി കോൺക്രീറ്റിങ് കൂടുതൽ സ്ഥലങ്ങളിൽ ചെയ്യണമെന്നാണ് ദേശീയ പാതാഅതോറിട്ടിയുടെ നിർദേശം. അർധ വൃത്താകൃതിയിൽ ഉരുക്കുപാളികൾ ഘടിപ്പിച്ച ഭാഗങ്ങളിൽ മാത്രമായിരുന്നു നേരത്തെ ഗ്യാൻട്രി ചെയ്തത്. തുരങ്കത്തിന്റെ മുകളിൽ നിന്ന് വശങ്ങളിൽ നിന്നും ഉറവ വാരാൻ സാധ്യത ഉള്ളതിനാലാണ് കൂടുതൽ ഭാഗങ്ങളിൽ ഗ്യാൻട്രി ചെയ്യാൻ നിർദേശിച്ചത്.
ഇതുകൂടാതെ തുരങ്കമുഖത്ത് ഏതെങ്കിലും സാഹചര്യത്തിൽ മണ്ണിടിച്ചിലുണ്ടായാൽ പ്രതിരോധിക്കുന്നതിനായി തുരങ്ക മുഖത്തു നിന്ന് 15 മീറ്റർ പുറത്തേക്ക് തുരങ്കത്തിന്റെ അതേ വലിപ്പത്തിൽ അർധവൃത്താകൃതിയിൽ ഉരുക്കു പാളികൾ സ്ഥാപിച്ച് ഇതിൽ ഷീറ്റ് ഉറപ്പിക്കാനും നിർദേശം ഉണ്ട്.